Showing posts with label പുനര്‍വായന. Show all posts
Showing posts with label പുനര്‍വായന. Show all posts

Saturday, September 7, 2013

അനാഥാലയത്തില്‍ അന്നൊരുന്നാള്‍

lets run awayവര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹംസ ആലുങ്ങലിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ് പുനര്‍വായനക്കായ്



പ്രാരാബ്ദങ്ങളുടെ നിറഞ്ഞുതൂവിയ മടിശ്ശീലയുമായി ബാപ്പ ആരുടെയൊക്കെയോ കാല്‍ക്കല്‍ വീണതിന്റെ കാരുണ്യമായിരുന്നു എടക്കര മുസ്‌ലിം അനാഥമന്ദിരത്തിലെ അന്തേവാസിയാകാന്‍ എനിക്കും അവസരം ഒരുക്കിയത്. വീടുമായി പിരിഞ്ഞ് ദീര്‍ഘകാലം നില്‍ക്കണം. വയറ് നിറയെ ഭക്ഷണം ലഭിക്കുമെങ്കിലും പട്ടാളചിട്ടയില്‍ ഒതുങ്ങിക്കഴിയണം. നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്നവര്‍ ബീരാനുസ്താദിന്റെയും കരീം ഉസ്താദിന്റെയും ചൂരല്‍ പ്രയോഗം മുടങ്ങാതെ വാങ്ങിക്കണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. പെരുന്നാള്‍, ഓണം, വിഷു, ക്രിസ്തുമസ് നോമ്പ് ഇങ്ങനെയുള്ള പൊതു അവധികള്‍ക്കേ വീട്ടില്‍ പോകാനുമാകൂ.
ഓര്‍ഫനേജിലേക്കുള്ള യാത്രയില്‍ ഉമ്മയും ബാപ്പയും ഉണ്ടായിരുന്നു. ബാപ്പയേക്കാള്‍ സങ്കടം ഉമ്മക്കായിരുന്നു. ഉമ്മയത് പ്രകടിപ്പിച്ചതൊന്നുമില്ല. ചെറിയ ഇരുമ്പ് പെട്ടിയില്‍ ഒതുക്കി എന്റെ ശേഷിപ്പുകള്‍. ഓര്‍ഫനേജിലെ മൂന്ന് കെട്ടിടങ്ങളില്‍ ഏറ്റവും അടിയിലായിരുന്നു മദ്‌റസ. നടുവിലെത്തേത് ഓഫീസ്. മൂന്ന് ഉസ്താദുമാരും വാര്‍ഡന്‍മാരും അതിനടുത്ത് തന്നെയുള്ള മുറികളിലായിരുന്നു താമസം. ഹോസ്റ്റല്‍ കെട്ടിടത്തിനോട് ചേര്‍ന്നായിരുന്നു കാന്റീനും അടുക്കളയും. അതിനരികിലായി ഒരു ഹാള്‍. അതാണ് നിസ്‌കാരപള്ളി. മുന്നൂറോളം കുട്ടികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അതിനകത്ത് നിസ്‌കരിക്കാം. ഹോസ്റ്റല്‍ എന്നൊന്നും പറഞ്ഞുകൂടാ. നീണ്ടൊരു ഹാള്‍. അതിന്റെ എല്ലാ വശങ്ങളിലും ഉയരം കുറഞ്ഞ ഡസ്‌ക്കുകള്‍. അതിനുമുകളിലാണ് രാത്രിയുറക്കം. അതിനരികില്‍ ഞങ്ങളുടെ പെട്ടിയും സാധനങ്ങളും സൂക്ഷിക്കണം. അതൊക്കെ അവരവരുടെ ബാധ്യത.
കുഞ്ഞു ഡസ്‌ക്കുകള്‍ക്കു മുകളിലെല്ലാം ഞാന്‍ ചെല്ലുമ്പോള്‍ തന്നെ ഹൗസ് ഫുള്ളാണ്. ഡെസ്‌ക്കിനു കീഴെ പായ വിരിച്ച് കിടക്കുകയേ ചെയ്യാനുള്ളൂ. എനിക്കും കിട്ടി ഒരു പായ. പുതപ്പും വിരിപ്പും തലയണയും അവരവര്‍  കൊണ്ടുവരണം. എല്ലാ കട്ടിലുകള്‍ക്ക് കീഴെയുമുണ്ടായിരുന്നു അന്തേവാസികള്‍. ഹോസ്റ്റല്‍ ഒരഭയാര്‍ഥി ക്യാമ്പ് തന്നെ.
ഫറോക്കുകാരന്‍ സലാം. മിടുക്കനായിരുന്നു. സലാമിന്റെ സുരക്ഷ എന്റെ ചുമലിലായിരുന്നു. ഓര്‍ഫനേജില്‍ അങ്ങനെയും ഒരേര്‍പ്പാടുണ്ടായിരുന്നു. വാര്‍ഡന്‍മാര്‍ കുറവാണ്. കുട്ടികള്‍ കൂടുതലും. ഉസ്താദുമാരും മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളും തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പുതുതായി വരുന്ന ചെറിയ കുട്ടികളുടെ സംരക്ഷണ ചുമതല മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ്. ഞാന്‍ പുതിയ ആളാണെങ്കിലും മുതിര്‍ന്ന കുട്ടിയാണ്. അതുകൊണ്ട് ഞാനും ഒരുകുട്ടിയെ സംരക്ഷിച്ചുകൊള്ളണം. അവരുടെ വസ്ത്രങ്ങള്‍ അലക്കികൊടുക്കണം. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കണം. പഠന നിലവാരം പരിശോധിക്കണം. സംശയങ്ങള്‍ തീര്‍ത്തുകൊടുക്കണം. അവരുടെ പുസ്തകങ്ങളോ കുടയോ കളഞ്ഞ്‌പോയാല്‍ ചീത്തകേള്‍ക്കേണ്ടി വരുന്നതും സംരക്ഷണ ചുമതലയുള്ള കുട്ടികളാണ്. എന്റെ സംരക്ഷണയില്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ്  ഒന്നാം ക്ലാസുകാരനായ സലാമിന് എന്റെ സുരക്ഷാ കവചമൊരുങ്ങിയത്.
ഉമ്മയും അവനും അനിയനും വലിയുമ്മയും അമ്മാവന്റെ സംരക്ഷണയിലെ അഭയാര്‍ഥികളായിരുന്നു. ഉപ്പയുണ്ട്. അയാള്‍ വേറെ കല്യാണം കഴിച്ചിരിക്കുന്നു. ആരുടെയൊക്കെയോ കനിവിലാണ് ഫറോക്കില്‍ നിന്ന് ഇത്രയും ദൂരം അവരെത്തിയിരിക്കുന്നത്.
ഇന്നും ഞാന്‍ കണ്‍മുമ്പില്‍ കാണുന്നു. കരയുന്ന കണ്ണുകളുമായി, ഇടറിയ വാക്കുകളുമായി ആ ഉമ്മ മകനെ എന്നെ ഏല്‍പ്പിക്കുന്ന കാഴ്ച.
മോനെ.. ഇന്നുവരെ ഇവനെന്നെ പിരിഞ്ഞ് നിന്നിട്ടില്ല. സ്വന്തം അനുജനെപ്പോലെ നോക്കണം.
അകമേ കരഞ്ഞിട്ടും പുറമേ ചിരിച്ച്… ഇടനെഞ്ച് പൊട്ടിയിട്ടും കണ്ണുകള്‍ തുടച്ച് അവര്‍ യാത്രയായി. സലാം കരഞ്ഞതൊന്നുമില്ല. ദിവസങ്ങള്‍ക്കകം തന്നെ അവന്‍ എല്ലാവരിലുമൊരാളായി. അവന്റെ നടത്തവും കിടത്തവും എല്ലാം എന്റെ ഒപ്പമായി. ഇടക്കിടെ ഉമ്മയെ കാണണമെന്ന മോഹം പറഞ്ഞ് സങ്കടങ്ങള്‍ അറിയിച്ചത് എന്നെ മാത്രമായിരുന്നു. ഉപ്പയുടെ ക്രൂരതയിലും അമ്മാവന്റെ കുറ്റപ്പെടുത്തലിലും മനസ്സ് തകര്‍ന്ന് കരയുന്ന ആ ഉമ്മയുടെ മുഖം പലപ്പോഴും എന്നെ അലോസരപ്പെടുത്തി. ആലംഭമില്ലാത്ത ഒരു കുടുംബത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥയോട് അനുതാപം തോന്നിയത് കൊണ്ട് മാത്രമായിരുന്നില്ല സലാം എനിക്ക് പ്രിയപ്പെട്ടവനായത്. സ്വന്തം അനിയനെപ്പോലെ തന്നെയാണവനെ നോക്കിയിരുന്നത്. കാരണം എനിക്കൊരു അനിയനുണ്ടായിരുന്നില്ലല്ലോ.
പുലര്‍ച്ചെ നാലരക്കേ ഉണരണം. ഉറക്കെ ബെല്ല് മുഴങ്ങുമ്പോള്‍ ഞെട്ടി ഉണരാറാണ് പതിവ്. ഉറക്കപ്പിച്ചിലാകും പല്ല് തേപ്പ്. വുളു എടുക്കുന്നതും പള്ളിയിലേക്കോടുന്നതും നിസ്‌ക്കരിക്കുന്നതുമെല്ലാം അര്‍ധമയക്കത്തിലായിരിക്കും. നിസ്‌കാരത്തിനിടയില്‍ ഉറങ്ങിപ്പോകും പലരും. സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാതിരിക്കും. അങ്ങനെയുള്ളവര്‍ പുലര്‍ച്ചെയുടെ തണുപ്പില്‍ കലക്കന്‍ പുഴയില്‍പ്പോയി കുളിച്ച് വേണം പള്ളിയിലെത്താന്‍. അല്ലെങ്കില്‍ ബീരാനുസ്താദിന്റെയും കരീമുസ്താദിന്റെയും ചൂരലിന് പണി കൂടും.
ഒന്നിനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരു ദയാ ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. ചെറിയൊരു അശ്രദ്ധമതി. അയാളുടെ ചൂരല്‍ എവിടെ നിന്നാണ് പുളഞ്ഞു വരിക എന്ന് പറയാനാകില്ല. പിന്നിലും മുന്നിലും അയാള്‍ക്ക് കണ്ണുകളുണ്ടായിരുന്നുവോ..? അത്രക്ക് ജാഗരൂകനായിരുന്നു. കൃത്യനിഷ്ഠ. അതായിരുന്നു പ്രധാനം. എല്ലാത്തിനുമുണ്ട് അത്. രാവിലെ കിടക്കപ്പായയില്‍ നിന്ന് ഉണരാന്‍. വുളു എടുക്കാന്‍, പള്ളിയില്‍ പ്രവേശിക്കാന്‍, കാന്റീനില്‍ ഭക്ഷണത്തിന് വരി നില്‍ക്കാന്‍, ഭക്ഷണം കഴിക്കാന്‍. ഇടക്ക് കുളിക്കാന്‍ കലക്കന്‍ പുഴയിലേക്ക് പോകും. അല്ലെങ്കില്‍ കരിമ്പുഴയിലെ തെളിഞ്ഞ വെള്ളത്തിലേക്ക്. പേര് പോലെ തന്നെയായിരുന്നു ഇരു പുഴകളിലെയും വെള്ളം. കരിമ്പുഴയിലേത് തെളിഞ്ഞവെള്ളം. കലക്കന്‍ പുഴയിലേത് കലങ്ങി മറിഞ്ഞ വെള്ളവും.
ഒരിക്കല്‍ ബീരാനുസ്താദിന്റെ അടിയുടെ ചൂടറിഞ്ഞവര്‍ വീണ്ടും അതിന് വിധേയമാകാന്‍ ആഗ്രഹിക്കില്ല. എന്നാലും അറിയാതെ വിധേയനായിപ്പോകും. കുറഞ്ഞനാളുകള്‍ക്കകം തന്നെ എനിക്ക്  മടുത്തു. അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട് പോകാന്‍ വിഷമമുണ്ടായി. അഞ്ചച്ചവടി സ്‌കൂളിലെയും മദ്‌റസയിലെയും പഠനം എത്രഭേദമായിരുന്നുവെന്ന് തോന്നി. ഓര്‍ഫനേജിലെ മദ്‌റസയിലെ ഉസ്താദും കണിശക്കാരന്‍. മനുഷ്യപറ്റില്ലാത്ത സ്വഭാവം. ഒന്നു പറഞ്ഞ് രണ്ടാമത്തിന് അടിയാണ് മൂപ്പരുടെയും രീതി. വെള്ളിയാഴ്ച മദ്‌റസയുണ്ടാകില്ല. സ്‌കൂളുണ്ടാകും. ഞായറാഴ്ച സ്‌കൂളുണ്ടാകില്ല.
പഠന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇടക്കിടെ ടെസ്റ്റ് പേപ്പറുകള്‍. അധ്യാപകരുടെ വഴക്കും അടിയും പതിവായി. ബെഞ്ചില്‍ കയറ്റി നിര്‍ത്തലും സ്‌കൂളിന് ചുറ്റും 25 റൗണ്ട് ഓടിക്കലുമായിരുന്നു കഠിന ശിക്ഷ. അപമാനവും അവഹേളനവും കൂടിവന്നപ്പോള്‍ വാശിയോടെ പഠിക്കാനല്ല തോന്നിയത്. എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്നായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും ആ തീരുമാനത്തിന് ബലം കൂടിക്കൂടി വന്നു.
ഓര്‍ഫനേജിലെ കടുത്ത ശിക്ഷ ഭയന്നോ വീട്ടുകാരെ കാണാന്‍ കൊതിപ്പൂണ്ടോ പല കുട്ടികളും തരം കിട്ടിയാല്‍ ഓടിപ്പോകുമായിരുന്നു. ദിവസവുമെന്നോണം അത്തരം കഥകള്‍ കേട്ടു. എന്നാല്‍ അവരിലാര്‍ക്കും വീടുകളിലെത്തിപ്പെടാന്‍ സാധിക്കാറില്ല. അതിനു മുമ്പേ ആരെങ്കിലും പിടികൂടും. ചിലപ്പോള്‍ ഉസ്താദുമാര്‍, വാര്‍ഡന്‍മാര്‍, സംശയം തോന്നി നാട്ടുകാര്‍. മണിക്കൂറുകള്‍ക്കകം അവര്‍ തിരിച്ചെത്തിയിരിക്കും. പിന്നെ അവരുടെ വിചാരണ ബീരാനുസ്താദിന്റെ കോടതിയിലാണ് ആരംഭിക്കുക. പരസ്യ വിചാരണയും പരസ്യ ശിക്ഷയുമാണ് നടപ്പാക്കുക.
ക്രൂരമാണ് ആ ശിക്ഷ. ഒരിക്കല്‍ ഓടിപ്പോയവന്‍  പിന്നെ പോകാന്‍ പാടില്ല. മറ്റുള്ളവര്‍ക്കുകൂടിയുള്ള പാഠമാകണമത്. അതിനാണ് പരസ്യവിചാരണയും ശിക്ഷയും. മറ്റു ഉസ്താദുമാര്‍, മുതിര്‍ന്ന കുട്ടികള്‍, വാര്‍ഡന്‍മാര്‍  എല്ലാവരും ചേര്‍ന്ന് പരസ്യമായി കളിയാക്കുകയും ചെയ്യും. എന്നിട്ടും കുട്ടികളുടെ ഒളിച്ചോട്ടം പതിവായി. ഓരോ ദിവസവും അവര്‍ ആ മതില്‍ക്കെട്ടിന് പുറത്ത് കടക്കുന്നതിനെക്കുറിച്ചാണ്  ചര്‍ച്ചചെയ്തത്. ചിലര്‍ ആരുമറിയാതെ നടപ്പാക്കി. എന്നിട്ടും പിടിക്കപ്പെട്ടു. ഞാനും മാളിയേക്കലിലെ ശരീഫും സലാമുമൊക്കെ ആ മതില്‍ക്കെട്ടിന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. അതിനുപറ്റിയ പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നവരാണ്. പക്ഷേ, പുറത്ത് കടന്നാല്‍ പിന്നെ ഇങ്ങോട്ട് വരാന്‍ ഇടയാകരുത്. അതിനെന്ത് ചെയ്യും…? അതായിരുന്നു ആലോചന.
കടുത്ത ശകാരവാക്കുകള്‍ പോലും കുട്ടികളുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുകയേയുള്ളൂ. വഴക്കായാലും മര്‍ദനങ്ങളായാലും ശിക്ഷിക്കുന്ന വ്യക്തിയോട് പകയും വിദ്വേഷവുമാണ് കുട്ടികളില്‍ വളര്‍ന്ന് വരിക. അവര്‍ ചെയ്യാനാവശ്യപ്പെടുന്ന പ്രവൃത്തിയോട് പ്രതികൂല മനോഭാവമേ രൂപപ്പെടുകയുള്ളൂ. അടിയുടെയും അപമാനത്തിന്റെയും മുറിവ് തറക്കുന്നത് ശരീരത്തേക്കാള്‍ കുട്ടികളുടെ മനസ്സിലാണ്. കഠിന ശിക്ഷയും പീഡനമുറകളും വിഷാദത്തിന്റെയും വിദ്വേഷത്തിന്റെയും കനലുകളുമാണ് വിതക്കുന്നത്. കര്‍ക്കശമായി അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമാകട്ടെ കടുത്ത മാനസിക പ്രശ്‌നങ്ങളെയുമാണ് സൃഷ്ടിക്കുക. എന്നൊക്കെ ഈ ഉസ്താദുമാരെ ആരും പഠിപ്പിച്ചിരുന്നില്ലേ..?
ഓര്‍ഫനേജിലെത്തിയിട്ട് മാസങ്ങള്‍ കടന്നുപോയി. വീട്ടിലെ വിവരങ്ങള്‍ ഒന്നും അറിയുന്നില്ല. അറിയിക്കാന്‍ മാര്‍ഗവുമില്ല. അങ്ങനെയിരിക്കേ ഒരു ദിവസം എന്നെ കാണാന്‍ അതാ ഉമ്മയും ബാപ്പയും അനിയത്തിയും വരുന്നു. വലിയ ആശ്വാസം തോന്നി. എനിക്കായി ഉമ്മ മിഠായിയും മധുര പലഹാരങ്ങളും കൊണ്ടു വന്നിരുന്നു. മടങ്ങുമ്പോള്‍ ബാപ്പ അറിയാതെ എനിക്ക് ഉമ്മ ആറ് രൂപ കയ്യില്‍ തന്നു. ആ ആറ് രൂപ. അതാണെന്റെ ഓര്‍ഫനേജ് ജീവിതത്തിന് അവസാനം കുറിച്ചത്. ഓര്‍ഫനേജില്‍  കുട്ടികളെ കാണാന്‍ വരുന്നവര്‍ അവരുടെ കയ്യില്‍ പണമോ പലഹാരങ്ങളോ കൊടുക്കാന്‍ പാടില്ല. മധുര പലഹാരം എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യാനുള്ളതുമായെ വരാവൂ. അത്  ഓഫീസിലാണ് ഏല്‍പ്പിക്കേണ്ടത്. അതൊന്നും ഉമ്മക്കറിയില്ല. എനിക്കും അറിഞ്ഞുകൂടായിരുന്നു.
ഞാന്‍ പലഹാരം അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കൊക്കെ വിതരണം ചെയ്തു. ഞാനും കഴിച്ചു. ആറ് രൂപ പെട്ടിയില്‍ സൂക്ഷിച്ചുവെച്ചു. ഞാനും ചിലത് തീരുമാനിച്ചിരുന്നു. വരാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ആലോചിച്ചില്ല.
അന്ന് സുബഹിക്ക് എല്ലാവരും ഉണരും മുമ്പേ ഞാനുണര്‍ന്നു. ആരും കാണാതെ വസ്ത്രം മാറി വീണ്ടും കിടന്നു. കുട്ടികള്‍ ഉണരാനുള്ള ബെല്ല് മുഴങ്ങി. എല്ലാവരും ഓടിപ്പിടഞ്ഞ് ബ്രഷും തോര്‍ത്തുമെടുത്ത് കലക്കന്‍ പുഴയിലേക്കോടി. എന്റെ ഓട്ടം നിന്നത് മെയിന്‍ റോഡിലായിരുന്നു. കാലിച്ചന്തയുടെ ഇരുട്ട് കനത്ത മറവിലൂടെ, കലക്കന്‍ പുഴപ്പാലവും കടന്ന് എടക്കര ടൗണ്‍ ലക്ഷ്യമാക്കി ഞാന്‍ ഞാടി. ഇരുട്ട് തെളിഞ്ഞിട്ടില്ലെങ്കിലും റോഡുകള്‍ വിജനം. തെരുവ് വിളക്കുകള്‍ വഴികാണിക്കുന്നു.  കോടമഞ്ഞിറങ്ങിയ ആ തണുത്ത വെളുപ്പാന്‍ കാലത്തും ഞാന്‍ നന്നായി വിയര്‍ത്തു. നെഞ്ചിന്‍ കൂട് കിടുകിടാവിറച്ചു.
എന്റെ എല്ലാ പ്ലാനുകളും സലാമിനും ശരീഫിനും അറിയുമായിരുന്നു. സലാമിനും എന്റെകൂടെ വരാന്‍ താത്പര്യമുണ്ട്.  ഓടുന്നതിനിടയില്‍ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയതായിരുന്നു. ആരെങ്കിലും പിന്തുടരുന്നുണ്ടോ…? അപ്പോള്‍ ഞെട്ടിപ്പോയി. അതാ രണ്ട് കുട്ടികള്‍ ഓടി വരുന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. സലാമും ശരീഫും തന്നെ.
ഞങ്ങളുംണ്ട് അന്റൊപ്പം.
ആരെങ്കിലും കണ്ടിരിക്കുമോ എന്ന ഭയത്താല്‍ ഹൃദയം പിടച്ചു. ബീരാനുസ്താദിന്റെ അടുത്തെത്തിയാലുണ്ടാകുന്ന ചൂരല്‍ പ്രളയമോര്‍ത്തപ്പോള്‍ കൈകാല്‍ വിറച്ചു. പിന്‍മാറാന്‍ തയ്യാറല്ലെന്ന തീരുമാനത്തില്‍ മനസ്സും ഉറച്ചു. അവസാനം ഞാന്‍ സലാമിനോട് കേണപേക്ഷിച്ചു.
നിന്നെ ഞാനെന്ത് ചെയ്യും..നിന്നെ എങ്ങനെ വീട്ടിലേത്തിക്കും…?
അതിനൊന്നും ഉത്തരം അവന്റെ പക്കലില്ല. പക്ഷേ, എന്തുതന്നെ പറഞ്ഞിട്ടും അവന്‍ പിന്‍മാറുന്നില്ല. അവനവിടെ നില്‍ക്കണമെങ്കില്‍ ഞാനും നില്‍ക്കണം. ഞാന്‍ പോകുന്നുവെങ്കില്‍ അവനും കൂടെപ്പോരും. ഞാന്‍ ധര്‍മസങ്കടത്തിലായി. അവസാനം ശരീഫ് പറഞ്ഞു.
ഇനിക്കുള്ള വണ്ടിക്കൂലി ഇന്റെട്ത്തുണ്ട്.
അപ്പോള്‍ സുബഹി നിസ്‌ക്കാരം കഴിഞ്ഞിട്ടുണ്ടാകണം. ഓരോ നിസ്‌ക്കാരശേഷവും കുട്ടികളുടെ എണ്ണമെടുക്കും. അതിലൂടെയാണ് നിസ്‌ക്കാര കള്ളന്‍മാരെയും ഓടിപ്പോകുന്നവരെയുമൊക്കെ മനസ്സിലാക്കുന്നത്. അന്വേഷണങ്ങള്‍ ആരംഭിക്കുന്നതും അതോടെയാണ്. ഞങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് നില്‍ക്കുന്നതിനിടയില്‍ ബസ്സ് വന്നു. പുലെര്‍ച്ചെ വഴിക്കടവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായിരുന്നു അത്. മറ്റൊന്നും ആലോചിച്ചില്ല. ഞാനും ശരീഫും ബസ്സിലേക്ക് ഓടിക്കയറി. സലാം അപ്പോഴും പേടിച്ച് വിറച്ച് നില്‍ക്കുകയായിരുന്നു. ഓടുന്ന ബസ്സില്‍ നിന്നും ഞാന്‍ ഓര്‍ഫനേജിന്റെ ഗേറ്റിങ്കലേക്ക് നോക്കി. ലൈറ്റ് തെളിഞ്ഞ ഗേറ്റിങ്കല്‍ വെള്ളവസ്ത്രമണിഞ്ഞ ഉസ്താദുമാരുടെ നീണ്ട നിര. അവരുടെ കൈകളില്‍ ചുഴറ്റുന്ന ചൂരല്‍ വടിയുണ്ടായിരുന്നോ…?
എന്ത് ചെയ്യണമെന്നറിയാതെ ഭയന്നുവിറക്കുന്ന, അടികൊണ്ട് പുളഞ്ഞ്  നെഞ്ച് പൊട്ടിക്കരയുന്ന  പ്രിയപ്പെട്ട അനിയന്‍ സലാമിന്റെ വിതുമ്പുന്ന മുഖം ഞാന്‍ പിന്നെ പലപ്പോഴും ഓര്‍ത്തുനോക്കാറുണ്ട്. ഞാനും ശരീഫും പിന്നെ ഓര്‍ഫനേജില്‍ പോയില്ല. സ്‌കൂളിന്റെ പടിപോലും ഞങ്ങള്‍ക്ക് കാണാനുമായില്ല. നെല്ലും പതിരും തിരിച്ചറിയാനാകാത്ത ആ പ്രായത്തിന്റെ തീരുമാനം കൊണ്ട് ഇന്നും ആറാം ക്ലാസുകാരന്റെ ബിരുദവുമായി നടക്കേണ്ടി വരുമ്പോള്‍ ഞാന്‍ ബീരാനുസ്താദിനെ ഓര്‍മിക്കുന്നു. ഓര്‍ഫനേജിലെ പഠനകാലം അയവിറക്കുന്നു. അന്നത്തെ ശിക്ഷകള്‍ ഞങ്ങളുടെ നന്മക്കുവേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാനാകാത്ത ചാപല്യത്തെ ശപിക്കുന്നു.
ഇപ്പോഴും കോഴിക്കോടന്‍  നഗരത്തിരക്കുകളിലെല്ലാം ഞാനൊരു മുഖം തിരയാറുണ്ട്. അപരിചിത മുഖങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ നിന്നും എന്നെ തിരിച്ചറിയുന്ന ആ മുഖം. ഒരു ശബ്ദത്തിനായി ഞാന്‍ കാതോര്‍ക്കുന്നു. ശബ്ദപ്രളയങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍ നിന്നും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒരു ശബ്ദം. എന്റെ അനിയന്‍ സലാമിന്റെ ശബ്ദം.
ഇല്ല. കണ്ടുമുട്ടാന്‍ സാധ്യതയില്ല. കണ്ടാലും തിരിച്ചറിയാനും പോകുന്നില്ല. കാരണം 23 വര്‍ഷങ്ങളായി ഞങ്ങളുടെ ശരീരവും മനസ്സും വളര്‍ന്നിരിക്കുന്നു. തിരിച്ചറിയാനാകാത്തവിധം ഞങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ടാകും. എങ്കിലും ഓരോയാത്രയിലും ഫറോക്കിലും പേട്ടയിലും ചുങ്കത്തും കോയാസിലും ഞാനാമുഖം തിരയുന്നു. വിലാസമറിയാത്തത് കൊണ്ട് ശൂന്യതയില്‍ അന്വേഷിക്കുന്നു.
കണ്ടുമുട്ടിയാല്‍…എന്റെ സമാധാനത്തിന് വേണ്ടി എങ്കിലും ഒരു മാപ്പ് ചോദിക്കാനുള്ള കടം ബാക്കിയുണ്ടല്ലോ.

കടപ്പാട്

വര്‍ത്തമാനം ഓണ്‍ലൈന്‍

Thursday, December 22, 2011

ആത്മീയഗുരുക്കന്മാര്‍ ആര്‍ എസ്‌ എസ്സിന്റെ ആലയില്‍!

- രാം പുനിയാനി -
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ആത്മീയ ഗുരുക്കന്മാര്‍ അങ്ങോട്ടുള്ള തുടര്‍ച്ചയായ യാത്രയിലാണ്‌. അഴിമതിക്കെതിരെ ഈ ഗുരുക്കന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ ഉത്‌ബോധനം നല്‍കുന്നു. (നവംബര്‍ 2011). ഇതില്‍ പ്രധാനപ്പെട്ടത്‌ ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറുമാണ്‌. അണ്ണ ഹസാരെയുമായി വേദി പങ്കിട്ട ശ്രീ ശ്രീ ഹസാരെയെ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തപ്പോള്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്‌തിരുന്നു. തടവിലായിരിക്കുമ്പോള്‍ അണ്ണായ്‌ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇടയില്‍ മധ്യസ്ഥനായി വര്‍ത്തിച്ചതും ശ്രീ ശ്രീ ആയിരുന്നു. അതുവരെ ദൈവികത രൂപപ്പെടുത്തുകയായിരുന്ന, ബാബ രാംദേവും ശ്രീ ശ്രീയും പെട്ടെന്നാണ്‌ അഴിമതിയുടെ ശല്യം കണ്ടു പിടിച്ചതും ദീര്‍ഘകാലമായി നടന്നുവന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക്‌ സ്വയം ഇറങ്ങിച്ചെന്നതും. 
ബാബ രാംദേവ്‌ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ അഴിമതി വിരുദ്ധത അനുബന്ധ വിഷയമായി ചേര്‍ക്കുകയും പ്രസംഗങ്ങളില്‍ അത്‌ ഉള്‍പ്പെടുത്തുകയും ചെയ്‌തു. സമാന രീതിയില്‍ ശ്രീ ശ്രീയും

Monday, November 28, 2011

നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും

നവോത്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും എന്താണ് നവോത്ഥാനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു തുടര്‍ പ്രക്രിയ ആണ്.  കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടും ആശയാദര്‍ശ അടിത്തറയില്‍ ഉറച്ച് നിന്ന് കൊണ്ടും ജീവിതത്തെ നവീകരിച്ചുകൊണ്ടിരിക്കുക എന്ന അനസ്യൂത പ്രക്രിയയെ നവോത്ഥാന പരിശ്രമം എന്ന് പറയാം.

ഇമാം സുയൂഥി തന്റെ അന്‍ജാമിഉസ്വഗീര്‍  എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുകയുണ്ടായി “ മത പരിഷ്ക്കരണം (തജ്ദീദ്) കൊണ്ട് അര്‍ഥമാക്കുന്നത് അതിന്റെ സന്മാര്‍ഗത്തെ പ്രകാശിപ്പിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യത്തെയും അര്‍ഹതയെയും വെളിപെടുത്തലുമാണ്.  അതു പോലെ മതവിശ്വാസികളെ ബാധിക്കുന്ന അത്യാചാരങ്ങളില്‍ നിന്നും തീവ്രചിന്തകളില്‍ നിന്നും അവരെ തടയുകയും അതിന്റെ സംസ്ഥാപനത്തില്‍  വരുന്ന വീഴ്ച്ചകളെ പ്രതിരോധിക്കുകയും അതിന്റെ സംഹിതകളില്‍ പറഞ്ഞ സാമൂഹിക, നാഗരിക പദ്ധതികളെയും മനുഷ്യരുടെ പൊതുവായ താല്പര്യങ്ങളെയും  പരിപ്പാലിക്കലുമാണ്”

നവോത്ഥാനത്തിന്റെ ചരിത്രവും വായിച്ചറിയുമ്പോഴും അതിന്റെ വര്‍ത്തമാനത്തെ അനുഭവിച്ചറിയുമ്പോഴും ഈ പദത്തിന് ഇത്ര സമഗ്രമായ ഒരു വിശദീകരണം മറ്റൊരാളും നല്‍കിയതായി കാണാവുന്നതല്ല.

Thursday, March 24, 2011

സാമ്രാജ്യത്ത്വ വിരുദ്ധതയും ജമാഅത്തിന്റെ കാപട്യങ്ങളും


ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാ‍അത്തെ ഇസ്ലാമിയുടെ നിലപാട്.  സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന്‍ മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും ആഘോഷിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ദൈവാധിപത്യത്തിന്റെ വിരുദ്ധമുഖമാണ് ജനാധിപത്യമെന്ന് പറഞ്ഞ് മതവിരുദ്ധമായി വിധിയെഴുതി ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ദശാബ്ദങ്ങളോളം വനവാസം വരിച്ച ജമാ‍അത്തെ ഇസ്ലാമി ജനാധിപത്യത്തെ ഉള്‍കൊണ്ടതില്‍ പിന്നെ അതൊരു വൈകാരിക ഉന്മാദമാക്കി മാറ്റിയിരിക്കും.  അറബ് ലോകത്ത് നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ ആവേശഭരിതരായി കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഷ്ഠി ചുരുട്ടി മുദ്രാവാക്യം മുഴക്കിയ സോളിഡാരിറ്റിക്കാര്‍ ഇപ്പോള്‍ ഗതിവിട്ട തരത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.  സംഖ്യ സൈന്യം ലിബിയയിലേക്ക് മിസൈല്‍ വര്‍ഷം നടത്തിയ പിറ്റേന്ന് ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെ റിപ്പോര്‍ട്ടിങ്ങ് രീതി കണ്ടപ്പോള്‍ ഏറെ ആശ്ചര്യപ്പെട്ടു പോയി.  സാമ്രാജ്യത്വ വിരുദ്ധതയുടെ പേറ്റന്റ് പോക്കലിട്ടു നടക്കുന്ന ജമാഅത്തെയുടെ പത്രം മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് എന്തുമാത്രം ആവേശഭരിതമായാണെന്ന് വായിച്ചവര്‍ക്കൊക്കെ തോന്നിയിട്ടുണ്ടാവും.  ജനാധിപത്യം ഒരു മിത്തായി ഭവിച്ചതിന്റെ പരിണതി സാമ്രാജ്യത്വ ശാക്തീകളോടുള്ള അനുരാഗാത്മക ഭ്രമമായിത്തീര്‍ന്നത് ആ റിപ്പോര്‍ട്ടില്‍ നിഴലിച്ചു കാണാം..

ലിബിയന്‍ ജനത അവേശത്താല്‍ നൃത്തം ചെയ്യുന്നതായി തോന്നിപ്പോകും റിപ്പോര്‍ട്ട് വായിച്ചാല്‍ സഖ്യ സൈന്യം തങ്ങളെ സഹായിക്കാനെത്തുന്നു എന്ന വാര്‍ത്ത ലിബിയയിലെ ജനാധിപത്യ പ്പോരാളികള്‍ക്ക് കരുത്ത് പകര്‍ന്നു എന്നും ലിബിയന്‍ സൈന്യത്തെ പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ച് തടസ്സപ്പെടുത്തിയെന്നുമൊക്കെ എഴുതിയ പത്രം അതു കൊണ്ടും അവസാനിപ്പിച്ചില്ല.  സംഖ്യസൈന്യത്തിന്റെ വരവ് ആവേശപൂര്‍വ്വം കാത്തിരിക്കയാവും ലിബിയന്‍ ജനത.

ജനാധിപത്യം തലക്ക് പിടിച്ച് കണ്ണും കാണാതായത് കൊണ്ടാവണം സംഖ്യസൈന്യം ലിബിയന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് എന്ന് പറഞ്ഞ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സിവിലിയന്മാരാണെന്ന വസ്തുത റിപ്പോര്‍ട്ടിലെവിടെയും കാണുന്നില്ല.  എന്നാല്‍ മിക്ക മുഖ്യധാരാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കിട്ടുന്ന അവസരം മുതലാക്കുകയെന്നതില്‍ കവിഞ്ഞ് പശ്ചിമേഷ്യയില്‍ നിലവിലുള്ള പ്രശ്നങ്ങളില്‍ ക്രിയാത്മകമായ നിലപാടെടുക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു എന്നത്രെ ഇത് വ്യക്തമാക്കുന്നത്.  ഹുസുനി മുബാറക്ക് ഭരണം വിട്ടൊഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ ജമാഅത്തെക്കാരും സോളിഡാരിറ്റിക്കാരും നടത്തിയ പ്രകടനങ്ങള്‍ കണ്ട് എട്ടുകാലി മമ്മുഞ്ഞിമാരെന്ന് വഴിയാത്രക്കാരന്‍ പരിഹസിച്ചപ്പോള്‍ ലോകത്തിന്റെ നിയന്ത്രണം തങ്ങളുടെ ഗര്‍വ്വിലാണ് അവര്‍ നടന്നു നീങ്ങിയത്. സംഖ്യ സൈന്യാക്രമണത്തെ ലിബിയന്‍ ജനത ആവേശപൂര്‍വ്വം വരവേറ്റു എന്നത് വസ്തുതാപരമല്ല തന്നെ. പശ്ചിമേഷ്യയിലെ ജനാധിപത്യ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യമുള്ളവരൊക്കെ തന്നെ അതിന് വിദേശ ഇടപെടല്‍ പരിഹാരമല്ലെന്ന് അഭിപ്രായപെട്ടത് ഉള്‍ക്കൊണ്ടിരുന്നു.    ലിബിയയിലെ ഗദ്ദാഫി വിരുദ്ധ പോരാളികളും അതുകൊണ്ട് തന്നെ സൈനിക ഇടപെടലിന് അവര്‍ അറച്ചു നില്‍ക്കുകയായിരുന്നു.

ലിബിയന്‍ ജനാധിപത്യം പുന:സ്ഥാപിക്കുകയെന്നതല്ല സംഖ്യസൈന്യത്തിന്റെ ലക്ഷ്യമെന്ന് സംഭവങ്ങളുടെ നാള്‍വഴി അറിയുന്നവര്‍ക്കൊക്കെ വായിച്ചെടുക്കാന്‍ കഴിയും.   യു.എന്‍ സെക്രട്ടറി ജനറല്‍ ലിബിയയിലേക്ക് ദൂതതനെ അയച്ചിട്ടുണ്ട്.  ആഫ്രിക്കന്‍ യൂണിയന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ലിബിയയിലേക്ക് അയച്ചിട്ടുണ്ട്.  ഇവരുടെയൊന്നും റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ ഇങ്ങനെയരാക്രമണം നടത്താന്‍ മാത്രം ഗുരുതരമാണ് ലിബിയയിലെ സാഹചര്യമെന്ന് വിവരമുള്ളവര്‍ അംഗീകരിക്കില്ലന്നതുകൊണ്ട് തന്നെയാണ് ലിബിയന്‍ പ്രക്ഷോഭകാരികളില്‍ ഒരു വിഭാഗം സംഖ്യസൈന്യത്തിന്റെ ആക്രമണത്തെ എതിര്‍ത്തത്. ഇത് ജമാഅത്തുകാര്‍ മറച്ചുവെച്ചിട്ട് കാര്യമില്ല.

സഖ്യസൈന്യം ലക്ഷ്യം സാധിച്ചാല്‍ ഒരു പക്ഷേ കേരളത്തിന്റെ തെരുവുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയ്ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെയും കൂറ്റന്‍ ചിത്രങ്ങളുമായി സോളിഡാരിറ്റിക്കാര്‍ അഭിപ്രായ പ്രകടനം നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഓര്‍ക്കുന്നുണ്ടോ ഒരു ഇഫ്ത്വാര്‍ വിരുന്ന്.  അമേരിക്കന്‍ കോണ്‍സുലിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞതിനു മുമ്പത്തെ റമദാനില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഒരു ഇഫ്ത്വാര്‍ വിരുന്ന്  ജമാഅത്തെ ഇസ്ലാമി വിവാദമാക്കിയത് മറക്കാറായിട്ടില്ല.  ഓബാമയുടെ ഇഫ്ത്വാര്‍ വിരുന്നിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും സാമ്രാജ്യത്വ ദാസ്യരാക്കി ചിത്രീകരിച്ച് ഭൂമികുലുക്കി നടക്കുകയായിരുന്നുവല്ലോ ജമാഅത്തുകാര്‍.

ഒബാമ ഇഫ്ത്വാറില്‍ പങ്കെടുത്തതിന്റെ വിശദീകരണത്തില്‍  മുജാഹിദ് നേതാക്കള്‍ അന്ന് പറഞ്ഞത് ലിബിയയില്‍ സംഭവിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.   പശ്ചിമേഷ്യന്‍ പ്രശ്നങ്ങളില്‍ തന്റെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നിലെ ആശയ വിനിമയം ഒബാമയില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നത് അന്ന് വിശദീകരിക്കപ്പെട്ടതാണ്.

ലിബിയയില്‍ അത് സംഭവിച്ചിരിക്കുന്നു.  ലിബിയയിലെ സൈനികാക്രമണത്തിന് അമേരിക്ക മുന്‍കയ്യെടുത്തില്ലെന്ന് മാത്രമല്ല. അമേരിക്കന്‍ യുദ്ധവിമാനങ്ങളൊന്നും തന്നെ ലിബിയയില്‍ പറക്കുന്നില്ലെന്ന് ബാരക് ഒബാമ എടുത്തു പറയുകയുണ്ടായി.

മധ്യ ധരണ്യാഴിയിലെ യു എസ് കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തെടുത്തുവിടുന്നെതെങ്കിലും അമേരിക്കന്‍ ഭടന്മാര്‍ ലിബിയയില്‍ ഇറങ്ങുന്ന പ്രശ്നമില്ലെന്നും ഒബാമ പ്രഖ്യാപിക്കുകയുണ്ടായി.  ഭാവിയില്‍ എന്തു സംഭവിച്ചാലും നിലവിലുള്ള നിലപാട് ശുഭ സൂചകവും മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റവുമാണ്.  ഇറാനിലെ ശീആ ചേരിയോടുള്ള  അനുരാഗാത്മക ഭ്രമമാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ നിശ്ചയിക്കുന്നത് എന്നു വേണം കരുതാന്‍. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അമേരിക്കന്‍ ഇടപെടലുണ്ടാകുമ്പോള്‍ അത് സാമ്രാജ്യത്വധിനിവേശവും  സഊദി അനുബദ്ധ അറബ് രാഷ്ട്രങ്ങളിലാവുമ്പോള്‍ അത്  ജനാധിപത്യ പോരാട്ടത്തിന് ശക്തി പകരുന്നതുമായി കാണുന്നത് ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ്.

സഊദി കേന്ദ്രീകൃത അറബ് ലോകം പ്രശ്നകലുഷമായിത്തീരാനുള്ള  ഇറാന്‍ ശീആ ചേരിയുടെ താല്പര്യത്തിന്റെ കൂടെയാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നതിന്റെ വ്യക്തമായ സൂചകമാണ് പഴയകാല ജമാഅത്തെ താത്വികന്‍ കഴിഞ്ഞ ലക്കം പച്ചക്കുതിരയിലെഴുതിയ ലേഖനം.

സഊദി അറേബ്യയില്‍ ഒരു വിപ്ലവം  അദ്ദേഹം സ്വപ്നം കാണുന്നു.  പെട്ടെന്നൊന്നും അത് സാധ്യമാവില്ലെന്നതില്‍ അദ്ദേഹം കുണ്ഠിതപ്പെടുന്നത് ഇപ്രകാരമാണ്. ‘ജി.സി.സി നാടുകളില്‍ പൊതുവിലും സഊദിയില്‍ പ്രത്യേകിച്ചും തുണീഷ്യയില്‍ അടിച്ചുവീശിയ ജാസ്മിന്‍ കാറ്റ് ആ അളവില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീ‍ക്ഷിക്കുന്നത് ആഗ്രഹചിന്ത മാത്രമായിരിക്കും.  സഊദി ഭരണകൂടം തുര്‍ക്കി രാജകുമാരന്‍  ആഗ്രഹിക്കും പോലെ പെട്ടൊന്നൊന്നും കെട്ടുകെട്ടാന്‍ പോകുന്നില്ല. (പച്ചക്കുതിര-മാര്‍ച്ച് 2011)

സഊദിയില്‍ ഒരു വിപ്ലവം സ്വപ്നം കണ്ട് അതിനുള്ള സാധ്യതകള്‍ സുദീര്‍ഘമായി ഉപന്യസിച്ചതിന്റെ അവസാനത്തില്‍  അദ്ദേഹത്തിന്റെ ആഗ്രഹം  പ്രതിഫലിക്കുന്നത് ഇപ്രകാരമാണ്.  ‘പുതിയ സംഭവ വികാസങ്ങള്‍ സഊദി പ്രതിപക്ഷത്തെ ആവേശം കൊള്ളിക്കുമെന്നതില്‍ സംശയമില്ല’(പച്ചക്കുതിര)

കാള പെറ്റെന്ന് കേട്ടു കയറെടുത്തവന്റെ അവസ്ഥയിലെത്തിയിരിക്കുന്നു  ജമാഅത്തുകാരന്‍.  തുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം  എന്നു കേട്ടപ്പോഴേക്ക് നാടുനീളെ പ്രകടനം നടത്തി കേമത്തം പ്രകടിപ്പിക്കുകയും ഇതര മുസ്ലിം സംഘടനകള്‍ക്ക് പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ നിലപാടുകളില്ലെന്ന് ആക്ഷേപിക്കുകയും ചെയ്തവരിന്ന് സാമ്രാജ്യത്വ ശക്തികളെ നെഞ്ചിലേറ്റുന്ന അതീവ പരിഹാസ്യമായ അവസ്ഥയിലെത്തിയിരിക്കുന്നു.

പുനര്‍വായനക്കായ് തെരഞ്ഞടുത്തത് :   ബി.പി.എ ഗഫൂറിന്റെ ‘ഒബാമയുടെ ഇഫ്ത്താറും ലിബിയക്കു നേരെയുള്ള ആക്രമണവും’  എന്ന ലേഖനം,  വര്‍ത്തമാനം ദിനപത്രം 24-03-2011


Tuesday, February 15, 2011

നമ്മുടെ ലോകം വിഭജിക്കപ്പെട്ടതിന്‌ കാരണം മതമല്ല



കാരന്‍ ആംസ്‌ട്രോങ്‌




ഇസ്‌ലാമും പടിഞ്ഞാറുമായുള്ള അതിരുകവിഞ്ഞ ശത്രുതയുടെ പ്രതീകമായി ഏറെക്കുറെ 9/11 മാറിയിട്ടുണ്ട്‌. ആക്രമണത്തിനു ശേഷം ഏറെ അമേരിക്കക്കാര്‍ ചോദിച്ചത്‌, എന്തിനാണ്‌ അവര്‍ ഞങ്ങളെ വെറുക്കുന്നത്‌ എന്നാണ്‌. പ്രമുഖര്‍ പങ്കെടുത്ത ഒട്ടേറെ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം, ഇസ്‌ലാം പാരമ്പര്യമായി അക്രമണോത്സുകതയുള്ള മതമാണെന്നാണ്‌. അങ്ങനെയാണോ?

Saturday, January 1, 2011

‘പുനര്‍വായന’ പുനര്‍വായിക്കപെടുമ്പോള്‍

ബൂലോകത്തെ സൂപ്പര്‍ താരത്തിനും മെഗാതാരത്തിനും  വേണ്ടി കാരികേച്ചറുകളും പോസ്റ്റുകളും ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും കറങ്ങി നടക്കുന്നതിനിടയിലാണ് ഈ പുനര്‍വായനക്കാരന്റെ ബ്ലോഗെസ്പ്പീരിയന്‍സിന്റെ ഒന്നാം വാര്‍ഷികം എത്തുന്നത്.   ബൂലോകത്ത് പുനര്‍വായന എന്ന ഈ ബ്ലോഗ് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയെ എന്തുകൊണ്ടും  ആത്മ പരിശോധനക്കുള്ള അവസരമായാണ് കാണുന്നത്.

Saturday, November 6, 2010

കാവിഭീകരത മറനീക്കുമ്പോള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച്‌ തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

Tuesday, September 28, 2010

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.

നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ
ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'

Sunday, August 15, 2010

‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?

ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ  "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം.  ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ   മൗലികരചനയായിരുന്നില്ല.   വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)  അവയല്ലാം.

പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു.  കാരണം മാതൃഭൂമി, പച്ചക്കുതിര,  ചിന്ത,  ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്