Showing posts with label ന്യൂനപക്ഷം. Show all posts
Showing posts with label ന്യൂനപക്ഷം. Show all posts

Tuesday, December 3, 2013

സ്വത്വം എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരോടു പറയാനുള്ളത്‌

നവോത്ഥാനം  കേരളീയര്‍ കൈവിട്ടതിനെക്കുറിച്ച്  പുരോഗമനവാദികളെല്ലാം ഏകസ്വരത്തില്‍ വിലപിക്കുന്ന കാലമാണിത്. കേരള മാതൃകപോലെ, കേരളീയ നവോത്ഥാനവും വേറിട്ട സങ്കല്‍പവും യാഥാര്‍ഥ്യവുമായിരുന്നു.  നവോത്ഥാനം ഉഴുതുമറിച്ച കേരളം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് നമ്മള്‍ വിലപിക്കാറുള്ളത്. എന്നാല്‍, കേരളീയ നവോത്ഥാനം വഴിമാറിനടന്നതിന് തെളിവുകളുണ്ടോ? കേരളീയ നവോത്ഥാനം എന്നെങ്കിലും പാശ്ചാത്യമാതൃകയില്‍ പുരോഗമിച്ചിട്ടുണ്ടോ? എല്ലാ കാര്യങ്ങളിലും  നാമവലംബിക്കുന്ന സ്തുതി/നിന്ദ ദ്വന്ദ്വസങ്കല്‍പത്തിന്റെ പരിമിതി ഇക്കാര്യത്തിലും മലയാളികളെ യാഥാര്‍ഥ്യത്തില്‍നിന്ന് അകറ്റുകയാണ്. മതമോ  ഇസമോ  പ്രസ്ഥാനങ്ങളോ എല്ലാ ദേശങ്ങളിലും ഒരുപോലെയല്ല സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യം ഇപ്പോഴും  ബോധ്യപ്പെടാത്തവരാണ് നമ്മുടെ ബുദ്ധിജീവികളില്‍ ഒരു വലിയ വിഭാഗം.  അതുകൊണ്ടാണ്, വ്യത്യസ്തകൂട്ടായ്മകളുടെയും  സംവാദങ്ങളുടെയും പരിസരം ഉള്‍ക്കൊള്ളാന്‍പോലും നമ്മളില്‍ പലര്‍ക്കും കഴിയാത്തത്.
പതിനാലാം നൂറ്റാണ്ടുമുതല്‍ ഇറ്റലിയില്‍ ആരംഭിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നവോത്ഥാന ചര്‍ച്ചകള്‍ തുടങ്ങിയത്.  മധ്യകാലത്തെ മറികടക്കുന്ന ദാര്‍ശനികവും   കലാപരവും യുക്തിപരവും സാങ്കേതികവുമായ മുന്നേറ്റങ്ങള്‍കൊണ്ടാണ് പടിഞ്ഞാറന്‍ നവോത്ഥാനം അടയാളപ്പെടുത്താറുള്ളത്.  ടോളമിയുടെ പ്രപഞ്ചവീക്ഷണത്തില്‍നിന്ന് വിഭിന്നമായി കോപ്പര്‍നിക്കസിന്റെ സൗരയൂഥസിദ്ധാന്തവും തത്ത്വചിന്തയില്‍ മാനവകേന്ദ്രിതവാദങ്ങളും ക്ലാസിക്കല്‍ കൃതികളുടെ പുനര്‍വായനയും സാമ്പ്രദായികവ്യവസ്ഥയെ  ഉല്ലംഘിച്ചുകൊണ്ട്  പ്രത്യക്ഷപ്പെട്ടത് പാശ്ചാത്യ നവോത്ഥാനത്തിന്റെ പ്രത്യേകതയാണ്.  ഉല്‍പാദനക്രമത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ മാറ്റം, അളവിന്റെയും തൂക്കത്തിന്റെയും മണ്ഡലത്തില്‍ സംഭവിച്ച കൃത്യത, മത (ദൈവ/പുരോഹിത) കേന്ദ്രിത ഭരണക്രമത്തെ മറികടക്കുന്ന മാനവകേന്ദ്രിത രാഷ്ട്രീയ വിവക്ഷകള്‍, നീതിയെക്കുറിച്ചും മനുഷ്യന്റെ അന്തഃസത്തയെക്കുറിച്ചും നടന്ന സംവാദങ്ങള്‍, ചിത്രകലപോലുള്ള കലാവിഷ്‌കാരങ്ങളില്‍ സംഭവിച്ച രൂപപരമായ വിച്ഛേദം ഇങ്ങനെ നിരവധി കാര്യങ്ങള്‍ പാശ്ചാത്യനവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നു.
പാശ്ചാത്യനവോത്ഥാനവും പാശ്ചാത്യ ആധുനികതയും വേറിട്ടുകാണാന്‍ പ്രയാസമാണ്. റെനെ ദക്കാര്‍ദില്‍ തുടങ്ങുന്ന കൃത്യതയെ സംബന്ധിക്കുന്ന ആശയം  പ്രബുദ്ധതയുടെയും  (enlightenment) നവോത്ഥാനത്തിന്റെയും  മൂലക്കല്ലായി മാറിയ ആധുനിക പരിപ്രേക്ഷ്യമായിരുന്നു. ജ്യാമിതീയ സത്യങ്ങള്‍പോലെ വ്യക്തവും കൃത്യവുമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കണമെന്ന വാദമാണ്  ദക്കാര്‍ദ് മുഖ്യമായും മുന്നോട്ടുവെച്ചത്. 1641ല്‍ ദക്കാര്‍ദ് 'പ്രഥമദര്‍ശനത്തിന്റെ ഗാഢചിന്ത' പ്രസിദ്ധീകരിക്കുന്നതിന്  വളരെ മുമ്പുതന്നെ (പന്ത്രണ്ടാംനൂറ്റാണ്ട്) ഇമാം ഗസ്സാലി സന്ദേഹരീതിശാസ്ത്രം  (Methodology of doubt) ആവിഷ്്കരിച്ചിരുന്നെങ്കിലും ഗസ്സാലിയുടെ ചിന്തകള്‍ മൗലികമായും  ഇസ്‌ലാംമത കേന്ദ്രിതവും വിശ്വാസകേന്ദ്രിതവുമായിരുന്നു. മിന്‍ ഹാജ്-അല്‍-ആബിദീന്‍ (Methodology of worshipers) എന്നാല്‍ വിശ്വാസത്തെ തിരിച്ചുപിടിക്കാനും വിശ്വാസികള്‍ക്കുവേണ്ടി പുനര്‍വായനക്കുമുള്ള ശ്രമമായിരുന്നുവെന്നുകാണാം.  കോളനീകരണം  ഇതര സംസ്‌കാരങ്ങളെയും ദേശീയതകളെയും കീഴടക്കിയത് യാഥാര്‍ഥ്യമാണെങ്കിലും മതകേന്ദ്രിത ദര്‍ശനങ്ങളെയും മതേതരചിന്തയെയും വേര്‍തിരിച്ചുകാണുന്നതില്‍ ഇത് തടസ്സമാവേണ്ടതില്ല.  ദക്കാര്‍ദിനെ ആധുനിക തത്ത്വചിന്തയുടെ പിതാവെന്ന് വിളിക്കുന്നതിന്റെ  സാംഗത്യവും ഇവിടെയാണ് ദര്‍ശിക്കേണ്ടത്.
ആധുനിക തത്ത്വചിന്തയില്‍ കോപ്പര്‍നിക്കന്‍ വിപ്ലവം കൊണ്ടുവന്ന ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ്തന്നെയാണ്  'എന്താണ് പ്രബുദ്ധത; ചോദ്യത്തിനുള്ള  ഉത്തരം' (1784) എന്ന സുപ്രസിദ്ധ നവോത്ഥാനലേഖനവും  രചിച്ചത്. കാന്റിന്റെ  പ്രബുദ്ധതയെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച പതിനെട്ടാം നൂറ്റാണ്ടില്‍തന്നെയാണ് പാശ്ചാത്യരാജ്യങ്ങളില്‍ (ജര്‍മനി, ഫ്രാന്‍സ്, യൂറോപ്പ്  മുതലായ ) വമ്പിച്ച  അവകാശസമരങ്ങള്‍  അരങ്ങേറിയത്.  1789ലെ ഫ്രഞ്ച് വിപ്ലവം ഉല്‍പാദിപ്പിച്ച സാഹോദര്യം, സമത്വം, സ്വാതന്ത്ര്യമെന്ന ആശയങ്ങളുടെ വ്യാപനം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അപക്വതയില്‍നിന്ന് പക്വതയിലേക്കുള്ള (from immaturity to maturity) വളര്‍ച്ചയായാണ് പ്രബുദ്ധതയെ കാന്റ് നിര്‍വചിച്ചത്. സ്വന്തം യുക്തികൊണ്ട് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രാപ്തിയാണ് പക്വതനേടലായി വിവരിക്കുന്നത്. പ്രബുദ്ധതനേടാന്‍ സ്വാതന്ത്ര്യം അനിവാര്യമാണ്. ''എല്ലാ കാര്യങ്ങളിലും പരസ്യമായി യുക്തി ഉപയോഗിക്കാനുള്ള  സ്വാതന്ത്ര്യമാണ് ''  അതെന്നും കാന്റ് വ്യക്തമാക്കുന്നുണ്ട്.  കാന്റിനെ പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ച പൗരോഹിത്യത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല പരസ്യമായി എന്തും വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം.
ക്രിസ്തുമതത്തിലും  മതകേന്ദ്രിത രാഷ്ട്രീയത്തിലും ഉയര്‍ന്നുവന്ന വിമര്‍ശവും പുനര്‍വായനയും പ്രതിരോധവും നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രദ്ധയര്‍ഹിച്ച സംഭവങ്ങളാണ്. ബൈബിളിന്റെയും ക്രിസ്തുമതത്തിന്റെയും പുനര്‍വായനയിലൂടെ  റോമാസാമ്രാജ്യത്തിന്റെ  പ്രത്യയശാസ്ത്ര അടിത്തറയെ പിടിച്ചുകുലുക്കുക എന്ന ദൗത്യം പ്രൊട്ടസ്റ്റന്റ്  മതവും  മാര്‍ട്ടിന്‍  ലൂഥര്‍ കിങ്ങും നിറവേറ്റിയെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, മതങ്ങള്‍ക്കപ്പുറം ഉല്‍പാദനസങ്കേതബദ്ധവും ( production techno centered) അനുഭവജ്ഞാന ആഗമന കേന്ദ്രിതവും (empirical  inductive) ആയ വിശകലന- വിമര്‍ശ പദ്ധതികളുടെ ആവിഷ്‌കാരവും ആവിര്‍ഭാവവും പാശ്ചാത്യ നവോത്ഥാനത്തിന്റെ ദിശയില്‍ മാറ്റമുണ്ടാക്കി. ഫ്രാന്‍സിസ് ബെക്കന്റെ  'നവ ഉപകരണം അഥവാ, പ്രകൃതിയുടെ വ്യാഖ്യാനത്തെ സംബന്ധിക്കുന്ന ശരിയായ ദിശ'(Novum Organum or the True Directions Concerning the Interpret-ation of Nature) പ്രസിദ്ധീകരിച്ചത് 1620ലാണ്.
ആധുനിക ശാസ്ത്രയുക്തിയുടെ പിറവിയാണ് ഈ കൃതിയിലൂടെ സംഭവിച്ചത്.  ബെക്കന്‍ അനുഭവജ്ഞാനവാദത്തിന്റെ പിതാവായി അറിയപ്പെടാന്‍  തുടങ്ങിയതിന്റെ കാരണം ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന ജ്ഞാനസമ്പാദന ശാസ്ത്രപരമായ വിച്ഛേദം പ്രകാശിപ്പിച്ചതുകൊണ്ടുതന്നെയാണ്. തീര്‍ച്ചയായും. പാശ്ചാത്യാധിനിവേശത്തിനും പടിഞ്ഞാറ്് കേന്ദ്രിതമായ  ജ്ഞാനരൂപങ്ങളുടെ വ്യാപനത്തിലും ഇതര ജ്ഞാനരൂപങ്ങളുടെ വികാസത്തെ തടയുന്നതിലും ഗണ്യമായ പങ്കുണ്ടായിരുന്നു. എന്നാല്‍, ഫ്രഞ്ച് വിപ്ലവം സമത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ലോകവ്യാപകമായി പ്രക്ഷേപിച്ച സന്ദേശംപോലെ പാശ്ചാത്യ  നവോത്ഥാന- പ്രബുദ്ധതാ പദ്ധതി ആധുനിക ശാസ്ത്ര സാങ്കേതിക വികാസം ആവശ്യപ്പെടുന്ന ഭൗതികജ്ഞാനസമ്പാദനശാസ്ത്രത്തിന്റെയും ഭൗതികവാദ -ആഗമന തര്‍ക്കശാസ്ത്രത്തിന്റെയും  (material logic or inductive logic) വ്യാപനത്തിനും കാരണമായിട്ടുണ്ട്.
പാശ്ചാത്യ അധിനിവേശ യുക്തിയെ ചെറുക്കുന്നതിന്റെ പേരില്‍  പാശ്ചാത്യ  നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രബുദ്ധതയെ സംബന്ധിക്കുന്ന ആശയങ്ങളെയോ അതുമായി ബന്ധപ്പെട്ടുതന്നെ വികാസം പ്രാപിച്ച യുക്തിരൂപങ്ങളെയോ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. വെള്ളക്കാരുടെ പുരുഷകേന്ദ്രിത/കീഴാള വിരുദ്ധ  ആശയങ്ങളോടുള്ള വിയോജിപ്പ് പ്രകാശിപ്പിക്കുന്നതിനുപകരം, ജ്ഞാനസമ്പാദനശാസ്ത്രപരമായി നേടിയ മുന്നേറ്റത്തെതന്നെ നിരാകരിക്കുന്ന പ്രവണത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പച്ചക്കൊടി കാണിക്കലായി മാറും.  എഡ്വേര്‍ഡ് സെയ്ദിന്റെ 'പൗരസ്ത്യവാദം' യഥാര്‍ഥത്തില്‍ കോളനീകരണത്തിനുവേണ്ടി  പാശ്ചാത്യരുപയോഗിച്ച ഉത്തമ / അധമ ദ്വന്ദ്വത്തെയാണ്് തകിടംമറിക്കുന്നത്. കോളനിരാജ്യങ്ങളില്‍നിലനിന്നതോ, ഇപ്പോള്‍ നിലനില്‍ക്കുന്നതോ ആയ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കാനല്ല സെയ്ദ് ശ്രമിച്ചത്.  മറിച്ച്, സാങ്കല്‍പികമായി പാശ്ചാത്യം/ പൗരസ്ത്യം എന്ന ദ്വന്ദ്വത്തെ ഉയര്‍ത്തി പാശ്ചാത്യേതരമായതിനെ  അധമമായി അടയാളപ്പെടുത്തുന്നതിനെയാണ് സെയ്ദ് പ്രശ്‌നവത്കരിച്ചത്.  സെയ്ദിന്റെ വിശകലനത്തെത്തുടര്‍ന്ന് വികാസംപ്രാപിച്ച പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ മുന്‍ കോളനിരാജ്യങ്ങളിലെ കൃതികളുടെയും ജ്ഞാനരൂപങ്ങളുടെയും സങ്കേതങ്ങളുടെയും പ്രാന്തവത്കരിക്കപ്പെട്ട  ജനസമൂഹങ്ങളുടെയും പുനര്‍വായനക്കും വ്യാഖ്യാനത്തിനും അവസരം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ ഉല്‍പാദിപ്പിച്ച ഊര്‍ജം ദുരുപയോഗിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ശാശ്വതീകരിക്കാനും പാശ്ചാത്യ നവോത്ഥാന ചിന്തയിലന്തര്‍ഭവിച്ച താര്‍ക്കികവിച്ഛേദം നിരാകരിക്കാനും ശ്രമിക്കുന്നത്  ജാഗ്രതയോടെ സമീപിക്കേണ്ടതാണ്.
സെയ്ദ് പാര്‍ശ്വവത്കരിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കീഴടക്കപ്പെടുന്നതിനെയും ഇകഴ്ത്തപ്പെടുന്നതിനെയും ചരിത്രവത്കരിക്കാനും സ്ഥാനപ്പെടുത്താനുമാണ് ശ്രമിച്ചത്.
റൂഡ്യാര്‍ഡ് കിപ്ലിങ്ങ് മുതല്‍ ജെ.എസ്. മില്‍വരെയുള്ള എഴുത്തുകാര്‍ ഇന്ത്യയെയും അറബ് ദേശീയതകളെയും അധമമായി ചിത്രീകരിച്ചതിന്റെ പിന്നിലുള്ള അധികാരഘടനയും രാഷ്ട്രീയലാക്കും വ്യക്തമാക്കാനാണ് സെയ്ദ് ശ്രമിച്ചതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, പുനര്‍വായനയുടെയും കോളനിയാനന്തരപഠനങ്ങളുടെയും യഥാര്‍ഥ സന്ദേശം ആന്തരവത്കരിച്ച് നിരൂപണമോ രചനയോ നിര്‍വഹിക്കാന്‍ നമുക്ക് കഴിയാതെപോവുന്നു എന്നതാണ് യാഥാര്‍ഥ്യം. മുതലാളിത്തത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ മാര്‍ക്‌സ് പറയുന്നതുപോലെ മുതലാളിത്തത്തിനുതന്നെ കഴിയും. എന്നാല്‍, അകന്തോട് പൊട്ടിക്കാന്‍ തൊഴിലാളിവര്‍ഗംതന്നെ ആവശ്യമായ പ്രാപ്തി നേടണം. അതുപോലെ, ജാതിബദ്ധസമൂഹത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞ കേരളീയ നവോത്ഥാനത്തിന്റെ അകന്തോട് പൊട്ടിക്കാന്‍ ഇനിയും ബഹുദൂരം നാം സഞ്ചരിക്കേണ്ടിവരും.
കേരളത്തിലേക്ക് വരുമ്പോള്‍ നവോത്ഥാനപൂര്‍വ കേരളമായി വിവരിക്കുന്നത് ജാതി-ജന്മി-നാടുവാഴിത്ത കാലഘട്ടത്തെയാണ്. എന്നാല്‍, കേരളീയ സമൂഹത്തില്‍ നവോത്ഥാനചിന്തകരായി അവതരിപ്പിക്കപ്പെടുന്നവരെല്ലാം ജാതി നവീകരണത്തിന്റെയോ ജാതിമേധാവിത്വവിരുദ്ധ സമരത്തിന്റെയോ ഭാഗമായി ഉയര്‍ന്നുവന്നവര്‍ മാത്രമാണ്. അയ്യന്‍കാളിയെ ദലിത് വിമോചനത്തില്‍ നിന്നോ, ശ്രീനാരായണഗുരുവിനെ ഈഴവ-തിയ്യ വിമോചന പ്രസ്ഥാനത്തില്‍നിന്നോ, വൈകുണ്ഠ സ്വാമികളെ ദലിത് - ക്രൈസ്തവ പ്രസ്ഥാനത്തില്‍നിന്നോ, മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെ മലബാറിലെ മാപ്പിളസമരത്തില്‍നിന്നോ, വി.ടി. ഭട്ടതിരിപ്പാടിനെ നമ്പൂതിരി യോഗക്ഷേമസഭയില്‍നിന്നോ മാറ്റിനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. മേല്‍പ്പറഞ്ഞവരില്‍ ഒരു ചിന്താപദ്ധതിയെന്നോ ദര്‍ശനമെന്നോ നാമകരണം ചെയ്യാവുന്ന ആവിഷ്‌കാരം നടത്തിയത് ശ്രീനാരായണഗുരു മാത്രമാണ്. എന്നാല്‍, ഗുരുവിന്റെ ചിന്തകള്‍ മതരഹിത ഭൗതികവാദത്തിന്റെയോ, അനുഭവജ്ഞാനവാദത്തിന്റെയോ സമീപനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചതായി തെളിവില്ല.
ഗുരുവിനെ സംബന്ധിച്ചിടത്തോളം ജാതിരഹിത മാനവികത ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു ആത്മീയ ദര്‍ശനമായിരുന്നു ലക്ഷ്യം. ഗുരുവിന്റെ പ്രതിഷ്ഠകളുടെ ക്രമാനുഗതമായ വികാസവും ദാര്‍ശനികരചനയായ ആത്‌മോപദേശ  ശതകവും മറ്റും ഇതാണ് സൂചിപ്പിക്കുന്നത്. ശിവപ്രതിഷ്ഠയില്‍നിന്ന് വിളക്കിലേക്കും കണ്ണാടിയിലേക്കും ഗുരു ദേവാലയ സങ്കല്‍പത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചു. അതുപോലെ, രചനകളില്‍ സാര്‍വത്രികമാനവികത (Universal Humanism) എന്ന ആശയം സുവ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക ബലതന്ത്രത്തില്‍ മാറ്റംവരുത്താനാവശ്യമായ കര്‍മപദ്ധതികള്‍ ലക്ഷ്യംവെക്കുന്ന ആശയപരിസരമാണ് ഗുരു പ്രദാനം ചെയ്തത്.
ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത് 1888ലാണ്. ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞ് 1916ല്‍ പ്രസിദ്ധീകരിച്ച ദര്‍ശനമാല ഉള്‍പ്പെടെ മിക്ക രചനകളും അതിഭൗതിക ശക്തിയില്‍ വിശ്വാസവും സാക്ഷാത്കാരവും സങ്കല്‍പിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. സംശയരഹിതമായും ഗുരു ജാതിരഹിത സാമൂഹികഘടന ഉണ്ടാവണമെന്നും ജാതിസമ്പ്രദായത്തിലന്തര്‍ഭവിച്ച മനുഷ്യത്വവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും മോഹിച്ചുകൊണ്ടാണ് ഇടപെടലുകള്‍ നടത്തിയത്. 'ബ്രഹ്മാനുസന്ധാനത്തെ'യും 'പരയുടെ പാല്‍ നുകരലിനെ'യും സങ്കല്‍പിക്കാത്ത ശ്രീനാരായണഗുരു ഒരിക്കലും ജീവിച്ചിട്ടില്ല. 'ആത്‌മോപദേശ ശതക'വും 'ദര്‍ശനമാല'യും ഗുരുവിന്റെ രചനകളായതുകൊണ്ടും അവ പ്രകാശിപ്പിക്കുന്ന ആശയങ്ങളോട് ഒരിക്കലും ഗുരു സംഘര്‍ഷത്തിലേര്‍പ്പെടാത്തതുകൊണ്ടും ഇന്ത്യയിലെ സന്ത്പരമ്പരയില്‍പ്പെട്ട ഭക്തിപ്രസ്ഥാന കവികളില്‍നിന്നും ദാര്‍ശനികരില്‍നിന്നും വ്യത്യസ്തമായ ഒരു ദാര്‍ശനികസ്ഥലി (Philosophical Space) നാരായണഗുരുവിന് നല്‍കാന്‍ കഴിയില്ല. പാശ്ചാത്യ ആധുനികതയോടോ ആധുനികത തത്ത്വചിന്തയോടോ സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ചിന്തകനും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. ബെക്കനെപ്പോലെയോ ജെ.എസ്. മില്ലിനെപ്പോലെയോ ഇമ്മാനുവല്‍ കാന്റിനെപ്പോലെയോ ഒരു ദാര്‍ശനികനോ അതുപോലൊരു തത്ത്വചിന്താപദ്ധതിയോ ഇവിടെ രൂപപ്പെടാത്തത് മൂടിവെക്കുകയോ വക്രീകരിക്കുകയോ ചെയ്യാതെ നമ്മുടെ നവോത്ഥാനവും തത്ത്വചിന്തയും എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന് കാണിക്കാനാണ് നാം യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടത്.
ഭാരതീയവും കേരളീയവുമായ സംഭാവനകളെ അനാവരണം ചെയ്യാനുള്ള ശ്രമത്തില്‍ നമ്മുടെ യഥാര്‍ഥ മുഖം മറച്ചുവെക്കാന്‍ ശ്രമംനടത്തിയാല്‍ ഫലം തികച്ചും പ്രതികൂലമായി മാറാനാണ് സാധ്യത. കേരളീയ / ഇന്ത്യന്‍ / പൗരസ്ത്യ ഗണിതശാസ്ത്രത്തെ ഉയര്‍ത്തിക്കാട്ടാന്‍ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് നടത്തിയ ശ്ലാഘനീയ ശ്രമംപോലും ഇത്തരത്തിലുള്ള ബോധപൂര്‍വമല്ലാത്ത വിള്ളലുകള്‍കൊണ്ട് തകര്‍ന്നുപോകുന്നതായി കാണാന്‍ കഴിയും. ഗീവര്‍ഗീസിന്റെ 'മയൂരശിഖ' (The Crest of the Peacock) ആരംഭിക്കുന്നത് വേദാംഗ ജ്യോതിഷത്തിലെ ഒരുദ്ധരണിയിലൂടെ ഗണിതത്തിന്റെ സ്ഥാനം മഹത്ത്വപ്പെടുത്തിയാണ്. ''മയിലുകള്‍ക്ക് ശിരസ്സിലെ ശിഖപോലെ സര്‍പ്പങ്ങള്‍ക്ക് ശിരസ്സിലെ രത്‌നങ്ങള്‍പോലെ എല്ലാ വിജ്ഞാനങ്ങളുടെയും മൂര്‍ധാവിലാണ് ഗണിതശാസ്ത്രത്തിന്റെ സ്ഥാനം.'' ഈ പുസ്തകത്തില്‍ എത്രവലിയ ശാസ്ത്രസത്യങ്ങള്‍ അനാവരണം ചെയ്താലും ആധുനിക ശാസ്ത്രയുക്തി പിന്തുടരുന്ന ഒരു വായനക്കാരന്/കാരിക്ക് ഈ ഉദ്ധരണികാരണം വായന തടസ്സപ്പെടുകതന്നെ ചെയ്യും.  കാരണം, രാമാനുജന് വഴികാട്ടിയായി ഗീവര്‍ഗീസ് പറയുന്ന ജ്യോതിഷത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പ്രഥമ ഉദാഹരണംതന്നെ ഇതുപോലെ അസംബന്ധമാണോ എന്ന ചോദ്യം വായനയില്‍ ഉയര്‍ന്നുവരും. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ പല്ലുകള്‍ കുറവാണെന്ന് അരിസ്‌റ്റോട്ടില്‍ സിദ്ധാന്തിച്ചതിന്റെ കാരണം അറിവുകേടു മാത്രമല്ല, അറിവിലേക്കുള്ള മാര്‍ഗത്തെക്കുറിച്ചുള്ള അജ്ഞതകൂടിയായിരുന്നു. ബര്‍ട്രാന്റ് റസല്‍ പില്‍ക്കാലത്ത് പരിഹാസപൂര്‍വം വിമര്‍ശിക്കുന്നതുപോലെ രണ്ട് ഭാര്യമാരുണ്ടായിട്ടും ഒരിക്കലെങ്കിലും പല്ലുകളുടെ എണ്ണം നോക്കിയിരുന്നെങ്കില്‍ ഇത്തരം അബദ്ധത്തില്‍ ചാടാതെ അരിസ്‌റ്റോട്ടിലിന് രക്ഷപ്പെടാമായിരുന്നു.
'നാഗാനംമണയോ യഥാ' എന്നത് വെറുമൊരു ആലങ്കാരികപ്രയോഗമാക്കി ചുരുക്കാന്‍ കഴിയില്ല. കാരണം, ഇന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഇന്നും പ്രചാരത്തിലുള്ള നാഗമുത്തിനെ സംബന്ധിക്കുന്ന അന്ധവിശ്വാസത്തെയാണ് ഇത് പിന്തുണക്കുന്നത്. ഗണിതശാസ്ത്രത്തില്‍ പ്രാവീണ്യമുണ്ടായിട്ടും സ്വന്തം പരിസരം നിലനിര്‍ത്തുന്ന അന്ധവിശ്വാസത്തെ ഉല്ലംഘിക്കാന്‍ കഴിയാത്തവരാണ് നാമെന്ന് ഇതരവായനക്കാര്‍ ഉറപ്പിക്കാനും ഇത് കാരണമാവും. ''as are the gems on the heads of snakes'' എന്ന ഉപമ രാജാവിന്റെ മുഖത്തെ ചന്ദ്രനോട് ഉപമിച്ചതുപോലെ കാണാന്‍ കഴിയാത്തത് ഈ പുസ്തകം ശാസ്ത്രീയമായ/യുക്തിപരമായ അന്വേഷണത്തില്‍ നാം പണ്ടേ മുന്നിലാണെന്ന് തെളിയിക്കാനും ബോധ്യപ്പെടുത്താനും രചിക്കപ്പെട്ടതുകൊണ്ടാണ്.
കേരളം നവോത്ഥാനത്തെ കൈവിടുകയാണോ എന്ന് വിലപിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന മതാത്മകപരിസരമാണ് ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍, കേരളീയര്‍ എന്നാണ് മതാത്മകയുക്തിയെ ഉല്ലംഘിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ ഏണിപ്പടികള്‍ കയറി ഭൗതികവാദ-യുക്തിവാദ തട്ടകത്തില്‍ നിലയുറപ്പിച്ചത്? വഴിനടക്കാനും പ്രാര്‍ഥിക്കാനും കൂലി ലഭിക്കാനും സമരം ചെയ്തതാണോ നവോത്ഥാനം? കേരളീയ നവോത്ഥാനമായി നാം പറയുന്ന സവര്‍ണ-അവര്‍ണ പ്രസ്ഥാനങ്ങള്‍ ഇവിടെ ഒരു പൊതു ഇടം (Public Sphere) ഉണ്ടാക്കുന്നതിനാവശ്യമായ, സമരോത്സുകമായ ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ നടത്തിയത്. ഡോ. ടി. ഭാസ്‌കരന്‍ 'മഹര്‍ഷി ശ്രീനാരായണഗുരു'എന്ന കൃതിയില്‍ പറയുന്നപോലെ ''ജാതിശ്രേണിയില്‍ നടുക്കുനിന്നിരുന്ന ഈഴവരുടെ ഇടയില്‍നിന്നുതുടങ്ങി മേലോട്ടും കീഴോട്ടും വ്യാപിച്ച'' കേരളീയ നവോത്ഥാനത്തിന് ജാതികൂട്ടായ്മയുടെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായ കാര്യമല്ല.
എന്നാല്‍, ജാതികൂട്ടായ്മയുടെ അകന്തോട് സ്‌പര്‍ശിക്കാന്‍ കേരളീയ നവോത്ഥാനത്തിന് കഴിയാതെപോയത് ആധുനിക ഉല്‍പാദനബദ്ധവും സങ്കേതകേന്ദ്രിതവുമായ ആഗമനതര്‍ക്കശാസ്ത്രത്തിന്റെയോ അനുഭവജ്ഞാനവാദത്തിന്റെയോ ദര്‍ശനം ഇവിടെ ഉയര്‍ന്നുവരാത്തതുകൊണ്ടാണ്. പൊതു ഇടം ഉയര്‍ന്നുവരാന്‍ സംഭവിച്ച കാലതാമസംതന്നെയാണ് അക്കാദമികമായ നവീനാശയങ്ങളുടെ വികാസത്തിനും തടസ്സമായത്.
ഗീവര്‍ഗീസ് പറയുന്നതുപോലെ യാഗത്തിന്റെ ക്ഷയംകൊണ്ട് തകര്‍ന്ന (ഗണിത)ശാസ്ത്ര പദ്ധതികള്‍ക്ക് നവ ഉപകരണങ്ങളായി (Novum Organum) വികാസംപ്രാപിക്കാന്‍ കഴിയാതെപോയത് നാം കാണേണ്ടതുണ്ട്. യാഗങ്ങള്‍ ക്ഷയിച്ചെങ്കിലും യാഗപ്പുക ഇന്നും നമ്മുടെ അകന്തോടിനെ  അതാര്യമാക്കിത്തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട്, നാം മറ്റുള്ളവരുടെ സ്വത്വത്തെ ഭയപ്പെടുകയും സ്വന്തം സ്വത്വത്തെ കെട്ടിപ്പുണരുകയും ചെയ്തുകൊണ്ട് വീഞ്ഞപ്പെട്ടികളില്‍ കയറിനിന്ന് ചായക്കോപ്പകളില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

നിരീക്ഷണം: ഡോ. പി.കെ. പോക്കര്‍
Madhyamam Weekly

Tuesday, March 19, 2013

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.

കെ. അശ്റഫ്  
സ്ലാമിനെക്കുറിച്ച ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്ലിംകള്‍ ബോംബ് സ്ഫോടനം നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of Resistance: Against the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ പുസ്തകം കാണുക). ഫത്വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു.
ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത്, ഒരു മുസ്ലിം അനുകൂല രാഷ്ട്രീയ ലേബല്‍ എന്നു കരുതപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ പോലും ഇതില്‍ നിന്ന് വിമുക്തമല്ലെന്നാണ്. ഈ വാദം വിശദീകരിക്കുന്നതിന് ആന്‍ഡ്രൂ ഷ്റയേക്കും ഒരു സംഘം ഗവേഷകരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ്  Islamophobia / Islamophiia: Beyond the Politics of Enemy and Friend (Indiana University Press, ജൃല, 2010).
ഒരു രാഷ്ട്രീയ ലേബല്‍ എന്ന നിലയില്‍, ഇസ്ലാമോഫോബിയയുടെ ഉപയോഗമൂല്യത്തോടൊപ്പം തന്നെ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കേസ് സ്റഡികളുടെ അടിസ്ഥാനത്തില്‍ പുസ്തകം വാദിക്കുന്നു. ഒമ്പത് കേസ് സ്റഡികള്‍ ഉണ്ട് പുസ്തകത്തില്‍. തോമസ് മസ്തനക്, മുസ്ത്വഫ ബയൌമി, ലാറദീബ്, മുഹമ്മദ് ഖാസിം സമാന്‍, പോള്‍ എ സില്‍വര്‍സ്റൈന്‍, നാമാഹ് പാലെവ്, എസ്റ ഒസ്റുക്, മുജാഹിദ് ബിന്‍ സാലീ ഹൊവെല്‍ എന്നിവരാണ് ലേഖകര്‍. ഇസ്ലാമോഫോബിയ എന്ന വാക്കിനെ രാഷ്ട്രീയപരമായി നേരിട്ടു സമീപിക്കുന്നതിനു പകരം കുറച്ചുകൂടി വിശാലമായ അധികാര ഘടനക്കുള്ളില്‍ ഈ വാക്കുണ്ടാക്കുന്ന പ്രതികരണങ്ങളെ വിലയിരുത്താനുള്ള അക്കാദമിക് യത്നമായി പുസ്തകത്തെ കാണാവുന്നതാണ്.


ഇസ്ലാമോഫോബിയയും ഭരണനിര്‍വഹണവും
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായി വിശദീകരിക്കുന്ന ഇസ്ലാമോഫോബിയ സെപ്റ്റംബര്‍ പതിനൊന്നോടുകൂടിയാണ് ആഗോള ഭരണനിര്‍വഹണത്തിന്റെ ഭാഗമാകുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ഒരു പ്രത്യേക ശൈലിയില്‍ ഇസ്ലാമോഫോബിയ എന്ന പ്രയോഗം സ്വീകരിക്കുന്നുണ്ട്. ഷറയോക്ക് പരിശോധിക്കുന്നത്, ഇസ്ലാമോഫോബിയ ഒരു ഭരണനിര്‍വഹണ അജണ്ട എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
അതുകൊണ്ടുതന്നെ തങ്ങളെ പറ്റി മറ്റുള്ളവരുടെ ഭാവനയിലുള്ള കാര്യങ്ങളെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ട കാര്യം മുസ്ലിമിനില്ല. ഇസ്ലാമോഫോബിയ ഇസ്ലാമിനെ ഭയക്കുന്നവരുടെ ഒരു ഭാവന മാത്രമാണ്. ഇവിടെയാണ് ഭരണകൂട ഏജന്‍സികള്‍ ഇസ്ലാമിനെ നിര്‍വചിക്കുന്നതിലെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
__________________________________
മുസ്ലിംകളെ നന്മയുള്ള പൌരന്മാരായും സമുദായമായും വാര്‍ത്തെടുക്കുക എന്ന അജണ്ടയാണ് ഇങ്ങനെയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. അതിലൂടെ ഒരു പ്രത്യേക തരത്തിലുള്ള മുസ്ലിമിനെ നിര്‍മിച്ചെടുക്കുന്നു. ‘നല്ല മുസ്ലിം’, ‘മുസ്ലിം സുഹൃത്ത്’ തുടങ്ങിയവയൊക്കെ ഇങ്ങനെ രൂപപ്പെട്ടുവരുന്നു. ഇതിലൂടെ ‘മോശം മുസ്ലിം’, ‘മുസ്ലിം ശത്രു’ തുടങ്ങിയവ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഇത് കുറച്ചുകൂടി വ്യക്തമാക്കാം. ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുസ്ലിംകളുടെ ജീവിതാനുഭവവുമായി വലിയ ബന്ധമൊന്നുമില്ല.
__________________________________

ഇസ്ലാമോഫീലിയ
ഭരണകൂട ഏജന്‍സികള്‍ സവിശേഷ സാംസ്കാരിക/മത/ വംശീയ പശ്ചാത്തലങ്ങളിലുള്ളതാണ്. ഈയര്‍ഥത്തില്‍ ഇസ്ലാമോഫോബിയ എന്ന ഭരണകൂട വ്യവഹാരം മുസ്ലിമിനെ നിര്‍വചിക്കുമ്പോള്‍ നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒരു വിഭജനം രൂപപ്പെടുന്നു. ഇത്തരം ചില നിര്‍വചനങ്ങളിലൂടെ ഒരു ഇസ്ലാമോഫീലിക്ക് (Islamophilic) വ്യവഹാരം രൂപപ്പെടുന്നു. അതിന് വമ്പിച്ച പൊതു സ്വീകാര്യത ലഭിക്കുന്നു. അതിന്റെ പ്രത്യേകതകള്‍ ഷിറയേക്ക് വിശദീകരിക്കുന്നു. ഒന്ന്, സൂഫിയായിരിക്കും (ജമാലുദ്ദീന്‍ റൂമിയുടെ വായനാ കൌതുകം ഓര്‍ക്കുക). രണ്ട്, സമാധാനവാദിയായിരിക്കും (ജിഹാദിന്റെ അര്‍ഥം ആത്മസമരം എന്നു മാത്രമായിരിക്കും). മൂന്ന്, സ്ത്രീകളെ നന്നായി നോക്കുന്നവനും ഏക പത്നിവ്രതം, അവരെ വീടിനു പുറത്ത് തൊഴില്‍ ചെയ്യാന്‍ പറഞ്ഞയക്കല്‍ തുടങ്ങിയ ‘ആധുനിക’ മൂല്യങ്ങള്‍ പുലര്‍ത്തുന്നയാളുമായിരിക്കും. മാത്രമല്ല, ഹിജാബ് സ്വന്തം നിലയില്‍ ‘തെരഞ്ഞെടുത്തതായിരിക്കണം.’ നാല്, ബഹുസ്വരവാദിയും മിതവാദി രാഷ്ട്രീയക്കാരനുമാവും. വിശിഷ്യാ ഇസ്രയേല്‍-അമേരിക്കന്‍ വിമര്‍ശനത്തെ വെറുക്കുന്നവനുമാവും.
ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത് ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന ഭരണകൂട ഏജന്‍സികള്‍ നിര്‍മിക്കുന്ന ‘നല്ല മുസ്ലിം’ ഒരു ഇസ്ലാമോഫീലിയയെയാണ് പ്രതികരണമായി കൊണ്ടുവരുന്നത്. ഇത്തരം ഇസ്ലാമോഫീലിക് വ്യവഹാരം ഇസ്ലാമോഫോബിയയെപ്പോലെ തന്നെ ഒരു ആനന്ദചിന്തയുടെ ഉല്‍പന്നം മാത്രമാണ്. ഇസ്ലാമോഫീലിയ/ഫോബിയ എന്ന ഭരണനിര്‍വഹണ പ്രക്രിയയുടെ അനന്തര ഫലം എന്നത് സ്നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തു (object) എന്ന നിലയിലേക്ക് മുസ്ലിം മാറുന്നുവെന്നതാണ്.

നല്ല സൂഫി, മോശം മുസ്ലിം
പുസ്തകത്തിലെ മറ്റൊരു പ്രധാന ലേഖനം മുസ്ത്വഫ ബയൌമിയുടേതാണ്. The God That Failed: The Neo-Orientalism of Today’s- Muslim Commentators എന്നാണ് തലക്കെട്ട്. പഴയ ഓറിയന്റലിസത്തില്‍നിന്ന് ലോകം പുതിയ ഓറിയന്റലിസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ് മുസ്ത്വഫ ബയൌമി പറയുന്നത്. എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ച പഴയ ഓറിയന്റലിസം വൈജ്ഞാനികമായി കിഴക്കിനെ നിര്‍വചിക്കുമ്പോള്‍ തന്നെ ഭൌതികമായി ഒരകലം സൂക്ഷിച്ചിരുന്നു. നമ്മള്‍/ അവര്‍ എന്ന ദ്വന്ദ്വം പഴയ ഓറിയന്റലിസത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍, ആഗോളീകരണം, കുടിയേറ്റം ഇവയുടെ സാഹചര്യത്തില്‍ വൈജ്ഞാനികവും ഭൌതികവുമായ അകലം ഇല്ലാതാവുകയും നമ്മള്‍/ അവര്‍ എന്ന വിഭജനം പുതിയ തരത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. അയാന്‍ ഹിര്‍സി അലി, ഇര്‍ശാദ് മഞ്ചി, റെസ അസ്ലാന്‍ തുടങ്ങിയവരാണ് പുതിയ ഓറിയന്റലിസത്തിന്റെ വക്താക്കള്‍. ഇതില്‍ തന്നെ മഞ്ചിയും ഹിര്‍സി അലിയും പ്രകടമായും ഇസ്ലാമോഫോബിക്കുകളാണെന്ന് ബയൌമി വിലയിരുത്തുന്നു. എന്നാല്‍, ഇവരില്‍ തന്നെ ഇറാനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ റെസ അസ്ലന്‍ ഇസ്ലാമിനെ ‘സ്നേഹിച്ചും’ ‘അനുകൂലിച്ചും’ സംസാരിക്കുന്നയാളാണ്. No God but God: The Origin, Evolotion, and Future of Islam എന്ന പുസ്തകം ഇസ്ലാമോഫീലിയയുടെ സവിശേഷത പഠിക്കാന്‍ ഏറെ സഹായകമാവുമെന്നാണ് ബയൌമി പറയുന്നത്.
റെസ അസ്ലന്റെ വിവരണത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബയൌമി ഉന്നയിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തില്‍ ഉലമ/സൂഫി എന്ന ദ്വന്ദ്വം അസ്ലന്‍ തന്റെ വിവരണത്തിലൂടെ വികസിപ്പിക്കുന്നുവെന്ന് ബയൌമി പറയുന്നു. സൂഫിയെ എപ്പോഴും മിതവാദിയായും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തവനായും, ഉലമയെ സാധാരണ മുസ്ലിമിനെ വഴിതെറ്റിക്കുന്ന തീവ്രവാദി രാഷ്ട്രീയക്കാരനായും റെസ അസ്ലന്‍ ചിത്രീകരിക്കുന്നു. സൂഫിസം ‘സ്നേഹം’ ആണ്, അത് സംഘര്‍ഷത്തെ ‘ലഘൂകരിക്കുന്നു’ തുടങ്ങിയവയാണ് അസ്ലന്റെ വാചകമടികള്‍. ഇതിനെ ‘ന്യൂ ഏജ് പസാഫിസം’ എന്നാണ് ബയൌമി വിളിക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി അസ്ലന്റെ സൂഫി മുസ്ലിമിനെ വായിക്കുന്ന ബയൌമി, സൂഫി ചരിത്രത്തില്‍ തന്നെ റെസ അസ്ലന്‍ അട്ടിമറികള്‍ നടത്തുന്നതായി ദര്‍ശിക്കുന്നു. സുഡാനിലെ മഹ്ദി പ്രസ്ഥാനത്തെയും അവര്‍ സൂഫികള്‍ എന്ന നിലയില്‍ നടത്തിയ സായുധ പ്രക്ഷോഭത്തെയും അസ്ലന്‍ സൌകര്യപൂര്‍വം മറയ്ക്കുന്നു. അള്‍ജീരിയയില്‍ ശാദിലിയ്യ ത്വരീഖത്തിന്റെ ഭാഗമായിരുന്ന അബ്ദു ഖാദിര്‍ ജസാഇരി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സായുധ ജിഹാദിന് നേതൃത്വം നല്‍കിയിരുന്നു. ഇങ്ങനെയുള്ള സൂഫി അനുഭവങ്ങളെ നിരാകരിച്ച് പാശ്ചാത്യ മാതൃകയിലുള്ള ഒരു ‘സ്വകാര്യ മിസ്റ്റിക്’ അത്ഭുതമായി അസ്ലന്‍ സൂഫിസത്തെ അട്ടിമറിക്കുന്നു.
ബയൌമി പറയുന്നത്, സൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനകളില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലെ തന്നെ അതിസങ്കീര്‍ണമാണ് എന്നാണ്.
_____________________________________
ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. 
_____________________________________ 
ചിരിക്കുന്ന മുസ്ലിം, പൊട്ടിത്തെറിക്കുന്ന മുസ്ലിം
മുസ്ലിംകള്‍ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന നിര്‍വചനങ്ങളുടെയും മേല്‍ക്കോയ്മാ ഭാവനകളുടെയും ‘ഇരകള്‍’ മാത്രമല്ല. ഇതിനോടുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരം നേടിയ ഒരു വിഭാഗമാണ് മുസ്ലിം കൊമേഡിയന്മാര്‍. ഇവരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കുകയാണ് മുജാഹിദ് ബില്‍കി. മുസ്ലിംകള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍, അതെത്ര തന്നെ അടിച്ചമര്‍ത്തുന്നതായാലും സാധിക്കുന്ന ‘അട്ടിമറി’കളാണ് ബില്‍കി കൊമേഡിയന്മാരെ പഠിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. കോമഡി ഗ്രൂപ്പുകളുടെ പേരുകള്‍ തന്നെ ‘അല്ലാഹ് മെയ്ഡ് മി ഫണ്ണി’, ‘ആക്സിസ് ഓഫ് ഈവിള്‍’ തുടങ്ങിയവയാണ്. സെപ്റ്റംബര്‍ പതിനൊന്ന് നല്‍കിയ നെഗറ്റീവ് ജീവിതത്തിന്റെ ‘ആനുകൂല്യം’ പറ്റുന്ന മുസ്ലിംകളാണിവര്‍. മുസ്ലിംകളുടെ ദൈനംദിനാനുഭവങ്ങള്‍, മാധ്യമ വാര്‍പ്പുമാതൃകകള്‍, എയര്‍പോര്‍ട്ടനുഭവങ്ങള്‍, എഫ്.ബി.ഐ അന്വേഷണങ്ങള്‍ ഇവയൊക്കെ തന്നെയാണ് കോമഡികളായി മാറ്റുന്നത്. ഈജിപ്ഷ്യന്‍-അമേരിക്കന്‍ കൊമേഡിയനായ അഹ്മദ് അഹ്മദ് പറയുന്ന ഒരു കോമഡി ശ്രദ്ധിക്കൂ: “മിഡിലീസ്റില്‍നിന്ന് അഹ്മദ് അഹ്മദ് ഒരു അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടെന്നൊരു അനൌണ്‍സ്മെന്റ്. ‘സംശയകരമായ’ സാഹചര്യത്തില്‍ താടി വെച്ച ഒരു വ്യക്തി എയര്‍പോര്‍ട്ടില്‍ ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചുറ്റുപാടും നോക്കിയ അഹ്മദ് ‘സംശയകരമായ’ സാഹചര്യത്തിലുള്ള ആ വ്യക്തിയെ കണ്ടു. ഒന്നു ഞെട്ടിയ അഹ്മദ് പറയുന്നു: “ഞാന്‍ കണ്ടത് എന്റെ തന്നെ കണ്ണാടി പ്രതിബിംബമായിരുന്നു.”
ഇങ്ങനെയുള്ള നിരവധി കോമഡി വിവരണങ്ങള്‍ പഠിച്ചുകൊണ്ട്, അവ വിവേചനത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ പഠിക്കുകയാണ് ബില്‍കി. വിവേചനം ആയാലും കോമഡി ആയാലും അത് പതിവില്‍നിന്ന് വ്യത്യസ്തമാണ്. വിവേചനം അനുഭവിക്കുന്നത് ന്യൂനപക്ഷമായിരിക്കും, ഭൂരിപക്ഷമായിരിക്കില്ല. ഭൂരിപക്ഷം ഗൌരവമായി കാണുന്ന കാര്യങ്ങളെ കോമഡി വേറൊരു തരത്തില്‍ കാണുകയാണ്.
______________________________________
2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
______________________________________
കോമഡിയും വിവേചനവും ഇങ്ങനെ ഒരു ‘ന്യൂനപക്ഷ’ അനുഭവമാണ്. ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇതുണ്ടാക്കുന്ന ചിരിയില്‍ തകര്‍ന്നുവീഴുന്നത് ഭൂരിപക്ഷ ലോകത്തിന്റെ കൃത്രിമ ഗൌരവങ്ങളാണ്. ഇവിടെയാണ് ‘ചിരി’ ശരിക്കും ‘പൊട്ടിത്തെറിക്കുന്നത്.’
എയര്‍പോര്‍ട്ടിലെ ചിരിയും പൊട്ടിത്തെറിയും മറ്റൊരു സന്ദര്‍ഭത്തെ കൂടി കാണിക്കുന്നു. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
***
ഇരുനൂറ്റി അമ്പത് പേജുള്ള പുസ്തകം സമകാലിക മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നു. മുസ്ലിമിനെ ‘നല്ലത്’, ‘മോശം’ എന്നിങ്ങനെ വര്‍ഗീകരിക്കുന്നതിലെ അധീശയുക്തിയെ പുസ്തകം നെടുകെ പിളര്‍ക്കുന്നുണ്ട്. ശത്രു/മിത്രം, നല്ലത്/മോശം തുടങ്ങിയ വിഭജനങ്ങളില്‍നിന്ന് മാറി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ/ മത സ്വത്വം ആയി മുസ്ലിമിനെ പുസ്തകം വായിച്ചെടുക്കുന്നു. അതിലേറെ പ്രധാനമായി പൊതുവെ ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന്റെ, ഭരണനിര്‍വഹണപരമായ രൂപാന്തരീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന/ അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരു സൈദ്ധാന്തിക ഇടപെടലായി ഭാവി വായനാ ഭൂപടത്തില്‍ ഈ പുസ്തകം അടയാളപ്പെടുത്തപ്പെടുമെന്ന് കരുതാം.

Islamophobia/Islamophilia: Beyond the Politics of Enemy and Friend, Edited By Andnew Shayock. Indiana University Press.. 2010

Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിളി.

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

Tuesday, February 15, 2011

നമ്മുടെ ലോകം വിഭജിക്കപ്പെട്ടതിന്‌ കാരണം മതമല്ല



കാരന്‍ ആംസ്‌ട്രോങ്‌




ഇസ്‌ലാമും പടിഞ്ഞാറുമായുള്ള അതിരുകവിഞ്ഞ ശത്രുതയുടെ പ്രതീകമായി ഏറെക്കുറെ 9/11 മാറിയിട്ടുണ്ട്‌. ആക്രമണത്തിനു ശേഷം ഏറെ അമേരിക്കക്കാര്‍ ചോദിച്ചത്‌, എന്തിനാണ്‌ അവര്‍ ഞങ്ങളെ വെറുക്കുന്നത്‌ എന്നാണ്‌. പ്രമുഖര്‍ പങ്കെടുത്ത ഒട്ടേറെ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം, ഇസ്‌ലാം പാരമ്പര്യമായി അക്രമണോത്സുകതയുള്ള മതമാണെന്നാണ്‌. അങ്ങനെയാണോ?

Saturday, January 15, 2011

രാഷ്ട്രീയം-അധികാരം-തീവ്രവാദം

ബി. പി. എ. ഗഫൂര്‍

രിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.  രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്.  ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന  വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം.  ഈ മഹാരാജ്യത്തിലെ  മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം.  ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ്.

Wednesday, November 3, 2010

ഇന്ത്യന്‍ മുസ്‌ലിംകള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക്‌ മാതൃക


അഭിമുഖംPDFPrintE-mail
അശ്ശൈഖ്‌ അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്‍ഖാലിഖ്‌/പി എം എ ഗഫൂര്‍
ഭിന്ന ആശയങ്ങള്‍ കക്ഷിത്വങ്ങളിലേക്ക്‌ വഴിമാറുന്നതാണ്‌ മുസ്‌ലിംകളുടെ പരാജയമെന്ന്‌ വിലയിരുത്തപ്പെടുന്നു. അങ്ങ്‌ എങ്ങനെയാണ്‌ ഈ വിഷയത്തെ സമീപിക്കുന്നത്‌?
മാനവരാശിയെ സാര്‍വകാലികമായി സമ്മേളിപ്പിക്കുന്ന വേദമാണ്‌ വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തിന്റെ സമാധാനത്തിന്‌ അനിവാര്യമായതെല്ലാം ഖുര്‍ആന്‍ സൂചിപ്പിച്ചു. ശക്തവും ശാന്തവുമായ താക്കീതുകളാണ്‌ ഖുര്‍ആനിന്റെ ഒരു വശം. സമാധാനം തകര്‍ക്കുന്നതെല്ലാം നിരോധിച്ചതിലൂടെ കൈവന്നത്‌ സമാധാനമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ മുറുകെ പുണരുന്നതാണ്‌ ഐക്യത്തിന്റെ ഏകവഴി. സര്‍വലോകര്‍ക്കുമുള്ള വേദഗ്രന്ഥമാണ്‌ ഖുര്‍ആന്‍. സര്‍വലോകരുടെയും രക്ഷിതാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം. മനുഷ്യരും മതങ്ങളും കൂടുതല്‍ അകല്‍ച്ചയിലേക്ക്‌ വഴിമാറുന്ന ആധുനിക കാലത്ത്‌ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചാരണമാണ്‌ ഐക്യമാര്‍ഗം.
അഭിപ്രായഭിന്നതകളെ എങ്ങനെ സമീപിക്കണം?
ഒരേ ആശയത്തെ പലവിധത്തില്‍ കാണാനുള്ള സാധ്യതയെ അംഗീകരിക്കണം. എല്ലാവരും ഒരേവിധം ചിന്തിക്കുന്നവരോ പഠിക്കുന്നവരോ അല്ല. വ്യത്യസ്‌തമായ പഠനവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭിന്നമായ ആശയങ്ങള്‍ രൂപപ്പെടും. മുന്‍കഴിഞ്ഞ ഇമാമുകളും പണ്ഡിതന്മാരുമെല്ലാം വിശാലവീക്ഷണം പുലര്‍ത്തിയവരായിരുന്നു. അറിവിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യണം. അതോടൊപ്പം ഭിന്നാഭിപ്രായങ്ങള്‍ ഗുണകാംക്ഷയോടെ നിലനിര്‍ത്തുകയും വേണം. ഇസ്‌ലാമിക ആദര്‍ശത്തില്‍ വ്യത്യസ്‌ത വീക്ഷണം നിലനില്‍ക്കുന്നുണ്ട്‌. അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ വരാതെ സൂക്ഷിച്ച്‌ ഐക്യത്തോടെ നിലനില്‍ക്കണം.

Friday, October 8, 2010

മാറ്റത്തിന്‌ എന്തിനാ വോട്ട്‌?

ഒടുവില്‍ ജമാഅത്തെ ഇസ്‌ലാമി മനസ്സുതുറന്നു. മാറ്റത്തിന്‌ ഒരു വോട്ട്‌ എന്ന മുദ്രാവാക്യത്തോടെയാണ്‌ പുതിയ വരവ്‌. ഒരു മാറ്റവും സമൂഹത്തില്‍ ക്ലിക്ക്‌ ചെയ്യാതെ പോയതിന്റെ ആശങ്കയാവാം പുതിയ മുദ്രാവാക്യത്തിന്റെ പിറവിക്ക്‌ പിന്നില്‍. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പലയിടത്തും അടിതെറ്റി വീണു. പിന്നെ കിനാലൂരിനെ കിനാവ്‌ കണ്ട്‌ കുതിച്ചപ്പോഴും വീണു പരിക്കേറ്റു. ഇപ്പോഴിതാ പുതിയ തെരഞ്ഞെടുപ്പിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. അമിതമായ ആത്മവിശ്വാസം നല്ലതിനല്ല എന്നേ പറയേണ്ടൂ!

Tuesday, September 28, 2010

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.

നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ
ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'

Saturday, August 28, 2010

വര്‍ഗീയതയും തീവ്രവാദവും അതിക്രമങ്ങളും

ഇസ്ലാം അക്രമത്തിന്റെയും ഭീകരതയുടെയും മതമാണെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന് ശത്രുക്കള്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍ എന്തു നിലപാട് സ്വീ‍കരിക്കണമെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള മുസ്ലീംകള്‍ക്ക് സംശയത്തിനവകാശമില്ല.  പ്രമാണങ്ങളുടെ വെളിച്ചത്തിലും നയനിലപാടുകളുടെ അടിസ്ഥാനത്തിലും ഇസ്ലാമിന്റെ മൗലികത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ സാധിക്കൂ എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു വിഷയമേ അല്ല.

Friday, August 20, 2010

അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍

കേരള കൗമുദിയുടെ സ്ഥാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ സി.പി.കുഞ്ഞുരാമന്റെ ഇളയ പുത്രനും കേരള കൗമുദി പത്രാധിപരുമായിരുന്ന കെ.സുകുമാരന്‍ ബി.എ രചിച്ച  ഈഴവരും മതപരിവര്‍ത്തനവും   എന്ന ലേഖനം ഈ ബ്ലോഗിലൂടെ ബൂലോകത്തെത്തുകയും അത് ചില സവര്‍ണതമ്പുരാക്കന്മാരെ അസ്വസ്ഥമാക്കുകയും പുനര്‍വായനക്കെതിരെ പിച്ചും പേയും പറഞ്ഞ്  തീവ്രവാദത്തിന്റെ    പുകമറ സൃഷ്ടിക്കുകയും ചെയ്തപോള്‍ സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ നല്‍കിയ  പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും   നന്ദി പറഞ്ഞുകൊണ്ട്   അസവര്‍ണ്ണര്‍ക്ക് നല്ലത്  ഇസ്ലാം  എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്  ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ‘അവതാരിക‘  പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.  

Wednesday, August 11, 2010

സ്വത്വവാദവും വര്‍ഗരാഷ്‌ട്രീയവും: ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍





നത്‌ വ്യക്തിത്വത്തെയാണ്‌ സ്വത്വം എന്ന്‌ വിളിക്കുന്നത്‌. മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ തിരിച്ചറിവടയാളമായിട്ടാണ്‌ അത്‌ കണക്കാക്കപ്പെടുന്നത്‌. സാമൂഹിക തിരസ്‌കാരത്തിന്റെ (Alienation) പ്രതിരോധമെന്നോണം മനുഷ്യവര്‍ഗം കാലാകാലങ്ങളില്‍ കൂടെ നിര്‍ത്തുന്ന അസ്‌തിത്വപരമായ പുറംകവചവും എളുപ്പത്തില്‍ അറിയപ്പെടാനുപയോഗിക്കുന്ന മേല്‍വിലാസവുമാണത്‌. വംശം, വര്‍ഗം, ജാതി, മതം, ഗോത്രം, സമുദായം, ദേശം, ഭാഷ തുടങ്ങി ആചാരാനുഷ്‌ഠാനങ്ങളുടെയും സാംസ്‌കാരിക വ്യതിരിക്തതകളുടെയും പ്രതീകഭാവങ്ങള്‍ വരെ സ്വത്വകല്‌പനയിലുള്‍പ്പെടുന്നു.

Friday, June 25, 2010

ഹിന്ദു-മുസ്‌ലിം സംവാദം പ്രാധാന്യവും സാധുതയും

വാരിസ്‌ മസ്‌ഹരി

ഭാരതത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹസ്രാബ്‌ദങ്ങളായി ഒത്തൊരുമിച്ച്‌ ജീവിക്കുന്നവരാണെങ്കിലും പലേടത്തും അവര്‍ക്കിടയില്‍ പരസ്‌പരം വൈരവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ പരസ്‌പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളൊഴിവാക്കാനും സൗഹൃദസംഭാഷണങ്ങള്‍ക്ക്‌ മുന്‍കയ്യെടുക്കാനും താല്‌പര്യപ്പെടുന്ന ചിലരെങ്കിലും ഇവിടെയുണ്ട്‌ എന്നതും വാസ്‌തവമാണ്‌.ഹിന്ദു-മുസ്‌ലിം വൈരത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്‌ ഭൂതകാല ഭാരത ചരിത്രത്തിലാണ്‌. മുസ്‌ലിംകള്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം കടന്നുവന്നത്‌ കച്ചവടക്കാരായിട്ടായിരുന്നു. സമാധാനകാംക്ഷികളായ അറബികളിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇന്ത്യക്കാരിലെത്തി. എന്നാല്‍ കാലക്രമേണ ഇസ്‌ലാമിക വിശ്വാസത്തിന്റെ സത്ത നഷ്‌ടപ്പെടുകയായിരുന്നു. അധികാരം കയ്യാളിയ മുസ്‌ലിംകള്‍, പ്രത്യേകിച്ച്‌ സുല്‍ത്താന്മാര്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥ നടപ്പിലാക്കുക എന്ന നിലയില്‍ ജിസ്‌യ പോലുള്ള നിയമങ്ങള്‍ (മുസ്‌ലിം ഭരണത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്‌ലിംകള്‍ നിര്‍ബന്ധമായി നല്‌കേണ്ട നികുതി) അടിച്ചേല്‌പിക്കുകയുണ്ടായി. ഇത്‌ അമുസ്‌ലിംകളുടെ അതൃപ്‌തിക്ക്‌ കാരണമായി. ഇന്ത്യ പോലുള്ള രാജ്യത്ത്‌ നടപ്പാക്കാമായിരുന്ന മറ്റു സാധ്യതകളെക്കുറിച്ച്‌ അവര്‍ ചിന്തിച്ചില്ല. ഉദാഹരണത്തിന്‌ ഖലീഫ ഉമര്‍(റ) ബനൂതഗ്‌ലിബ്‌ എന്ന ക്രൈസ്‌തവ ഗോത്രത്തിന്‌ ജിസ്‌യക്കു പകരം മറ്റൊരു നികുതിവ്യവസ്ഥ നടപ്പില്‍ വരുത്തിയത്‌ ഇന്ത്യയില്‍ അനുവര്‍ത്തിക്കാമായിരുന്ന മാതൃകയായിരുന്നു.

Friday, June 18, 2010

ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍





സിദ്ധാര്‍ത്ഥ വരദരാജന്‍ 
ഇന്ത്യന്‍ പത്രമാധ്യമങ്ങളുടെ ന്യൂനപക്ഷ സമീപനത്തെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ വിശാലമായ രണ്ട്‌ മേഖലകളെക്കുറിച്ചാണ്‌ അതില്‍ പ്രധാനമായും വിശദീകരിക്കേണ്ടിവരിക. ഒന്ന്‌, പത്ര, ടെലിവിഷന്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ -ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്ക്‌ നല്‍കുന്ന കവറേജ്‌, അവ ഏത്‌ തരത്തിലുള്ളതാണ്‌ എന്നതും ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ പൊതുസമൂഹത്തില്‍ തെറ്റായ കാഴ്‌ചപ്പാടുണ്ടാക്കുന്നതില്‍ അത്‌ എപ്രകാരം കാരണമാവുന്നു, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അത്‌ എങ്ങനെ വിഷം കുത്തിവെക്കുന്നു (പ്രത്യേകിച്ച്‌ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍), ഇന്ത്യന്‍ രാഷ്‌ട്രീയ സംവാദത്തിന്റെ നിലവാരം താഴ്‌ത്തിക്കളയുന്ന സംവിധാനമായി അത്‌ എങ്ങനെ മാറുന്നു, ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ധര്‍മങ്ങളെ വിസ്‌മരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതൃത്വത്തെയും അത്‌ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌. രണ്ട്‌, മുസ്‌ലിം പ്രാതിനിധ്യം, തൊഴിലവസരങ്ങളിലെ വൈവിധ്യം, മാധ്യമങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്നിവ.

Wednesday, February 17, 2010

അവകാശം ചോദിച്ചാല്‍ കലാപമുണ്ടാകുമോ?

എമ്മാര്‍

അവകാശം ചോദിച്ചുവരുന്ന കീഴാളനെ കണ്ണുരുട്ടിപ്പേടിപ്പിച്ച്, കലാപകാരിയെന്ന് പേരു ചാര്‍ത്തി, ഒച്ചവെച്ച് ആളെക്കൂട്ടി ഓടിച്ചുവിടുന്ന സമ്പ്രദായം  മലയാളരാജ്യത്ത് പണ്ടുമുതലേ നടപ്പുള്ളതാണ്.  കൂടെയിരുന്ന് ഉണ്ണാനോ, നല്ല വാക്ക് പറയാനോ എന്തിന് ക്ഷേത്രത്തില്‍ കയറിച്ചെന്ന് ദൈവത്തോട് പരാതി പറയാന്‍ പോലുമോ അടിയാളന്മാരെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു നമ്മുടേത്.  അതിനെ ശക്തി സംഭരിച്ച്, നിവര്‍ന്ന് നിന്ന് ചോദ്യം ചെയ്തപ്പോള്‍ ‘വേണ്ട, കലാപം വേണ്ട’ എന്ന് ആജ്ഞാപിക്കുകയാണ് അധികാരി വര്‍ഗം ചെയ്തത്.  ഭൂസ്വത്ത് മുഴുക്കെ കൈയ്യടക്കിവെക്കുകയും പണിയെടുക്കുന്ന പാവങ്ങളുടെ മേല്‍ അമിതമായ ചുങ്കവും ഭാരവുമടിച്ചേല്പിക്കുകയും ചെയ്ത ഭൂപ്രഭുക്കള്‍ക്കും സവര്‍ണ്ണ ജന്മികള്‍ക്കുമെതിരെ, ക്ര്ഷിക്കാരായ മാപ്പിളമാര്‍ സംഘടിച്ചു നടത്തിയ ചെറുത്തു നിലപ്പാണ് മലബാര്‍ ലഹള  എന്ന കാര്‍ഷികലഹള.  പക്ഷെ അതിനെ ജന്മി തമ്പുരാക്കള്‍ ‘വര്‍ഗീയ ലഹള‍‘ എന്ന് മുദ്ര ചാര്‍ത്തിയാണ് ചരിത്രത്തില്‍   ഒററപെടുത്തിയത്. 

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്