Tuesday, December 3, 2013

സ്വത്വം എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരോടു പറയാനുള്ളത്‌

നവോത്ഥാനം  കേരളീയര്‍ കൈവിട്ടതിനെക്കുറിച്ച്  പുരോഗമനവാദികളെല്ലാം ഏകസ്വരത്തില്‍ വിലപിക്കുന്ന കാലമാണിത്. കേരള മാതൃകപോലെ, കേരളീയ നവോത്ഥാനവും വേറിട്ട സങ്കല്‍പവും യാഥാര്‍ഥ്യവുമായിരുന്നു.  നവോത്ഥാനം ഉഴുതുമറിച്ച കേരളം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് നമ്മള്‍ വിലപിക്കാറുള്ളത്. എന്നാല്‍, കേരളീയ നവോത്ഥാനം വഴിമാറിനടന്നതിന് തെളിവുകളുണ്ടോ? കേരളീയ നവോത്ഥാനം എന്നെങ്കിലും പാശ്ചാത്യമാതൃകയില്‍ പുരോഗമിച്ചിട്ടുണ്ടോ? എല്ലാ കാര്യങ്ങളിലും  നാമവലംബിക്കുന്ന സ്തുതി/നിന്ദ ദ്വന്ദ്വസങ്കല്‍പത്തിന്റെ പരിമിതി ഇക്കാര്യത്തിലും മലയാളികളെ യാഥാര്‍ഥ്യത്തില്‍നിന്ന് അകറ്റുകയാണ്. മതമോ  ഇസമോ  പ്രസ്ഥാനങ്ങളോ എല്ലാ ദേശങ്ങളിലും ഒരുപോലെയല്ല സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യം ഇപ്പോഴും  ബോധ്യപ്പെടാത്തവരാണ് നമ്മുടെ ബുദ്ധിജീവികളില്‍ ഒരു വലിയ വിഭാഗം.  അതുകൊണ്ടാണ്, വ്യത്യസ്തകൂട്ടായ്മകളുടെയും  സംവാദങ്ങളുടെയും പരിസരം ഉള്‍ക്കൊള്ളാന്‍പോലും നമ്മളില്‍ പലര്‍ക്കും കഴിയാത്തത്.
പതിനാലാം നൂറ്റാണ്ടുമുതല്‍ ഇറ്റലിയില്‍ ആരംഭിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടാണ് നവോത്ഥാന ചര്‍ച്ചകള്‍ തുടങ്ങിയത്.  മധ്യകാലത്തെ മറികടക്കുന്ന ദാര്‍ശനികവും   കലാപരവും യുക്തിപരവും സാങ്കേതികവുമായ മുന്നേറ്റങ്ങള്‍കൊണ്ടാണ് പടിഞ്ഞാറന്‍ നവോത്ഥാനം അടയാളപ്പെടുത്താറുള്ളത്.  ടോളമിയുടെ പ്രപഞ്ചവീക്ഷണത്തില്‍നിന്ന് വിഭിന്നമായി കോപ്പര്‍നിക്കസിന്റെ സൗരയൂഥസിദ്ധാന്തവും തത്ത്വചിന്തയില്‍ മാനവകേന്ദ്രിതവാദങ്ങളും ക്ലാസിക്കല്‍ കൃതികളുടെ പുനര്‍വായനയും സാമ്പ്രദായികവ്യവസ്ഥയെ  ഉല്ലംഘിച്ചുകൊണ്ട്  പ്രത്യക്ഷപ്പെട്ടത് പാശ്ചാത്യ നവോത്ഥാനത്തിന്റെ പ്രത്യേകതയാണ്.  ഉല്‍പാദനക്രമത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ മാറ്റം, അളവിന്റെയും തൂക്കത്തിന്റെയും മണ്ഡലത്തില്‍ സംഭവിച്ച കൃത്യത, മത (ദൈവ/പുരോഹിത) കേന്ദ്രിത ഭരണക്രമത്തെ മറികടക്കുന്ന മാനവകേന്ദ്രിത രാഷ്ട്രീയ വിവക്ഷകള്‍, നീതിയെക്കുറിച്ചും മനുഷ്യന്റെ അന്തഃസത്തയെക്കുറിച്ചും നടന്ന സംവാദങ്ങള്‍, ചിത്രകലപോലുള്ള കലാവിഷ്‌കാരങ്ങളില്‍ സംഭവിച്ച രൂപപരമായ വിച്ഛേദം ഇങ്ങനെ നിരവധി കാര്യങ്ങള്‍ പാശ്ചാത്യനവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്നു.
പാശ്ചാത്യനവോത്ഥാനവും പാശ്ചാത്യ ആധുനികതയും വേറിട്ടുകാണാന്‍ പ്രയാസമാണ്. റെനെ ദക്കാര്‍ദില്‍ തുടങ്ങുന്ന കൃത്യതയെ സംബന്ധിക്കുന്ന ആശയം  പ്രബുദ്ധതയുടെയും  (enlightenment) നവോത്ഥാനത്തിന്റെയും  മൂലക്കല്ലായി മാറിയ ആധുനിക പരിപ്രേക്ഷ്യമായിരുന്നു. ജ്യാമിതീയ സത്യങ്ങള്‍പോലെ വ്യക്തവും കൃത്യവുമായ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കണമെന്ന വാദമാണ്  ദക്കാര്‍ദ് മുഖ്യമായും മുന്നോട്ടുവെച്ചത്. 1641ല്‍ ദക്കാര്‍ദ് 'പ്രഥമദര്‍ശനത്തിന്റെ ഗാഢചിന്ത' പ്രസിദ്ധീകരിക്കുന്നതിന്  വളരെ മുമ്പുതന്നെ (പന്ത്രണ്ടാംനൂറ്റാണ്ട്) ഇമാം ഗസ്സാലി സന്ദേഹരീതിശാസ്ത്രം  (Methodology of doubt) ആവിഷ്്കരിച്ചിരുന്നെങ്കിലും ഗസ്സാലിയുടെ ചിന്തകള്‍ മൗലികമായും  ഇസ്‌ലാംമത കേന്ദ്രിതവും വിശ്വാസകേന്ദ്രിതവുമായിരുന്നു. മിന്‍ ഹാജ്-അല്‍-ആബിദീന്‍ (Methodology of worshipers) എന്നാല്‍ വിശ്വാസത്തെ തിരിച്ചുപിടിക്കാനും വിശ്വാസികള്‍ക്കുവേണ്ടി പുനര്‍വായനക്കുമുള്ള ശ്രമമായിരുന്നുവെന്നുകാണാം.  കോളനീകരണം  ഇതര സംസ്‌കാരങ്ങളെയും ദേശീയതകളെയും കീഴടക്കിയത് യാഥാര്‍ഥ്യമാണെങ്കിലും മതകേന്ദ്രിത ദര്‍ശനങ്ങളെയും മതേതരചിന്തയെയും വേര്‍തിരിച്ചുകാണുന്നതില്‍ ഇത് തടസ്സമാവേണ്ടതില്ല.  ദക്കാര്‍ദിനെ ആധുനിക തത്ത്വചിന്തയുടെ പിതാവെന്ന് വിളിക്കുന്നതിന്റെ  സാംഗത്യവും ഇവിടെയാണ് ദര്‍ശിക്കേണ്ടത്.
ആധുനിക തത്ത്വചിന്തയില്‍ കോപ്പര്‍നിക്കന്‍ വിപ്ലവം കൊണ്ടുവന്ന ജര്‍മന്‍ ചിന്തകനായ ഇമ്മാനുവല്‍ കാന്റ്തന്നെയാണ്  'എന്താണ് പ്രബുദ്ധത; ചോദ്യത്തിനുള്ള  ഉത്തരം' (1784) എന്ന സുപ്രസിദ്ധ നവോത്ഥാനലേഖനവും  രചിച്ചത്. കാന്റിന്റെ  പ്രബുദ്ധതയെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച പതിനെട്ടാം നൂറ്റാണ്ടില്‍തന്നെയാണ് പാശ്ചാത്യരാജ്യങ്ങളില്‍ (ജര്‍മനി, ഫ്രാന്‍സ്, യൂറോപ്പ്  മുതലായ ) വമ്പിച്ച  അവകാശസമരങ്ങള്‍  അരങ്ങേറിയത്.  1789ലെ ഫ്രഞ്ച് വിപ്ലവം ഉല്‍പാദിപ്പിച്ച സാഹോദര്യം, സമത്വം, സ്വാതന്ത്ര്യമെന്ന ആശയങ്ങളുടെ വ്യാപനം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അപക്വതയില്‍നിന്ന് പക്വതയിലേക്കുള്ള (from immaturity to maturity) വളര്‍ച്ചയായാണ് പ്രബുദ്ധതയെ കാന്റ് നിര്‍വചിച്ചത്. സ്വന്തം യുക്തികൊണ്ട് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രാപ്തിയാണ് പക്വതനേടലായി വിവരിക്കുന്നത്. പ്രബുദ്ധതനേടാന്‍ സ്വാതന്ത്ര്യം അനിവാര്യമാണ്. ''എല്ലാ കാര്യങ്ങളിലും പരസ്യമായി യുക്തി ഉപയോഗിക്കാനുള്ള  സ്വാതന്ത്ര്യമാണ് ''  അതെന്നും കാന്റ് വ്യക്തമാക്കുന്നുണ്ട്.  കാന്റിനെ പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ച പൗരോഹിത്യത്തിന് ഒട്ടും സ്വീകാര്യമായിരുന്നില്ല പരസ്യമായി എന്തും വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം.
ക്രിസ്തുമതത്തിലും  മതകേന്ദ്രിത രാഷ്ട്രീയത്തിലും ഉയര്‍ന്നുവന്ന വിമര്‍ശവും പുനര്‍വായനയും പ്രതിരോധവും നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ ശ്രദ്ധയര്‍ഹിച്ച സംഭവങ്ങളാണ്. ബൈബിളിന്റെയും ക്രിസ്തുമതത്തിന്റെയും പുനര്‍വായനയിലൂടെ  റോമാസാമ്രാജ്യത്തിന്റെ  പ്രത്യയശാസ്ത്ര അടിത്തറയെ പിടിച്ചുകുലുക്കുക എന്ന ദൗത്യം പ്രൊട്ടസ്റ്റന്റ്  മതവും  മാര്‍ട്ടിന്‍  ലൂഥര്‍ കിങ്ങും നിറവേറ്റിയെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍, മതങ്ങള്‍ക്കപ്പുറം ഉല്‍പാദനസങ്കേതബദ്ധവും ( production techno centered) അനുഭവജ്ഞാന ആഗമന കേന്ദ്രിതവും (empirical  inductive) ആയ വിശകലന- വിമര്‍ശ പദ്ധതികളുടെ ആവിഷ്‌കാരവും ആവിര്‍ഭാവവും പാശ്ചാത്യ നവോത്ഥാനത്തിന്റെ ദിശയില്‍ മാറ്റമുണ്ടാക്കി. ഫ്രാന്‍സിസ് ബെക്കന്റെ  'നവ ഉപകരണം അഥവാ, പ്രകൃതിയുടെ വ്യാഖ്യാനത്തെ സംബന്ധിക്കുന്ന ശരിയായ ദിശ'(Novum Organum or the True Directions Concerning the Interpret-ation of Nature) പ്രസിദ്ധീകരിച്ചത് 1620ലാണ്.
ആധുനിക ശാസ്ത്രയുക്തിയുടെ പിറവിയാണ് ഈ കൃതിയിലൂടെ സംഭവിച്ചത്.  ബെക്കന്‍ അനുഭവജ്ഞാനവാദത്തിന്റെ പിതാവായി അറിയപ്പെടാന്‍  തുടങ്ങിയതിന്റെ കാരണം ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യ ആവശ്യപ്പെടുന്ന ജ്ഞാനസമ്പാദന ശാസ്ത്രപരമായ വിച്ഛേദം പ്രകാശിപ്പിച്ചതുകൊണ്ടുതന്നെയാണ്. തീര്‍ച്ചയായും. പാശ്ചാത്യാധിനിവേശത്തിനും പടിഞ്ഞാറ്് കേന്ദ്രിതമായ  ജ്ഞാനരൂപങ്ങളുടെ വ്യാപനത്തിലും ഇതര ജ്ഞാനരൂപങ്ങളുടെ വികാസത്തെ തടയുന്നതിലും ഗണ്യമായ പങ്കുണ്ടായിരുന്നു. എന്നാല്‍, ഫ്രഞ്ച് വിപ്ലവം സമത്വത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ലോകവ്യാപകമായി പ്രക്ഷേപിച്ച സന്ദേശംപോലെ പാശ്ചാത്യ  നവോത്ഥാന- പ്രബുദ്ധതാ പദ്ധതി ആധുനിക ശാസ്ത്ര സാങ്കേതിക വികാസം ആവശ്യപ്പെടുന്ന ഭൗതികജ്ഞാനസമ്പാദനശാസ്ത്രത്തിന്റെയും ഭൗതികവാദ -ആഗമന തര്‍ക്കശാസ്ത്രത്തിന്റെയും  (material logic or inductive logic) വ്യാപനത്തിനും കാരണമായിട്ടുണ്ട്.
പാശ്ചാത്യ അധിനിവേശ യുക്തിയെ ചെറുക്കുന്നതിന്റെ പേരില്‍  പാശ്ചാത്യ  നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രബുദ്ധതയെ സംബന്ധിക്കുന്ന ആശയങ്ങളെയോ അതുമായി ബന്ധപ്പെട്ടുതന്നെ വികാസം പ്രാപിച്ച യുക്തിരൂപങ്ങളെയോ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. വെള്ളക്കാരുടെ പുരുഷകേന്ദ്രിത/കീഴാള വിരുദ്ധ  ആശയങ്ങളോടുള്ള വിയോജിപ്പ് പ്രകാശിപ്പിക്കുന്നതിനുപകരം, ജ്ഞാനസമ്പാദനശാസ്ത്രപരമായി നേടിയ മുന്നേറ്റത്തെതന്നെ നിരാകരിക്കുന്ന പ്രവണത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പച്ചക്കൊടി കാണിക്കലായി മാറും.  എഡ്വേര്‍ഡ് സെയ്ദിന്റെ 'പൗരസ്ത്യവാദം' യഥാര്‍ഥത്തില്‍ കോളനീകരണത്തിനുവേണ്ടി  പാശ്ചാത്യരുപയോഗിച്ച ഉത്തമ / അധമ ദ്വന്ദ്വത്തെയാണ്് തകിടംമറിക്കുന്നത്. കോളനിരാജ്യങ്ങളില്‍നിലനിന്നതോ, ഇപ്പോള്‍ നിലനില്‍ക്കുന്നതോ ആയ അന്ധവിശ്വാസങ്ങളെ അരക്കിട്ടുറപ്പിക്കാനല്ല സെയ്ദ് ശ്രമിച്ചത്.  മറിച്ച്, സാങ്കല്‍പികമായി പാശ്ചാത്യം/ പൗരസ്ത്യം എന്ന ദ്വന്ദ്വത്തെ ഉയര്‍ത്തി പാശ്ചാത്യേതരമായതിനെ  അധമമായി അടയാളപ്പെടുത്തുന്നതിനെയാണ് സെയ്ദ് പ്രശ്‌നവത്കരിച്ചത്.  സെയ്ദിന്റെ വിശകലനത്തെത്തുടര്‍ന്ന് വികാസംപ്രാപിച്ച പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ മുന്‍ കോളനിരാജ്യങ്ങളിലെ കൃതികളുടെയും ജ്ഞാനരൂപങ്ങളുടെയും സങ്കേതങ്ങളുടെയും പ്രാന്തവത്കരിക്കപ്പെട്ട  ജനസമൂഹങ്ങളുടെയും പുനര്‍വായനക്കും വ്യാഖ്യാനത്തിനും അവസരം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ ഉല്‍പാദിപ്പിച്ച ഊര്‍ജം ദുരുപയോഗിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളും സ്ത്രീവിരുദ്ധതയും ശാശ്വതീകരിക്കാനും പാശ്ചാത്യ നവോത്ഥാന ചിന്തയിലന്തര്‍ഭവിച്ച താര്‍ക്കികവിച്ഛേദം നിരാകരിക്കാനും ശ്രമിക്കുന്നത്  ജാഗ്രതയോടെ സമീപിക്കേണ്ടതാണ്.
സെയ്ദ് പാര്‍ശ്വവത്കരിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും കീഴടക്കപ്പെടുന്നതിനെയും ഇകഴ്ത്തപ്പെടുന്നതിനെയും ചരിത്രവത്കരിക്കാനും സ്ഥാനപ്പെടുത്താനുമാണ് ശ്രമിച്ചത്.
റൂഡ്യാര്‍ഡ് കിപ്ലിങ്ങ് മുതല്‍ ജെ.എസ്. മില്‍വരെയുള്ള എഴുത്തുകാര്‍ ഇന്ത്യയെയും അറബ് ദേശീയതകളെയും അധമമായി ചിത്രീകരിച്ചതിന്റെ പിന്നിലുള്ള അധികാരഘടനയും രാഷ്ട്രീയലാക്കും വ്യക്തമാക്കാനാണ് സെയ്ദ് ശ്രമിച്ചതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, പുനര്‍വായനയുടെയും കോളനിയാനന്തരപഠനങ്ങളുടെയും യഥാര്‍ഥ സന്ദേശം ആന്തരവത്കരിച്ച് നിരൂപണമോ രചനയോ നിര്‍വഹിക്കാന്‍ നമുക്ക് കഴിയാതെപോവുന്നു എന്നതാണ് യാഥാര്‍ഥ്യം. മുതലാളിത്തത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ മാര്‍ക്‌സ് പറയുന്നതുപോലെ മുതലാളിത്തത്തിനുതന്നെ കഴിയും. എന്നാല്‍, അകന്തോട് പൊട്ടിക്കാന്‍ തൊഴിലാളിവര്‍ഗംതന്നെ ആവശ്യമായ പ്രാപ്തി നേടണം. അതുപോലെ, ജാതിബദ്ധസമൂഹത്തിന്റെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞ കേരളീയ നവോത്ഥാനത്തിന്റെ അകന്തോട് പൊട്ടിക്കാന്‍ ഇനിയും ബഹുദൂരം നാം സഞ്ചരിക്കേണ്ടിവരും.
കേരളത്തിലേക്ക് വരുമ്പോള്‍ നവോത്ഥാനപൂര്‍വ കേരളമായി വിവരിക്കുന്നത് ജാതി-ജന്മി-നാടുവാഴിത്ത കാലഘട്ടത്തെയാണ്. എന്നാല്‍, കേരളീയ സമൂഹത്തില്‍ നവോത്ഥാനചിന്തകരായി അവതരിപ്പിക്കപ്പെടുന്നവരെല്ലാം ജാതി നവീകരണത്തിന്റെയോ ജാതിമേധാവിത്വവിരുദ്ധ സമരത്തിന്റെയോ ഭാഗമായി ഉയര്‍ന്നുവന്നവര്‍ മാത്രമാണ്. അയ്യന്‍കാളിയെ ദലിത് വിമോചനത്തില്‍ നിന്നോ, ശ്രീനാരായണഗുരുവിനെ ഈഴവ-തിയ്യ വിമോചന പ്രസ്ഥാനത്തില്‍നിന്നോ, വൈകുണ്ഠ സ്വാമികളെ ദലിത് - ക്രൈസ്തവ പ്രസ്ഥാനത്തില്‍നിന്നോ, മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെ മലബാറിലെ മാപ്പിളസമരത്തില്‍നിന്നോ, വി.ടി. ഭട്ടതിരിപ്പാടിനെ നമ്പൂതിരി യോഗക്ഷേമസഭയില്‍നിന്നോ മാറ്റിനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. മേല്‍പ്പറഞ്ഞവരില്‍ ഒരു ചിന്താപദ്ധതിയെന്നോ ദര്‍ശനമെന്നോ നാമകരണം ചെയ്യാവുന്ന ആവിഷ്‌കാരം നടത്തിയത് ശ്രീനാരായണഗുരു മാത്രമാണ്. എന്നാല്‍, ഗുരുവിന്റെ ചിന്തകള്‍ മതരഹിത ഭൗതികവാദത്തിന്റെയോ, അനുഭവജ്ഞാനവാദത്തിന്റെയോ സമീപനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചതായി തെളിവില്ല.
ഗുരുവിനെ സംബന്ധിച്ചിടത്തോളം ജാതിരഹിത മാനവികത ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു ആത്മീയ ദര്‍ശനമായിരുന്നു ലക്ഷ്യം. ഗുരുവിന്റെ പ്രതിഷ്ഠകളുടെ ക്രമാനുഗതമായ വികാസവും ദാര്‍ശനികരചനയായ ആത്‌മോപദേശ  ശതകവും മറ്റും ഇതാണ് സൂചിപ്പിക്കുന്നത്. ശിവപ്രതിഷ്ഠയില്‍നിന്ന് വിളക്കിലേക്കും കണ്ണാടിയിലേക്കും ഗുരു ദേവാലയ സങ്കല്‍പത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചു. അതുപോലെ, രചനകളില്‍ സാര്‍വത്രികമാനവികത (Universal Humanism) എന്ന ആശയം സുവ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു. സാമൂഹിക ബലതന്ത്രത്തില്‍ മാറ്റംവരുത്താനാവശ്യമായ കര്‍മപദ്ധതികള്‍ ലക്ഷ്യംവെക്കുന്ന ആശയപരിസരമാണ് ഗുരു പ്രദാനം ചെയ്തത്.
ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത് 1888ലാണ്. ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞ് 1916ല്‍ പ്രസിദ്ധീകരിച്ച ദര്‍ശനമാല ഉള്‍പ്പെടെ മിക്ക രചനകളും അതിഭൗതിക ശക്തിയില്‍ വിശ്വാസവും സാക്ഷാത്കാരവും സങ്കല്‍പിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. സംശയരഹിതമായും ഗുരു ജാതിരഹിത സാമൂഹികഘടന ഉണ്ടാവണമെന്നും ജാതിസമ്പ്രദായത്തിലന്തര്‍ഭവിച്ച മനുഷ്യത്വവിരുദ്ധ സമീപനം ഉപേക്ഷിക്കണമെന്നും മോഹിച്ചുകൊണ്ടാണ് ഇടപെടലുകള്‍ നടത്തിയത്. 'ബ്രഹ്മാനുസന്ധാനത്തെ'യും 'പരയുടെ പാല്‍ നുകരലിനെ'യും സങ്കല്‍പിക്കാത്ത ശ്രീനാരായണഗുരു ഒരിക്കലും ജീവിച്ചിട്ടില്ല. 'ആത്‌മോപദേശ ശതക'വും 'ദര്‍ശനമാല'യും ഗുരുവിന്റെ രചനകളായതുകൊണ്ടും അവ പ്രകാശിപ്പിക്കുന്ന ആശയങ്ങളോട് ഒരിക്കലും ഗുരു സംഘര്‍ഷത്തിലേര്‍പ്പെടാത്തതുകൊണ്ടും ഇന്ത്യയിലെ സന്ത്പരമ്പരയില്‍പ്പെട്ട ഭക്തിപ്രസ്ഥാന കവികളില്‍നിന്നും ദാര്‍ശനികരില്‍നിന്നും വ്യത്യസ്തമായ ഒരു ദാര്‍ശനികസ്ഥലി (Philosophical Space) നാരായണഗുരുവിന് നല്‍കാന്‍ കഴിയില്ല. പാശ്ചാത്യ ആധുനികതയോടോ ആധുനികത തത്ത്വചിന്തയോടോ സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ചിന്തകനും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. ബെക്കനെപ്പോലെയോ ജെ.എസ്. മില്ലിനെപ്പോലെയോ ഇമ്മാനുവല്‍ കാന്റിനെപ്പോലെയോ ഒരു ദാര്‍ശനികനോ അതുപോലൊരു തത്ത്വചിന്താപദ്ധതിയോ ഇവിടെ രൂപപ്പെടാത്തത് മൂടിവെക്കുകയോ വക്രീകരിക്കുകയോ ചെയ്യാതെ നമ്മുടെ നവോത്ഥാനവും തത്ത്വചിന്തയും എങ്ങനെ വേറിട്ടുനില്‍ക്കുന്നു എന്ന് കാണിക്കാനാണ് നാം യഥാര്‍ഥത്തില്‍ ശ്രമിക്കേണ്ടത്.
ഭാരതീയവും കേരളീയവുമായ സംഭാവനകളെ അനാവരണം ചെയ്യാനുള്ള ശ്രമത്തില്‍ നമ്മുടെ യഥാര്‍ഥ മുഖം മറച്ചുവെക്കാന്‍ ശ്രമംനടത്തിയാല്‍ ഫലം തികച്ചും പ്രതികൂലമായി മാറാനാണ് സാധ്യത. കേരളീയ / ഇന്ത്യന്‍ / പൗരസ്ത്യ ഗണിതശാസ്ത്രത്തെ ഉയര്‍ത്തിക്കാട്ടാന്‍ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് നടത്തിയ ശ്ലാഘനീയ ശ്രമംപോലും ഇത്തരത്തിലുള്ള ബോധപൂര്‍വമല്ലാത്ത വിള്ളലുകള്‍കൊണ്ട് തകര്‍ന്നുപോകുന്നതായി കാണാന്‍ കഴിയും. ഗീവര്‍ഗീസിന്റെ 'മയൂരശിഖ' (The Crest of the Peacock) ആരംഭിക്കുന്നത് വേദാംഗ ജ്യോതിഷത്തിലെ ഒരുദ്ധരണിയിലൂടെ ഗണിതത്തിന്റെ സ്ഥാനം മഹത്ത്വപ്പെടുത്തിയാണ്. ''മയിലുകള്‍ക്ക് ശിരസ്സിലെ ശിഖപോലെ സര്‍പ്പങ്ങള്‍ക്ക് ശിരസ്സിലെ രത്‌നങ്ങള്‍പോലെ എല്ലാ വിജ്ഞാനങ്ങളുടെയും മൂര്‍ധാവിലാണ് ഗണിതശാസ്ത്രത്തിന്റെ സ്ഥാനം.'' ഈ പുസ്തകത്തില്‍ എത്രവലിയ ശാസ്ത്രസത്യങ്ങള്‍ അനാവരണം ചെയ്താലും ആധുനിക ശാസ്ത്രയുക്തി പിന്തുടരുന്ന ഒരു വായനക്കാരന്/കാരിക്ക് ഈ ഉദ്ധരണികാരണം വായന തടസ്സപ്പെടുകതന്നെ ചെയ്യും.  കാരണം, രാമാനുജന് വഴികാട്ടിയായി ഗീവര്‍ഗീസ് പറയുന്ന ജ്യോതിഷത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പ്രഥമ ഉദാഹരണംതന്നെ ഇതുപോലെ അസംബന്ധമാണോ എന്ന ചോദ്യം വായനയില്‍ ഉയര്‍ന്നുവരും. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ പല്ലുകള്‍ കുറവാണെന്ന് അരിസ്‌റ്റോട്ടില്‍ സിദ്ധാന്തിച്ചതിന്റെ കാരണം അറിവുകേടു മാത്രമല്ല, അറിവിലേക്കുള്ള മാര്‍ഗത്തെക്കുറിച്ചുള്ള അജ്ഞതകൂടിയായിരുന്നു. ബര്‍ട്രാന്റ് റസല്‍ പില്‍ക്കാലത്ത് പരിഹാസപൂര്‍വം വിമര്‍ശിക്കുന്നതുപോലെ രണ്ട് ഭാര്യമാരുണ്ടായിട്ടും ഒരിക്കലെങ്കിലും പല്ലുകളുടെ എണ്ണം നോക്കിയിരുന്നെങ്കില്‍ ഇത്തരം അബദ്ധത്തില്‍ ചാടാതെ അരിസ്‌റ്റോട്ടിലിന് രക്ഷപ്പെടാമായിരുന്നു.
'നാഗാനംമണയോ യഥാ' എന്നത് വെറുമൊരു ആലങ്കാരികപ്രയോഗമാക്കി ചുരുക്കാന്‍ കഴിയില്ല. കാരണം, ഇന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഇന്നും പ്രചാരത്തിലുള്ള നാഗമുത്തിനെ സംബന്ധിക്കുന്ന അന്ധവിശ്വാസത്തെയാണ് ഇത് പിന്തുണക്കുന്നത്. ഗണിതശാസ്ത്രത്തില്‍ പ്രാവീണ്യമുണ്ടായിട്ടും സ്വന്തം പരിസരം നിലനിര്‍ത്തുന്ന അന്ധവിശ്വാസത്തെ ഉല്ലംഘിക്കാന്‍ കഴിയാത്തവരാണ് നാമെന്ന് ഇതരവായനക്കാര്‍ ഉറപ്പിക്കാനും ഇത് കാരണമാവും. ''as are the gems on the heads of snakes'' എന്ന ഉപമ രാജാവിന്റെ മുഖത്തെ ചന്ദ്രനോട് ഉപമിച്ചതുപോലെ കാണാന്‍ കഴിയാത്തത് ഈ പുസ്തകം ശാസ്ത്രീയമായ/യുക്തിപരമായ അന്വേഷണത്തില്‍ നാം പണ്ടേ മുന്നിലാണെന്ന് തെളിയിക്കാനും ബോധ്യപ്പെടുത്താനും രചിക്കപ്പെട്ടതുകൊണ്ടാണ്.
കേരളം നവോത്ഥാനത്തെ കൈവിടുകയാണോ എന്ന് വിലപിക്കുമ്പോള്‍ വര്‍ധിച്ചുവരുന്ന മതാത്മകപരിസരമാണ് ചോദ്യകര്‍ത്താക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍, കേരളീയര്‍ എന്നാണ് മതാത്മകയുക്തിയെ ഉല്ലംഘിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ ഏണിപ്പടികള്‍ കയറി ഭൗതികവാദ-യുക്തിവാദ തട്ടകത്തില്‍ നിലയുറപ്പിച്ചത്? വഴിനടക്കാനും പ്രാര്‍ഥിക്കാനും കൂലി ലഭിക്കാനും സമരം ചെയ്തതാണോ നവോത്ഥാനം? കേരളീയ നവോത്ഥാനമായി നാം പറയുന്ന സവര്‍ണ-അവര്‍ണ പ്രസ്ഥാനങ്ങള്‍ ഇവിടെ ഒരു പൊതു ഇടം (Public Sphere) ഉണ്ടാക്കുന്നതിനാവശ്യമായ, സമരോത്സുകമായ ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ നടത്തിയത്. ഡോ. ടി. ഭാസ്‌കരന്‍ 'മഹര്‍ഷി ശ്രീനാരായണഗുരു'എന്ന കൃതിയില്‍ പറയുന്നപോലെ ''ജാതിശ്രേണിയില്‍ നടുക്കുനിന്നിരുന്ന ഈഴവരുടെ ഇടയില്‍നിന്നുതുടങ്ങി മേലോട്ടും കീഴോട്ടും വ്യാപിച്ച'' കേരളീയ നവോത്ഥാനത്തിന് ജാതികൂട്ടായ്മയുടെ പുറന്തോട് പൊട്ടിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാരമായ കാര്യമല്ല.
എന്നാല്‍, ജാതികൂട്ടായ്മയുടെ അകന്തോട് സ്‌പര്‍ശിക്കാന്‍ കേരളീയ നവോത്ഥാനത്തിന് കഴിയാതെപോയത് ആധുനിക ഉല്‍പാദനബദ്ധവും സങ്കേതകേന്ദ്രിതവുമായ ആഗമനതര്‍ക്കശാസ്ത്രത്തിന്റെയോ അനുഭവജ്ഞാനവാദത്തിന്റെയോ ദര്‍ശനം ഇവിടെ ഉയര്‍ന്നുവരാത്തതുകൊണ്ടാണ്. പൊതു ഇടം ഉയര്‍ന്നുവരാന്‍ സംഭവിച്ച കാലതാമസംതന്നെയാണ് അക്കാദമികമായ നവീനാശയങ്ങളുടെ വികാസത്തിനും തടസ്സമായത്.
ഗീവര്‍ഗീസ് പറയുന്നതുപോലെ യാഗത്തിന്റെ ക്ഷയംകൊണ്ട് തകര്‍ന്ന (ഗണിത)ശാസ്ത്ര പദ്ധതികള്‍ക്ക് നവ ഉപകരണങ്ങളായി (Novum Organum) വികാസംപ്രാപിക്കാന്‍ കഴിയാതെപോയത് നാം കാണേണ്ടതുണ്ട്. യാഗങ്ങള്‍ ക്ഷയിച്ചെങ്കിലും യാഗപ്പുക ഇന്നും നമ്മുടെ അകന്തോടിനെ  അതാര്യമാക്കിത്തന്നെ നിലനിര്‍ത്തുന്നു. അതുകൊണ്ട്, നാം മറ്റുള്ളവരുടെ സ്വത്വത്തെ ഭയപ്പെടുകയും സ്വന്തം സ്വത്വത്തെ കെട്ടിപ്പുണരുകയും ചെയ്തുകൊണ്ട് വീഞ്ഞപ്പെട്ടികളില്‍ കയറിനിന്ന് ചായക്കോപ്പകളില്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

നിരീക്ഷണം: ഡോ. പി.കെ. പോക്കര്‍
Madhyamam Weekly

Saturday, September 7, 2013

അനാഥാലയത്തില്‍ അന്നൊരുന്നാള്‍

lets run awayവര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹംസ ആലുങ്ങലിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ് പുനര്‍വായനക്കായ്



പ്രാരാബ്ദങ്ങളുടെ നിറഞ്ഞുതൂവിയ മടിശ്ശീലയുമായി ബാപ്പ ആരുടെയൊക്കെയോ കാല്‍ക്കല്‍ വീണതിന്റെ കാരുണ്യമായിരുന്നു എടക്കര മുസ്‌ലിം അനാഥമന്ദിരത്തിലെ അന്തേവാസിയാകാന്‍ എനിക്കും അവസരം ഒരുക്കിയത്. വീടുമായി പിരിഞ്ഞ് ദീര്‍ഘകാലം നില്‍ക്കണം. വയറ് നിറയെ ഭക്ഷണം ലഭിക്കുമെങ്കിലും പട്ടാളചിട്ടയില്‍ ഒതുങ്ങിക്കഴിയണം. നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്നവര്‍ ബീരാനുസ്താദിന്റെയും കരീം ഉസ്താദിന്റെയും ചൂരല്‍ പ്രയോഗം മുടങ്ങാതെ വാങ്ങിക്കണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. പെരുന്നാള്‍, ഓണം, വിഷു, ക്രിസ്തുമസ് നോമ്പ് ഇങ്ങനെയുള്ള പൊതു അവധികള്‍ക്കേ വീട്ടില്‍ പോകാനുമാകൂ.
ഓര്‍ഫനേജിലേക്കുള്ള യാത്രയില്‍ ഉമ്മയും ബാപ്പയും ഉണ്ടായിരുന്നു. ബാപ്പയേക്കാള്‍ സങ്കടം ഉമ്മക്കായിരുന്നു. ഉമ്മയത് പ്രകടിപ്പിച്ചതൊന്നുമില്ല. ചെറിയ ഇരുമ്പ് പെട്ടിയില്‍ ഒതുക്കി എന്റെ ശേഷിപ്പുകള്‍. ഓര്‍ഫനേജിലെ മൂന്ന് കെട്ടിടങ്ങളില്‍ ഏറ്റവും അടിയിലായിരുന്നു മദ്‌റസ. നടുവിലെത്തേത് ഓഫീസ്. മൂന്ന് ഉസ്താദുമാരും വാര്‍ഡന്‍മാരും അതിനടുത്ത് തന്നെയുള്ള മുറികളിലായിരുന്നു താമസം. ഹോസ്റ്റല്‍ കെട്ടിടത്തിനോട് ചേര്‍ന്നായിരുന്നു കാന്റീനും അടുക്കളയും. അതിനരികിലായി ഒരു ഹാള്‍. അതാണ് നിസ്‌കാരപള്ളി. മുന്നൂറോളം കുട്ടികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അതിനകത്ത് നിസ്‌കരിക്കാം. ഹോസ്റ്റല്‍ എന്നൊന്നും പറഞ്ഞുകൂടാ. നീണ്ടൊരു ഹാള്‍. അതിന്റെ എല്ലാ വശങ്ങളിലും ഉയരം കുറഞ്ഞ ഡസ്‌ക്കുകള്‍. അതിനുമുകളിലാണ് രാത്രിയുറക്കം. അതിനരികില്‍ ഞങ്ങളുടെ പെട്ടിയും സാധനങ്ങളും സൂക്ഷിക്കണം. അതൊക്കെ അവരവരുടെ ബാധ്യത.
കുഞ്ഞു ഡസ്‌ക്കുകള്‍ക്കു മുകളിലെല്ലാം ഞാന്‍ ചെല്ലുമ്പോള്‍ തന്നെ ഹൗസ് ഫുള്ളാണ്. ഡെസ്‌ക്കിനു കീഴെ പായ വിരിച്ച് കിടക്കുകയേ ചെയ്യാനുള്ളൂ. എനിക്കും കിട്ടി ഒരു പായ. പുതപ്പും വിരിപ്പും തലയണയും അവരവര്‍  കൊണ്ടുവരണം. എല്ലാ കട്ടിലുകള്‍ക്ക് കീഴെയുമുണ്ടായിരുന്നു അന്തേവാസികള്‍. ഹോസ്റ്റല്‍ ഒരഭയാര്‍ഥി ക്യാമ്പ് തന്നെ.
ഫറോക്കുകാരന്‍ സലാം. മിടുക്കനായിരുന്നു. സലാമിന്റെ സുരക്ഷ എന്റെ ചുമലിലായിരുന്നു. ഓര്‍ഫനേജില്‍ അങ്ങനെയും ഒരേര്‍പ്പാടുണ്ടായിരുന്നു. വാര്‍ഡന്‍മാര്‍ കുറവാണ്. കുട്ടികള്‍ കൂടുതലും. ഉസ്താദുമാരും മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളും തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പുതുതായി വരുന്ന ചെറിയ കുട്ടികളുടെ സംരക്ഷണ ചുമതല മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ്. ഞാന്‍ പുതിയ ആളാണെങ്കിലും മുതിര്‍ന്ന കുട്ടിയാണ്. അതുകൊണ്ട് ഞാനും ഒരുകുട്ടിയെ സംരക്ഷിച്ചുകൊള്ളണം. അവരുടെ വസ്ത്രങ്ങള്‍ അലക്കികൊടുക്കണം. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൂക്ഷിക്കണം. പഠന നിലവാരം പരിശോധിക്കണം. സംശയങ്ങള്‍ തീര്‍ത്തുകൊടുക്കണം. അവരുടെ പുസ്തകങ്ങളോ കുടയോ കളഞ്ഞ്‌പോയാല്‍ ചീത്തകേള്‍ക്കേണ്ടി വരുന്നതും സംരക്ഷണ ചുമതലയുള്ള കുട്ടികളാണ്. എന്റെ സംരക്ഷണയില്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ്  ഒന്നാം ക്ലാസുകാരനായ സലാമിന് എന്റെ സുരക്ഷാ കവചമൊരുങ്ങിയത്.
ഉമ്മയും അവനും അനിയനും വലിയുമ്മയും അമ്മാവന്റെ സംരക്ഷണയിലെ അഭയാര്‍ഥികളായിരുന്നു. ഉപ്പയുണ്ട്. അയാള്‍ വേറെ കല്യാണം കഴിച്ചിരിക്കുന്നു. ആരുടെയൊക്കെയോ കനിവിലാണ് ഫറോക്കില്‍ നിന്ന് ഇത്രയും ദൂരം അവരെത്തിയിരിക്കുന്നത്.
ഇന്നും ഞാന്‍ കണ്‍മുമ്പില്‍ കാണുന്നു. കരയുന്ന കണ്ണുകളുമായി, ഇടറിയ വാക്കുകളുമായി ആ ഉമ്മ മകനെ എന്നെ ഏല്‍പ്പിക്കുന്ന കാഴ്ച.
മോനെ.. ഇന്നുവരെ ഇവനെന്നെ പിരിഞ്ഞ് നിന്നിട്ടില്ല. സ്വന്തം അനുജനെപ്പോലെ നോക്കണം.
അകമേ കരഞ്ഞിട്ടും പുറമേ ചിരിച്ച്… ഇടനെഞ്ച് പൊട്ടിയിട്ടും കണ്ണുകള്‍ തുടച്ച് അവര്‍ യാത്രയായി. സലാം കരഞ്ഞതൊന്നുമില്ല. ദിവസങ്ങള്‍ക്കകം തന്നെ അവന്‍ എല്ലാവരിലുമൊരാളായി. അവന്റെ നടത്തവും കിടത്തവും എല്ലാം എന്റെ ഒപ്പമായി. ഇടക്കിടെ ഉമ്മയെ കാണണമെന്ന മോഹം പറഞ്ഞ് സങ്കടങ്ങള്‍ അറിയിച്ചത് എന്നെ മാത്രമായിരുന്നു. ഉപ്പയുടെ ക്രൂരതയിലും അമ്മാവന്റെ കുറ്റപ്പെടുത്തലിലും മനസ്സ് തകര്‍ന്ന് കരയുന്ന ആ ഉമ്മയുടെ മുഖം പലപ്പോഴും എന്നെ അലോസരപ്പെടുത്തി. ആലംഭമില്ലാത്ത ഒരു കുടുംബത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥയോട് അനുതാപം തോന്നിയത് കൊണ്ട് മാത്രമായിരുന്നില്ല സലാം എനിക്ക് പ്രിയപ്പെട്ടവനായത്. സ്വന്തം അനിയനെപ്പോലെ തന്നെയാണവനെ നോക്കിയിരുന്നത്. കാരണം എനിക്കൊരു അനിയനുണ്ടായിരുന്നില്ലല്ലോ.
പുലര്‍ച്ചെ നാലരക്കേ ഉണരണം. ഉറക്കെ ബെല്ല് മുഴങ്ങുമ്പോള്‍ ഞെട്ടി ഉണരാറാണ് പതിവ്. ഉറക്കപ്പിച്ചിലാകും പല്ല് തേപ്പ്. വുളു എടുക്കുന്നതും പള്ളിയിലേക്കോടുന്നതും നിസ്‌ക്കരിക്കുന്നതുമെല്ലാം അര്‍ധമയക്കത്തിലായിരിക്കും. നിസ്‌കാരത്തിനിടയില്‍ ഉറങ്ങിപ്പോകും പലരും. സുജൂദില്‍ നിന്ന് എഴുന്നേല്‍ക്കാതിരിക്കും. അങ്ങനെയുള്ളവര്‍ പുലര്‍ച്ചെയുടെ തണുപ്പില്‍ കലക്കന്‍ പുഴയില്‍പ്പോയി കുളിച്ച് വേണം പള്ളിയിലെത്താന്‍. അല്ലെങ്കില്‍ ബീരാനുസ്താദിന്റെയും കരീമുസ്താദിന്റെയും ചൂരലിന് പണി കൂടും.
ഒന്നിനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഒരു ദയാ ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. ചെറിയൊരു അശ്രദ്ധമതി. അയാളുടെ ചൂരല്‍ എവിടെ നിന്നാണ് പുളഞ്ഞു വരിക എന്ന് പറയാനാകില്ല. പിന്നിലും മുന്നിലും അയാള്‍ക്ക് കണ്ണുകളുണ്ടായിരുന്നുവോ..? അത്രക്ക് ജാഗരൂകനായിരുന്നു. കൃത്യനിഷ്ഠ. അതായിരുന്നു പ്രധാനം. എല്ലാത്തിനുമുണ്ട് അത്. രാവിലെ കിടക്കപ്പായയില്‍ നിന്ന് ഉണരാന്‍. വുളു എടുക്കാന്‍, പള്ളിയില്‍ പ്രവേശിക്കാന്‍, കാന്റീനില്‍ ഭക്ഷണത്തിന് വരി നില്‍ക്കാന്‍, ഭക്ഷണം കഴിക്കാന്‍. ഇടക്ക് കുളിക്കാന്‍ കലക്കന്‍ പുഴയിലേക്ക് പോകും. അല്ലെങ്കില്‍ കരിമ്പുഴയിലെ തെളിഞ്ഞ വെള്ളത്തിലേക്ക്. പേര് പോലെ തന്നെയായിരുന്നു ഇരു പുഴകളിലെയും വെള്ളം. കരിമ്പുഴയിലേത് തെളിഞ്ഞവെള്ളം. കലക്കന്‍ പുഴയിലേത് കലങ്ങി മറിഞ്ഞ വെള്ളവും.
ഒരിക്കല്‍ ബീരാനുസ്താദിന്റെ അടിയുടെ ചൂടറിഞ്ഞവര്‍ വീണ്ടും അതിന് വിധേയമാകാന്‍ ആഗ്രഹിക്കില്ല. എന്നാലും അറിയാതെ വിധേയനായിപ്പോകും. കുറഞ്ഞനാളുകള്‍ക്കകം തന്നെ എനിക്ക്  മടുത്തു. അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ട് പോകാന്‍ വിഷമമുണ്ടായി. അഞ്ചച്ചവടി സ്‌കൂളിലെയും മദ്‌റസയിലെയും പഠനം എത്രഭേദമായിരുന്നുവെന്ന് തോന്നി. ഓര്‍ഫനേജിലെ മദ്‌റസയിലെ ഉസ്താദും കണിശക്കാരന്‍. മനുഷ്യപറ്റില്ലാത്ത സ്വഭാവം. ഒന്നു പറഞ്ഞ് രണ്ടാമത്തിന് അടിയാണ് മൂപ്പരുടെയും രീതി. വെള്ളിയാഴ്ച മദ്‌റസയുണ്ടാകില്ല. സ്‌കൂളുണ്ടാകും. ഞായറാഴ്ച സ്‌കൂളുണ്ടാകില്ല.
പഠന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഇടക്കിടെ ടെസ്റ്റ് പേപ്പറുകള്‍. അധ്യാപകരുടെ വഴക്കും അടിയും പതിവായി. ബെഞ്ചില്‍ കയറ്റി നിര്‍ത്തലും സ്‌കൂളിന് ചുറ്റും 25 റൗണ്ട് ഓടിക്കലുമായിരുന്നു കഠിന ശിക്ഷ. അപമാനവും അവഹേളനവും കൂടിവന്നപ്പോള്‍ വാശിയോടെ പഠിക്കാനല്ല തോന്നിയത്. എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെടണമെന്നായിരുന്നു. ദിവസങ്ങള്‍ കഴിയുംതോറും ആ തീരുമാനത്തിന് ബലം കൂടിക്കൂടി വന്നു.
ഓര്‍ഫനേജിലെ കടുത്ത ശിക്ഷ ഭയന്നോ വീട്ടുകാരെ കാണാന്‍ കൊതിപ്പൂണ്ടോ പല കുട്ടികളും തരം കിട്ടിയാല്‍ ഓടിപ്പോകുമായിരുന്നു. ദിവസവുമെന്നോണം അത്തരം കഥകള്‍ കേട്ടു. എന്നാല്‍ അവരിലാര്‍ക്കും വീടുകളിലെത്തിപ്പെടാന്‍ സാധിക്കാറില്ല. അതിനു മുമ്പേ ആരെങ്കിലും പിടികൂടും. ചിലപ്പോള്‍ ഉസ്താദുമാര്‍, വാര്‍ഡന്‍മാര്‍, സംശയം തോന്നി നാട്ടുകാര്‍. മണിക്കൂറുകള്‍ക്കകം അവര്‍ തിരിച്ചെത്തിയിരിക്കും. പിന്നെ അവരുടെ വിചാരണ ബീരാനുസ്താദിന്റെ കോടതിയിലാണ് ആരംഭിക്കുക. പരസ്യ വിചാരണയും പരസ്യ ശിക്ഷയുമാണ് നടപ്പാക്കുക.
ക്രൂരമാണ് ആ ശിക്ഷ. ഒരിക്കല്‍ ഓടിപ്പോയവന്‍  പിന്നെ പോകാന്‍ പാടില്ല. മറ്റുള്ളവര്‍ക്കുകൂടിയുള്ള പാഠമാകണമത്. അതിനാണ് പരസ്യവിചാരണയും ശിക്ഷയും. മറ്റു ഉസ്താദുമാര്‍, മുതിര്‍ന്ന കുട്ടികള്‍, വാര്‍ഡന്‍മാര്‍  എല്ലാവരും ചേര്‍ന്ന് പരസ്യമായി കളിയാക്കുകയും ചെയ്യും. എന്നിട്ടും കുട്ടികളുടെ ഒളിച്ചോട്ടം പതിവായി. ഓരോ ദിവസവും അവര്‍ ആ മതില്‍ക്കെട്ടിന് പുറത്ത് കടക്കുന്നതിനെക്കുറിച്ചാണ്  ചര്‍ച്ചചെയ്തത്. ചിലര്‍ ആരുമറിയാതെ നടപ്പാക്കി. എന്നിട്ടും പിടിക്കപ്പെട്ടു. ഞാനും മാളിയേക്കലിലെ ശരീഫും സലാമുമൊക്കെ ആ മതില്‍ക്കെട്ടിന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. അതിനുപറ്റിയ പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നവരാണ്. പക്ഷേ, പുറത്ത് കടന്നാല്‍ പിന്നെ ഇങ്ങോട്ട് വരാന്‍ ഇടയാകരുത്. അതിനെന്ത് ചെയ്യും…? അതായിരുന്നു ആലോചന.
കടുത്ത ശകാരവാക്കുകള്‍ പോലും കുട്ടികളുടെ മനസ്സില്‍ മുറിവുകള്‍ വീഴ്ത്തുകയേയുള്ളൂ. വഴക്കായാലും മര്‍ദനങ്ങളായാലും ശിക്ഷിക്കുന്ന വ്യക്തിയോട് പകയും വിദ്വേഷവുമാണ് കുട്ടികളില്‍ വളര്‍ന്ന് വരിക. അവര്‍ ചെയ്യാനാവശ്യപ്പെടുന്ന പ്രവൃത്തിയോട് പ്രതികൂല മനോഭാവമേ രൂപപ്പെടുകയുള്ളൂ. അടിയുടെയും അപമാനത്തിന്റെയും മുറിവ് തറക്കുന്നത് ശരീരത്തേക്കാള്‍ കുട്ടികളുടെ മനസ്സിലാണ്. കഠിന ശിക്ഷയും പീഡനമുറകളും വിഷാദത്തിന്റെയും വിദ്വേഷത്തിന്റെയും കനലുകളുമാണ് വിതക്കുന്നത്. കര്‍ക്കശമായി അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമാകട്ടെ കടുത്ത മാനസിക പ്രശ്‌നങ്ങളെയുമാണ് സൃഷ്ടിക്കുക. എന്നൊക്കെ ഈ ഉസ്താദുമാരെ ആരും പഠിപ്പിച്ചിരുന്നില്ലേ..?
ഓര്‍ഫനേജിലെത്തിയിട്ട് മാസങ്ങള്‍ കടന്നുപോയി. വീട്ടിലെ വിവരങ്ങള്‍ ഒന്നും അറിയുന്നില്ല. അറിയിക്കാന്‍ മാര്‍ഗവുമില്ല. അങ്ങനെയിരിക്കേ ഒരു ദിവസം എന്നെ കാണാന്‍ അതാ ഉമ്മയും ബാപ്പയും അനിയത്തിയും വരുന്നു. വലിയ ആശ്വാസം തോന്നി. എനിക്കായി ഉമ്മ മിഠായിയും മധുര പലഹാരങ്ങളും കൊണ്ടു വന്നിരുന്നു. മടങ്ങുമ്പോള്‍ ബാപ്പ അറിയാതെ എനിക്ക് ഉമ്മ ആറ് രൂപ കയ്യില്‍ തന്നു. ആ ആറ് രൂപ. അതാണെന്റെ ഓര്‍ഫനേജ് ജീവിതത്തിന് അവസാനം കുറിച്ചത്. ഓര്‍ഫനേജില്‍  കുട്ടികളെ കാണാന്‍ വരുന്നവര്‍ അവരുടെ കയ്യില്‍ പണമോ പലഹാരങ്ങളോ കൊടുക്കാന്‍ പാടില്ല. മധുര പലഹാരം എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യാനുള്ളതുമായെ വരാവൂ. അത്  ഓഫീസിലാണ് ഏല്‍പ്പിക്കേണ്ടത്. അതൊന്നും ഉമ്മക്കറിയില്ല. എനിക്കും അറിഞ്ഞുകൂടായിരുന്നു.
ഞാന്‍ പലഹാരം അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കൊക്കെ വിതരണം ചെയ്തു. ഞാനും കഴിച്ചു. ആറ് രൂപ പെട്ടിയില്‍ സൂക്ഷിച്ചുവെച്ചു. ഞാനും ചിലത് തീരുമാനിച്ചിരുന്നു. വരാന്‍ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ആലോചിച്ചില്ല.
അന്ന് സുബഹിക്ക് എല്ലാവരും ഉണരും മുമ്പേ ഞാനുണര്‍ന്നു. ആരും കാണാതെ വസ്ത്രം മാറി വീണ്ടും കിടന്നു. കുട്ടികള്‍ ഉണരാനുള്ള ബെല്ല് മുഴങ്ങി. എല്ലാവരും ഓടിപ്പിടഞ്ഞ് ബ്രഷും തോര്‍ത്തുമെടുത്ത് കലക്കന്‍ പുഴയിലേക്കോടി. എന്റെ ഓട്ടം നിന്നത് മെയിന്‍ റോഡിലായിരുന്നു. കാലിച്ചന്തയുടെ ഇരുട്ട് കനത്ത മറവിലൂടെ, കലക്കന്‍ പുഴപ്പാലവും കടന്ന് എടക്കര ടൗണ്‍ ലക്ഷ്യമാക്കി ഞാന്‍ ഞാടി. ഇരുട്ട് തെളിഞ്ഞിട്ടില്ലെങ്കിലും റോഡുകള്‍ വിജനം. തെരുവ് വിളക്കുകള്‍ വഴികാണിക്കുന്നു.  കോടമഞ്ഞിറങ്ങിയ ആ തണുത്ത വെളുപ്പാന്‍ കാലത്തും ഞാന്‍ നന്നായി വിയര്‍ത്തു. നെഞ്ചിന്‍ കൂട് കിടുകിടാവിറച്ചു.
എന്റെ എല്ലാ പ്ലാനുകളും സലാമിനും ശരീഫിനും അറിയുമായിരുന്നു. സലാമിനും എന്റെകൂടെ വരാന്‍ താത്പര്യമുണ്ട്.  ഓടുന്നതിനിടയില്‍ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയതായിരുന്നു. ആരെങ്കിലും പിന്തുടരുന്നുണ്ടോ…? അപ്പോള്‍ ഞെട്ടിപ്പോയി. അതാ രണ്ട് കുട്ടികള്‍ ഓടി വരുന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. സലാമും ശരീഫും തന്നെ.
ഞങ്ങളുംണ്ട് അന്റൊപ്പം.
ആരെങ്കിലും കണ്ടിരിക്കുമോ എന്ന ഭയത്താല്‍ ഹൃദയം പിടച്ചു. ബീരാനുസ്താദിന്റെ അടുത്തെത്തിയാലുണ്ടാകുന്ന ചൂരല്‍ പ്രളയമോര്‍ത്തപ്പോള്‍ കൈകാല്‍ വിറച്ചു. പിന്‍മാറാന്‍ തയ്യാറല്ലെന്ന തീരുമാനത്തില്‍ മനസ്സും ഉറച്ചു. അവസാനം ഞാന്‍ സലാമിനോട് കേണപേക്ഷിച്ചു.
നിന്നെ ഞാനെന്ത് ചെയ്യും..നിന്നെ എങ്ങനെ വീട്ടിലേത്തിക്കും…?
അതിനൊന്നും ഉത്തരം അവന്റെ പക്കലില്ല. പക്ഷേ, എന്തുതന്നെ പറഞ്ഞിട്ടും അവന്‍ പിന്‍മാറുന്നില്ല. അവനവിടെ നില്‍ക്കണമെങ്കില്‍ ഞാനും നില്‍ക്കണം. ഞാന്‍ പോകുന്നുവെങ്കില്‍ അവനും കൂടെപ്പോരും. ഞാന്‍ ധര്‍മസങ്കടത്തിലായി. അവസാനം ശരീഫ് പറഞ്ഞു.
ഇനിക്കുള്ള വണ്ടിക്കൂലി ഇന്റെട്ത്തുണ്ട്.
അപ്പോള്‍ സുബഹി നിസ്‌ക്കാരം കഴിഞ്ഞിട്ടുണ്ടാകണം. ഓരോ നിസ്‌ക്കാരശേഷവും കുട്ടികളുടെ എണ്ണമെടുക്കും. അതിലൂടെയാണ് നിസ്‌ക്കാര കള്ളന്‍മാരെയും ഓടിപ്പോകുന്നവരെയുമൊക്കെ മനസ്സിലാക്കുന്നത്. അന്വേഷണങ്ങള്‍ ആരംഭിക്കുന്നതും അതോടെയാണ്. ഞങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് നില്‍ക്കുന്നതിനിടയില്‍ ബസ്സ് വന്നു. പുലെര്‍ച്ചെ വഴിക്കടവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായിരുന്നു അത്. മറ്റൊന്നും ആലോചിച്ചില്ല. ഞാനും ശരീഫും ബസ്സിലേക്ക് ഓടിക്കയറി. സലാം അപ്പോഴും പേടിച്ച് വിറച്ച് നില്‍ക്കുകയായിരുന്നു. ഓടുന്ന ബസ്സില്‍ നിന്നും ഞാന്‍ ഓര്‍ഫനേജിന്റെ ഗേറ്റിങ്കലേക്ക് നോക്കി. ലൈറ്റ് തെളിഞ്ഞ ഗേറ്റിങ്കല്‍ വെള്ളവസ്ത്രമണിഞ്ഞ ഉസ്താദുമാരുടെ നീണ്ട നിര. അവരുടെ കൈകളില്‍ ചുഴറ്റുന്ന ചൂരല്‍ വടിയുണ്ടായിരുന്നോ…?
എന്ത് ചെയ്യണമെന്നറിയാതെ ഭയന്നുവിറക്കുന്ന, അടികൊണ്ട് പുളഞ്ഞ്  നെഞ്ച് പൊട്ടിക്കരയുന്ന  പ്രിയപ്പെട്ട അനിയന്‍ സലാമിന്റെ വിതുമ്പുന്ന മുഖം ഞാന്‍ പിന്നെ പലപ്പോഴും ഓര്‍ത്തുനോക്കാറുണ്ട്. ഞാനും ശരീഫും പിന്നെ ഓര്‍ഫനേജില്‍ പോയില്ല. സ്‌കൂളിന്റെ പടിപോലും ഞങ്ങള്‍ക്ക് കാണാനുമായില്ല. നെല്ലും പതിരും തിരിച്ചറിയാനാകാത്ത ആ പ്രായത്തിന്റെ തീരുമാനം കൊണ്ട് ഇന്നും ആറാം ക്ലാസുകാരന്റെ ബിരുദവുമായി നടക്കേണ്ടി വരുമ്പോള്‍ ഞാന്‍ ബീരാനുസ്താദിനെ ഓര്‍മിക്കുന്നു. ഓര്‍ഫനേജിലെ പഠനകാലം അയവിറക്കുന്നു. അന്നത്തെ ശിക്ഷകള്‍ ഞങ്ങളുടെ നന്മക്കുവേണ്ടിയായിരുന്നുവെന്ന് തിരിച്ചറിയാനാകാത്ത ചാപല്യത്തെ ശപിക്കുന്നു.
ഇപ്പോഴും കോഴിക്കോടന്‍  നഗരത്തിരക്കുകളിലെല്ലാം ഞാനൊരു മുഖം തിരയാറുണ്ട്. അപരിചിത മുഖങ്ങളുടെ ഘോഷയാത്രകള്‍ക്കിടയില്‍ നിന്നും എന്നെ തിരിച്ചറിയുന്ന ആ മുഖം. ഒരു ശബ്ദത്തിനായി ഞാന്‍ കാതോര്‍ക്കുന്നു. ശബ്ദപ്രളയങ്ങളുടെ പ്രവാഹങ്ങള്‍ക്കിടയില്‍ നിന്നും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഒരു ശബ്ദം. എന്റെ അനിയന്‍ സലാമിന്റെ ശബ്ദം.
ഇല്ല. കണ്ടുമുട്ടാന്‍ സാധ്യതയില്ല. കണ്ടാലും തിരിച്ചറിയാനും പോകുന്നില്ല. കാരണം 23 വര്‍ഷങ്ങളായി ഞങ്ങളുടെ ശരീരവും മനസ്സും വളര്‍ന്നിരിക്കുന്നു. തിരിച്ചറിയാനാകാത്തവിധം ഞങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ടാകും. എങ്കിലും ഓരോയാത്രയിലും ഫറോക്കിലും പേട്ടയിലും ചുങ്കത്തും കോയാസിലും ഞാനാമുഖം തിരയുന്നു. വിലാസമറിയാത്തത് കൊണ്ട് ശൂന്യതയില്‍ അന്വേഷിക്കുന്നു.
കണ്ടുമുട്ടിയാല്‍…എന്റെ സമാധാനത്തിന് വേണ്ടി എങ്കിലും ഒരു മാപ്പ് ചോദിക്കാനുള്ള കടം ബാക്കിയുണ്ടല്ലോ.

കടപ്പാട്

വര്‍ത്തമാനം ഓണ്‍ലൈന്‍

Sunday, August 18, 2013

മഞ്ഞ് പെയ്യുന്ന താഴ്വരകളിലൂടെ


റമദാന്‍ പകര്‍ന്ന് നല്‍കിയ ആത്മ ചൈതന്യത്തിന്റെ അനുഭൂതി നുകര്‍ന്ന് കൊണ്ടായിരുന്നു പെരുന്നാള്‍ സുദിനത്തിലെ ഞങ്ങളുടെ അബഹ, ഖമീസ് മുഷൈയ്ത്ത് യാത്ര.  ഗള്‍ഫ് മേഖലയിലെ ഏറ്റവും ചൂട് കൂടിയ മാസങ്ങളിലെന്നായ ആഗസ്റ്റ് മാസത്തിലെ ഈ പെരുന്നാളിന് ചൂട് കുറഞ്ഞ ഏതെങ്കിലും മേഖലയിലേക്ക് വേണം യാത്ര പോകുവാന്‍ എന്ന്‍ നേരത്തെ തീരുമാനിച്ചിരുന്നു.  ആ തീരുമാനവും തെരഞ്ഞെടുപ്പും ഒട്ടും തെറ്റിയില്ല എന്നത് പിന്നീടുള്ള അനുഭവ സാക്ഷ്യം.

ഗള്‍ഫ് മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയുടെ ഭാഗമായ അബഹ .  സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലുള്ള അബഹ പ്രദേശങ്ങളില്‍ അത്യുഷ്ണ മാസങ്ങളായ ജൂലായ്, ആഗസ്റ്റില്‍ പോലും കുളിര്‍മയാര്‍ന്ന കാലാവസ്ഥയാണ്, അതുകൊണ്ട് തന്നെ സൗദിയില്‍ നിന്നും മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നുമായി ധാരാളം വിനോദ സഞ്ചാരികള്‍ ഈ മേഖലയിലേക്കെത്തുന്നു. 

ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ രാത്രി 10 മണിയോടെ ഷറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍  എത്തുമ്പോള്‍ ഞങ്ങള്‍ക്ക് യാത്ര തിരിക്കാനുള്ള ബസ്സും സഹയാത്രികരും സംഘാടകരായ ഫോക്കസ് ജിദ്ദയുടെ മറ്റ് ഭാരവാഹികളും എല്ലാം നേരെത്തെ തന്നെ അവിടെ ഉണ്ടായിരുന്നു.  രണ്ട് മണിക്കുറിനകം ഞങ്ങള്‍ അവിടെ നിന്ന് യാത്ര തിരിച്ചു.  മാനു മദനി എന്ന് എടവണ്ണ സ്വദേശികളും മദനി എന്ന് ഞങ്ങളും സ്നേഹപൂര്‍വ്വം വിളിക്കാറുള്ള അഹമ്മദ് കുട്ടി മദനി ആയിരുന്നു യാത്രയുടെ അമീര്‍.  യാത്രയുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹം ഞങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരുന്നു. തുടര്‍ന്ന് സുബഹ് നമസ്ക്കാരം വരെ ഉറങ്ങാനുള്ള സമയമായിരുന്നു.  പെരുന്നാള്‍ രാവിന് പലരും ഉറങ്ങിയിട്ടുണ്ടാവില്ല അതുകൊണ്ട് തന്നെ പലരും പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതി വീണു.  എനിക്കും യാത്രയുടെ കോഡിനേറ്റര്‍ ആയ ഹിജാസിനും ഉറക്കം വരുന്നില്ല ഒരു പക്ഷെ അമ്പതോളം ആളുകളെ നയിച്ചു കൊണ്ടുപോകുന്നതിന്റെ ആകാംഷയാകാം.

ബസ്സ് ജിദ്ദ നഗരം പിന്നിട്ട് ജിസാന്‍ റോഡിലൂടെ പായുകയാണ്.  മുന്‍സീറ്റില്‍ തന്നെ ആയതിനാല്‍ ഇടക്ക് എന്റെ കണ്ണ് സ്പീഡോ മീറ്ററില്‍ ഉടക്കി നില്‍ക്കുന്നുണ്ട്.  അല്‍ഹംദുലില്ലാഹ് ഡ്രൈവര്‍ അബൂ ഷാദി 80 ന് മുകളിലേക്ക് ഏടുക്കുന്നില്ല.  ഇസ്ലാഹി സെന്ററിലെ ഹാരിസ് കൂടിയായ ഗഫൂര്‍ക്ക എന്ന് വിളിക്കുന്ന അബ്ദുല്‍ ഗഫൂര്‍ സാഹിബാണ് ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍.  ഇടക്ക് അബൂ ഷാദിക്ക് ഫ്ലാസ്ക്കില്‍ നിന്നും കട്ടന്‍ ചായ പകര്‍ന്ന് നല്‍കുന്നുണ്ട്  ഗഫൂര്‍ക്ക. അതിനിടെ വലത് വശം ചൂണ്ടിക്കാട്ടി ആ ഭാഗം കടലാണെന്നും നമ്മുടെ യാത്ര കടല്‍ തീരത്ത് കുടിയാണെന്നുമല്ലാം ഗഫൂര്‍ക്ക പറയുന്നുണ്ടായിരുന്നു.  ജിസാന്‍ ഭാഗത്ത് എവിടെയോ ആയിരുന്നു അദ്ദേഹത്തിന്റെ കഫീല്‍.  വര്‍ഷത്തില്‍ തന്റെ വിസ പുതുക്കാന്‍ വേണ്ടിമാത്രം നടത്തുന്ന യാത്രയുടെ അനുഭവത്തിലാണ് അദ്ദേഹത്തിന്റെ ഈ വിവരണം.   ഗഫൂര്‍ക്കയെ പോലെ പതിനായിരങ്ങള്‍ ഉണ്ടാ‍യിരുന്നു ഇവിടെ.  സൗദിയുടെ ഉള്‍ഗ്രാമങ്ങളിലുള്ള സപോണ്‍സര്‍മാക്ക് കീഴില്‍ വിസയിലെത്തുന്നവര്‍ ജോലി അന്വേഷിച്ച് നഗരങ്ങളായ ജിദ്ദയിലും റിയാദിലും ദമ്മാമിലും എത്തുന്നു.  വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന സ്പോണ്‍സര്‍മാര്‍, അവര്‍ക്കും ചുറ്റും കറങ്ങുന്ന ഏജന്റുമാരും ചൂഷണങ്ങളും കഷ്ടപ്പാടുകളും അങ്ങിനെ പലതും. നിതാഖാത്തിന്റെ ചുവന്ന വെളിച്ചത്തില്‍ ഒരു പരിധി വരെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടുണ്ട്. 
ഗഫൂര്‍ക്ക, ഹിജാസ് കൊച്ചി, പിന്നെ മദനിയും

യാത്രയുടെ ആരംഭത്തിലെ എട്ടുവരിപാത ആറുവരിയിലേക്കും ഇപ്പോള്‍ നാലുവരിയിലേക്കും ചുരുങ്ങിയിരിക്കുന്നു. ഇടക്കിടെ  കൊച്ചു കൊച്ചു ജനവാസ കേന്ദ്രത്തിലൂടെയാണ് റോഡ് കടന്ന് പോകുന്നത്.  അത് കൃത്യമായി അറിയുന്നുണ്ടായിരുന്നു കാരണം ഒരോ ജനവാസ കേന്ദ്രങ്ങളിലെത്തുമ്പോഴും റോഡിലെ സ്പീഡ് ബ്രേക്കര്‍ ബസ്സിനെ ആകെ വിറപ്പിക്കുന്നുണ്ടായിരുന്നു.  ഞങ്ങളുടെ ഡ്രൈവര്‍ ഇത്തരം അവസരങ്ങളില്‍ പരമാവധി പതുക്കെയാണ് വാഹനം ഓടിച്ചത്.  ബസ്സിലെ ഉറങ്ങുന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.  ഇതൊന്നും ഞങ്ങള്‍ പറയാതെ തന്നെ അദ്ദേഹം സ്വയം നിര്‍വ്വഹിക്കുന്നു എന്നറിയുമ്പോഴാണ് സിറിയക്കാരനായ കൊമ്പന്‍ മീശക്കാരനെ ഞങ്ങള്‍ ഇഷ്ടപെട്ടു തുടങ്ങിയത്.  കാണാന്‍ പരുക്കനാണെങ്കിലും നന്മ നിറഞ്ഞ മനസ്സിനുടമയായിരുന്നു അബൂഷാദി.  യാത്രയിലുടനീളം അദ്ദേഹത്തിന്റെ സഹകരണം ഏറെ സഹായകരവുമായിരുന്നു.

പുലര്‍ച്ചെ 4 മണിയോടെ ബസ്സ്  മുളര്രിഫിന് അടുത്ത് ഒരു പെട്രോള്‍ സ്റ്റേഷനില്‍ നിറുത്തി..  ഫജര്‍ നമസ്ക്കാരാനന്തരം അവിടെ നിന്ന് പുറപ്പെട്ട് രണ്ട് കിലോമീറ്റര്‍ പിന്നിട്ടതും ബസ്സ് ജിസാന്‍ റോഡ് വിട്ട് മഹായില്‍ റൂട്ടിലേ ഇടത്തോട്ട് തിരിച്ചു.  ഏതാണ്ട് നല്ല വെളിച്ചം വെച്ച് തുടങ്ങിയിരുന്നു.  മദനി വീണ്ടും മൈക്ക് എടുത്തു..  നീണ്ട പരിചയപ്പെടുത്തലും പാട്ടുകളും കവിതകളുമായി ബസ്സ് സജീവമായി.  7 മണിയോടെ പ്രാതല്‍ കഴിക്കാനുള്ള സൗകര്യം ഞങ്ങള്‍ അന്വേഷിച്ച് തുടങ്ങി...  അതാ കുറച്ചകലെ ഒരു റോഡരികില്‍ നിന്ന് മാറി വിശാലമായ ഒരിടം നാട്ടിലെ ചന്ത പോലെ താല്‍ക്കാലിക ഷെഡ് എല്ലാം ഉണ്ടായിരുന്നു അവിടെ.   അബൂഷാദി ബസ്സ് ആ വഴിയിലേക്ക് തിരിച്ചു. ഗഫൂര്‍ക്ക പായയും മറ്റും വിരിച്ച് അറേബ്യന്‍ തനിമയാര്‍ന്ന ഞങ്ങളുടെ പ്രാതല്‍ വിതരണം ചെയ്തു തുടങ്ങി.   ഖുബ്ബൂസും ഹലാവയും വിവിധ തരം ഒലീവുകളും ജാമുകളുമായി ഒരു വിത്യസ്ഥ ബ്രേക്ക്ഫാസ്റ്റ്.  ഗള്‍ഫിലെ ബഹുഭൂരിപക്ഷം വരുന്ന ബാച്ചിലര്‍ പ്രവാസികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു സംവിധാനം തന്നെ ഇല്ല എന്ന വസ്തുത ഇവിടെ സ്മരിക്കട്ടെ..  
മുദരിഫിനും മഹായിലിനും ഇടയ്ക്ക് ചെറിയ ഇടവേള
ബ്രേക്ക്ഫാസ്റ്റിന്റെ ബ്രേക്ക് കുട്ടികള്‍ ആഘോഷിച്ചപ്പോള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏടുകളില്‍നിന്ന്  തയ്യാറാക്കിയ സഹയാത്രികനായ റഹ്മത്തുല്ലയുടെ ക്വിസ്സ് പ്രോഗ്രാമും കുട്ടികളുടെ പാട്ടുകളും മറ്റുമായി സമയം പോയതറിഞ്ഞില്ല,  ബസ്സ്   മഹായില്‍ എന്ന ചെറിയ പട്ടണം കഴിഞ്ഞ്  ഒരു പാട് മുന്നേറി.  തുടര്‍ന്ന് ഒരിടത്ത് ബസ്സ് സൈഡാക്കിയ ഡ്രൈവര്‍ തൊട്ടടുത്ത കടയിലേക്ക് പോയി.  തിരികെ വന്ന അബൂ ഷാദി അസ്വസ്ഥനായിരുന്നു.  മുന്നോട്ട് യാത്ര അസാധ്യമാണ് പോലും ഈ വഴി ബസ്സ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല.  വന്‍ കയറ്റത്തോട് കുടിയ സിംഗിള്‍ റോഡാണ് മുന്നോട്ട്.  അബൂഷാദി അടുത്ത സിഗിനലില്‍ നിന്നും ബസ്സ് തിരിച്ചു.  തൊട്ടടുത്ത ഒരു യൂട്ടിലിറ്റി കാറില്‍ (ഉനൈത്ത്) വന്ന സ്വദേശിയോട് വഴി ചോദിച്ചു.   ഏതാണ്ട്  40 കി. മി തിരികേ ഓടി മഹായില്‍ എത്തി തിരിഞ്ഞു ചുരം റോഡിലേക്ക് നീങ്ങണമെന്ന ഉപദേശമാണ് ലഭിച്ചത്.  10 മണിക്ക് മുമ്പേ ഖമീസില്‍ എത്തി റെസ്റ്റ് എടുക്കാമെന്ന് കരുതിയ ഞങ്ങള്‍ക്ക് ഈ വാര്‍ത്ത കുറച്ച് നിരാശ നല്‍കി.  ഞങ്ങളുടെ ടൂര്‍ കോഡിനേറ്റര്‍ വീണ്ടും സജീവമായി. ഇജാസ് തന്റെ ജി.പി.സ് എടുത്ത് ഡ്രൈവറുടെ മുന്‍ വശത്ത് ഫിക്സ് ചെയ്യുകയും ഡ്രൈവറുടെ അടുത്ത് തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു. ഇതിനിടെ എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. 
അബഹ ചുരം റോഡിന്റെ ആരംഭം

ഏതാണ്ട് 20 മിനുറ്റ് ദൈര്‍ഘ്യമുള്ള എന്റെ ഉറക്കമുണര്‍ന്നപ്പോള്‍ ഹിജാസ് ജിപി എസ്സ് മായി തന്റെ സീറ്റിലേക്ക് നീങ്ങുന്നുണ്ടായിരുന്നു.  കൃഷിയിടങ്ങളിലൂടെയാണ് ഇപ്പോള്‍ ബസ്സ് നീങ്ങി കൊണ്ടിരിക്കുന്നത്, ഇരു വശത്തും ചോളപാടങ്ങള്‍ കാണാവുന്നതാണ്.  വലിയൊരു പര്‍വ്വതത്തെ വലം വെച്ച് കൊണ്ട് നീങ്ങിയ റോഡ് വളവുകളും കയറ്റങ്ങളുമായി പുതിയ കാഴ്ച്ചകള്‍ നല്‍കാന്‍ തുടങ്ങി. മുന്നോട്ട് നിങ്ങുംതോറും എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റെ വിസ്മയകരമായ കാഴ്ച്ചകള്‍ ഞങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടേ ഇരുന്നു.   ദൂരെ  രട് പര്‍വ്വതങ്ങളെ കൂട്ടി ഇണക്കുന്ന ബൈഡ്ക്റ്റ് (പാലം) ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു.. കുറച്ചു കൂടി അടുത്തപ്പോഴാണ് മനസ്സിലായാത് ആ പാലം നേറെ പര്‍വ്വതം തുരന്ന് ഉണ്ടാക്കിയ തുരങ്കത്തിനുള്ളിലേക്കാണ് നീങ്ങുന്നത് എന്ന്.  ബസ്സിലെ ഉയര്‍ന്ന് സീറ്റ് കളില്‍നിന്ന് ചുരം റോഡിന്റെ വശങ്ങളിലെ അഘാതത ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.  ഒരു പക്ഷെ കാര്‍യാത്രകാര്‍ക്ക് അത് അനുഭവപ്പെട്ടുകൊള്ളണം എന്നില്ല, കാരണം റോഡിന്റെ കൈവരികള്‍ അവരുടെ കാഴ്ച്ചയെ മറച്ചേക്കാം.  നമ്മുടെ താമരശ്ശേരി ചുരത്തിലെ പോലെ ഇവിടെയും മിക്ക ഇടങ്ങളിലും വാനരകൂട്ടങ്ങളെ കാണം ചിലര്‍ കൈവരികളിലൂടെ മാര്‍ച്ച് ചെയ്ത് വരുന്നുണ്ടായിരുന്നു.  മക്കളായ റമിനും റിഹാനും റസീനും എല്ലാം യാത്ര ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.  ചുരം റോഡ് പിന്നിട്ട് വീണ്ടും സമതലത്തിലൂടെയായി യാത്ര.  പുറത്ത് കുളിര്‍മയാര്‍ന്ന കാലാവസ്ഥയായിരുന്നു. 11 മണിയോടെ ഞങ്ങള്‍ ഖമീസ് മുഷൈത്തില്‍ എത്തി.  ഞങ്ങളെ സ്വീകരിക്കാന്‍ അവിടെ  ഇസ്ലാഹി സെന്റെര്‍ ഭാരവാഹിയായ അന്‍വര്‍ സാദത്ത് സാഹിബുണ്ടായിരുന്നു
തുരങ്കത്തിലേക്ക്

ബയഡറ്റ് - മലനിരകളെ ബന്ധിപ്പിക്കുന്ന പാലം



Towards Abha, above 2200 mtr from sea level

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉറക്കകുറവും യാത്രയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.  വെള്ളിയാഴ്ച്ചയാണ് ജുമുഅ നമസ്ക്കാരത്തിന് കേവലം മണിക്കൂര്‍ മാത്രം.  തിരക്കിട്ട് ബാത്ത് റൂമില്‍ കയറി ഷവര്‍  പേടിച്ചാണ് തുറന്നത് 11.30 മണിക്ക് ജിദ്ദയില്‍ ടാപ് തുറന്നാല്‍ കിട്ടുന്ന വെള്ളത്തില്‍ ചായ ഇടാം അത്രക്ക് ചൂടായിരിക്കും.  എന്നാല്‍ നേറെ മറിച്ച് ഇവിടെ തണുത്ത ജലമായിരുന്നു ശരീരത്തില്‍ സ്പര്‍ശിച്ചത്. തികച്ചും ചില്ല്ഡ് ആയ അനുഭവം. അബഹയിലെ തണുത്ത വെള്ളത്തോടൊപ്പം എന്റെ ക്ഷീണമെല്ലാം ഒഴുകിപ്പോയി.  ഉടന്‍ ഡ്രസ്സ് ചെയ്ത് പള്ളി ലക്ഷ്യമാക്കി നടന്നു. ജുമ നമസ്ക്കരാനന്തരം വീണ്ടും റൂമില്‍ തിരിച്ചെത്തുമ്പോഴേക്കും അനുവര്‍ സാഹിബ് ഭക്ഷണവുമായി എത്തിയിരുന്നു.  വൈകീട്ട് എല്ലാവരോടും തയ്യാറായി നില്‍ക്കാന്‍ ആവശ്യപെട്ടുകൊണ്ട് അദ്ദേഹം തിരികെ പോയി. ഞങ്ങളെല്ലാവരും ഒരു ഉണ്ണിയുറക്കത്തിനുള്ള തയ്യാറെടുപ്പിലായി.

നാലരമണിക്ക് ഹിജാസ് മൊബൈലില്‍ വിളിക്കുമ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.  ബസ്സ് പുറപ്പെടാന്‍ നില്‍ക്കുന്നു.  ഉറങ്ങുന്ന കുഞ്ഞുങ്ങളുമായി ഞാന്‍ ബസ്സില്‍ കയറി.  ചിലരുടെ നോട്ടത്തില്‍ അനിഷ്ടം തിരിച്ചറിയാന്‍ കഴിഞ്ഞു.  അതാ എനിക്ക് ശേഷവും ഒന്നു രണ്ട് പേര്‍ ബസ്സില്‍ ഓടി കയറുന്നു. അപ്പോഴാണ് എനിക്ക് സമാധാനമായത്, :) എന്നെക്കാള്‍ വൈകിയവര്‍ ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അത്.    ഇപ്പോഴത്തെ യാത്ര അബഹ ഡാം ലക്ഷ്യമാക്കിയാണ്.  പര്‍വ്വതനിരകളിലെ ഇടക്കുണ്ടാകുന്ന മഴ താഴ്വാരങ്ങളില്‍ മഴവെള്ള പാച്ചിലില്‍ നിന്നും സംരക്ഷിക്കാനാണ് മുഖ്യമായും ഈ റിസര്‍വോയര്‍ നിര്‍മ്മിച്ചിരിക്കുന്നത്.  ഖമീസ് മുശൈത്തില്‍ നിന്ന് അബഹ ലക്ഷ്യമാക്കി ബസ്സ് യാത്ര തുടങ്ങി.  അബഹയും ഖമീസും ഒട്ടിച്ചേര്‍ന്ന രണ്ട് പട്ടണങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടത് രണ്ട് നഗരങ്ങള്‍ക്കിടയിലെ പ്രത്യേകം വേര്‍ത്തിരിവുകള്‍ ഒന്നും ഒരിക്കലും അനുഭവപെട്ടില്ല.  ബസ്സ് നഗരം പിന്തള്ളി കുന്നിന്‍ ചരിവുകളിലൂടെ നീങ്ങി.  ബസ്സിലെ ആസ്ഥാന ഗായകരായ റഷീദ് പേങ്ങാ‍ട്ടിരിയും അബ്ദുല്‍ ഗഫൂര്‍ വല്ലാഞ്ചിറയും അടങ്ങുന്ന സംഘം  പാടികൊണ്ടേയിരുന്നു.  റോഡിനിരുവശവും പാറക്കൂട്ടങ്ങള്‍.. അത് ഒന്നിന് മേലെ ഒന്ന് തോതില്‍ അടുക്കി വെച്ചിരിക്കുന്നു... പാറകെട്ടുകള്‍ക്കിടയില്‍ ചെറിയ വെള്ളകെട്ടുകള്‍ കാണാന്‍ തുടങ്ങി. കുറച്ച് കഴിയുമ്പോള്‍ ആ വെള്ളക്കെട്ട് വിശാലമായി വരുന്നു.. വെള്ളകെട്ടിനെ രണ്ടായി മുറിച്ച് കൊണ്ടാണ് റോഡ് നീങ്ങുന്നത് ഇത് തന്നെ ആകും ഡാം സൈറ്റ് എന്ന് ഉറപ്പിച്ചു. വഴികാട്ടിയായിരുന്നു അന്‍വര്‍ സാഹിബ് കുറച്ച് വെയിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.  റിസര്‍വോയര്‍ ഏരിയയിലേക്ക് ബസ്സ് പോകുമോ എന്ന് പരിശോധിക്കാന്‍ പോയതാണ് അദ്ദേഹം.  തിരികെ വന്ന അദ്ദേഹം ഗ്രീന്‍ സിഗ്നല്‍ നല്‍കി.  സൗദി അറേബ്യയില്‍ ഇത്രവലിയ വെള്ളക്കെട്ട് ആദ്യമായി കാണുകയായിരുന്നു.  തേക്കടിയില്‍ ബോട്ട് സവാരിക്ക് ഇറങ്ങുന്നപ്പോലെ ഞങ്ങള്‍ വെള്ളക്കെട്ടിനടുത്തേക്ക് ഇറങ്ങി നടന്നു.  ചിലര്‍ക്കെങ്കിലും വെള്ളത്തില്‍ ചാടാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നീന്തല്‍ അനുവദനീയമായിരുന്നില്ല.  അങ്ങകലെ കുറച്ച് പേര്‍ ചുണ്ടലിടുന്നുണ്ട്.  തൊട്ടപ്പുറത്ത് ഒരാള്‍ വല വീയുന്നതും കാണാമായിരുന്നു.  അതിനിടയ്ക്കാണ് പ്രമുഖ എഴുത്ത്കാരനും പ്രവാസിയുമായ അബു ഇരിങ്ങാട്ടിരിയെയും സംഘത്തിനെയും കാണുന്നത്.  അവരും ജിദ്ദയില്‍ നിന്നാണ് വരുന്നത്. ഒരു ഓര്‍മ്മക്കുറിപ്പിനെന്ന പോലെ കുറച്ച് ഫോട്ടോകള്‍ എടുത്തു. 






അബൂ ഇരിങ്ങാട്ടിരിക്കും സംഘത്തിനുമൊപ്പം
സൂര്യന്‍ അസ്തമയത്തോട് അടുക്കുകയാണ്.  ഡാമും പരിസരവും സുവര്‍ണ്ണശോഭയില്‍ കുളിച്ചു നില്‍ക്കുന്നു.  പതിയെ സൂര്യന്‍ മലകള്‍ക്കിടയിലേക്ക് ഊര്‍ന്നിറങ്ങി.  ഞങ്ങള്‍ തിരികെ ബസ്സ് ലക്ഷ്യമാക്കി നടന്നു.  ആ സുവര്‍ണ്ണ ശോഭയില്‍ ഞങ്ങളുടെ ബസ്സ് കൂടുതല്‍ സുന്ദരിയായിരിക്കുന്നു.  ക്യമറ എടുത്ത് ഒന്ന് ക്ലിക്കി. ബസ്സിനരികെ നിന്ന് റിസര്‍വോയറിനെ വീണ്ടും നോക്കിക്കൊണ്ടേ ഇരുന്നു.  അതിനിടയില്‍ ഹിജാസ് അവന്റെ സോണി എസ് ല്ല് ആരില്‍ ഒന്ന് രണ്ട് ക്ലിക്ക് എടുത്തു.  അടുത്ത ലക്ഷ്യമായ ഗ്രീന്‍ മൌണ്ടേനിലേക്ക് ഞങ്ങളെയും കൊണ്ട് ബസ്സ് നീങ്ങി തുടങ്ങി.


അബഹ നഗരത്തിലെ ഉയര്‍ന്ന ഒരു മലയാണ് ഗ്രീന്‍ മൌണ്ടേന്‍..  രാത്രികാലങ്ങളില്‍ ഗ്രീന്‍ മൌണ്ടേനില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്.  ഏതാണ്ട് അബഹ നഗരം മുഴുവന്‍ ഗ്രീന്‍ മൌണ്ടേനിന്ന് കാണാം.  താരതമ്യേനെ ചെറിയ ഒരു റോപ്പ് വേ അവിടെ ഉണ്ടായിരുന്നു.   അത് അത്രയ്ക്ക് ആകര്‍ഷണീയമല്ല എന്ന മുന്നറിയിപ്പ് അന്‍വര്‍ സാഹിബ്തന്നിരുന്നു.  അതിനാല്‍ ആ ഭാഗത്തേക്ക് അധികം ശ്രദ്ദിച്ചില്ല.  മലയുടെ ഏതാണ്ട് പകുതി വരെ മാത്രമെ വലിയ വാഹനങ്ങള്‍ പോകൂ.  കവാടത്തിനരികെ ബസ്സിറങ്ങി ഞങ്ങള്‍ മുന്നോട്ട് നടന്ന് നീങ്ങി.




പച്ചവെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുകയാണ് പച്ചമല.  താഴെ നിയോണ്‍ വെളിച്ചത്തില്‍ തിളങ്ങുന്ന അബഹ നഗരം..  കയറ്റം കുടി വന്നു. മുന്നോട്ടുള്ള യാത്ര അതികഠിനം തന്നെ ആയിരുന്നു. ഇടക്ക് പ്രായമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു വാന്‍ സര്‍വീസ് കിട്ടി.  എന്റെ തോളിലിരുന്ന രണ്ടര വയസ്സുകാരന്‍ റമിന്‍ മോന്റെ ആനുകൂല്യത്തിലായിരുന്നു ആ യാത്ര.   മലമുകളില്‍ റോപ്പ് വേ സ്റ്റേഷനും, റസ്റ്റോറന്റ് കളും.  കംഫര്‍ട്ട് സ്റ്റേഷനും ചെറിയ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് സംവിധാനവും അടക്കം വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.  ഞങ്ങള്‍ എല്ലായിടവും ഒന്ന് ചുറ്റിക്കണ്ടു, റസ്റ്റോറന്റിന്റെ ഒരു ഭാഗത്ത് വലിയ ഒരു ആട്  കമ്പില്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു. കോഴി തിരിയുന്നത് ഗള്‍ഫിലെയും ഇപ്പോള്‍ നാട്ടിലെയും പതിവ് കാഴ്ച്ചയാണെങ്കിലും ആട് തിരിയുന്ന കാഴ്ച്ച ആദ്യമായിട്ടായിരുന്നു.  അതിനിടയ്ക്ക് നാസര്‍ മലൈബാരി അതിന്റെ വില ചോദിച്ചു. 1500 റിയാല്‍ ആയിന്നു ആ മുഴുവന്‍ ആടിന്റെ വില. അതു പോലെ  പല തരത്തിലുള്ള അറേബ്യന്‍ വിഭവങ്ങള്‍ വ്യത്യസ്തമാര്‍ന്ന കൌണ്ടറുകളില്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു.  റസ്റ്റോറന്റിന്റെ ചില്ലുജാലകങ്ങളിലൂടെയുള്ള അബഹ നഗരത്തിന്റെ രാത്രികാല ദൃശ്യം അതി മനോഹരമായിരുന്നു.  ഇടയ്ക്ക് കോടമഞ്ഞ്  കാഴ്ച്ചമറക്കുന്നുണ്ടായിരുന്നു.  ഏതാണ്ട് 10 മണിയോടെ തിരികേ കുന്നിറങ്ങി. ബസ്സിന് സമീപം ഒരു ആന്റിക്ക് ഷോപ്പ് ഉണ്ടായിരുന്നു. പരമ്പരാഗത വസ്ത്രങ്ങളും പാത്രങ്ങളും പണിയായുധങ്ങളും എന്തിന് പുരാതന നാണയങ്ങള്‍ വരെ അവിടെ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഒരുക്കിയിട്ടുണ്ടായിരുന്നു.  ഗ്രീന്‍ മൌണ്ടേനില്‍ വെച്ച് ജിദ്ദയിലെ മറ്റൊരു സംഘവും ഞങ്ങളോടൊപ്പം ചേര്‍ന്നിരുന്നു. ബ്ലോഗര്‍ ഇ.പി. സലീമും കൂട്ടുകാരുമായിരുന്നു അത്. വൈകാതെ ഞങ്ങള്‍ ഖമീസിലെ റൂമിലേക്ക് തിരിച്ചു. 11 മണിയോടെ ഭക്ഷണം കഴിച്ച് ഏസി ഇല്ലാത്ത ഗള്‍ഫിലെ ആദ്യ ഉറക്കത്തിനുള്ള തയ്യറെടുപ്പിലായിരുന്നു.

ഞങ്ങളുടെ യാത്രയുടെ  പ്രധാനപ്പെട്ട ദിവസമായ ശനിയാഴ്ച്ച രാവിലെ 7.30 മണിയോടെ തന്നെ ബസ്സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഞങ്ങളുടെ ഗൈഡ് അന്‍വര്‍ സാഹിബ് തൊട്ട് മുന്നില്‍ കാറുമായി ഉണ്ട്. അബഹ ടൌണിലെ ഒരു മലയാളി റെസ്റ്റോറന്റിലേക്കാണ് യാത്ര.  പുട്ടും പൊറോട്ടയും ചപ്പാത്തിയും എന്നു വേണ്ട വിശദമായ ബ്രേക്ക്ഫാസ്റ്റ്.  തുടര്‍ന്ന്  ഇന്നത്തെ ആദ്യ ലക്ഷ്യമായ ഹബലയിലേക്ക് നീങ്ങി.  ഫോക്കസ് ദമ്മാമിന്റെ 50 പേരടങ്ങുന്ന മറ്റൊരു യാത്രാ സംഘവും അവിടെ വെച്ച്  ഞങ്ങളോടൊപ്പം കൂടി. ബെഞ്ചാലി എന്ന ബ്ലോഗിലൂടെ അറിവിന്റെ പുതിയ വാതയാനങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിട്ട പ്രമുഖ ബ്ലോഗര്‍ മുഹമ്മദ് യൂസഫും അതുപോലെ തന്നെ വിവിധ ആനുകാലികങ്ങളിലൂടെ പരിചിതനായ നജ്ജാത്തി, ഫോക്കസ് ദമ്മാമിന്റെ ഷബീര്‍ അങ്ങിനെ പരിചിത മുഖങ്ങള്‍ ഒരു പാട് ഉണ്ടായിരുന്നു ആ സംഘത്തില്‍.

അബഹ നഗരം പിന്നിട്ട് കുന്നിന്‍ ചെരിവുകളിലൂടെ പുലര്‍കാലത്തെ യാത്ര വല്ലാത്ത അനുഭവമായിന്നു.   വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ് കുന്നിന്‍ മുകളിലെ സമതലത്തില്‍ എത്തി,   നേര്‍ രേഖയില്‍  പോകുന്ന റോഡ് ദുനിയാവിന്റെ അറ്റത്തേക്കാണോ പോകുന്നത് എന്ന് തോന്നിപ്പോയി. അതിനിടെ വലതു ഭാഗത്തായി പൊടുന്നനെ ആ കാഴ്ച്ച കണ്ടത്. ഒരു കൊച്ചു മലക്ക് മുകളിലൂടെ കോടമഞ്ഞ് ഒഴുകി നടക്കുന്നു. മറ്റൊരുഭാഗത്ത് കോടമഞ്ഞ് പതഞ്ഞു പൊങ്ങുന്നു.  റോഡിനിരുവശവും കൊച്ചു തമ്പുകള്‍ കാണാം.. ഈ കാലാവസ്ഥ അനുഭവിക്കാനായ് വരുന്ന സ്വദേശികള്‍ക്ക് രാപാര്‍ക്കാനുള്ളതായിരുന്നു അത്.   ബസ്സ് ഒരു വലിയ പാര്‍ക്കിങ്ങ് പ്രദേശത്ത് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി നടന്നു.  ടേബിള്‍ ടോപ്പ് പോലെ ഉള്ള ഒരു പ്രദേശമായിരുന്നു അത്.  കിഴക്കാം തൂക്കായ കുന്നിന്‍ ചെരിവുകള്‍ നിറഞ്ഞ ഒരു പ്രദേശം. കോടമഞ്ഞില്‍ നിന്ന് തെളിഞ്ഞ് വരുന്ന ചുകന്ന പാറക്െട്ടുകളുടെ ആ കാഴ്ച്ച വല്ലാത്ത ഒരു അനുഭവമായിരുന്നു.



അറബിയില്‍ ഹബല എന്ന പദത്തിനര്‍ത്ഥം കയര്‍ എന്നാണ്.  1970 കള്‍ വരെ ഈ താഴ്വരയില്‍ ശക്തരും ധീരരുമായ ഗോത്രവര്‍ഗ്ഗക്കാര്‍ താമസിച്ചിരുന്നു.  പാറകെട്ടുകളില്‍ ബന്ധിച്ച കയറിലൂടെ ആയിന്നു അവരുടെ ഗ്രാമത്തിലേക്ക് ഊര്‍ന്നിറങ്ങിയിരുന്നത്.  തങ്ങളുടെ ഗോത്രത്തിന് പുറത്ത് ആരോടും സമരസപ്പെടാതിരുന്ന ഈ ഗോത്രവര്‍ഗ്ഗക്കാര്‍ സൌദി അറേബ്യയിലെ സ്വദേശികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്ന കിംഗ് ഫൈസല്‍ രാജാവിന്റെ സ്നേഹ വായ്പ്പകള്‍ക്ക് മുന്നില്‍ ഒടുവില്‍ കീഴടങ്ങുകയായിരുന്നു. പ്രവിശ്യ ഗര്‍ണ്ണറായിരുന്നു ഖാലിദ് രാജകുമാരെന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ ഹെലികോപ്റ്ററുളുടെ സഹായത്തോടെയും മറ്റും അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പുതിയ വില്ലേജിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിന്നു എന്നത് ഹബലയുടെ ചരിത്രം.  ഹബലയിലെ ആ പഴയ ഗ്രാമത്തിലേക്ക് കേബിള്‍ സര്‍വ്വിസ് ഉണ്ടെങ്കിലും സമയ കുറവ് കാരണം സന്ദര്‍ശിക്കാനായില്ല.




ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇപ്പോള്‍ പോകുന്നത് അല്‍ സുദ ലക്ഷ്യമാക്കിയാണ്.  ഇത് വരെ രണ്ട് കേബിള്‍ കാര്‍ സര്‍വ്വീസുകള്‍ ഞങ്ങള്‍ സ്കിപ്പ് ചെയ്തു.  ഗ്രീന്‍ മൌണ്ടേനിലും ഹബലയിലും.  ഏഷ്യയിലെ തന്നെ മികച്ചതും സാഹസികവുമായ കേബിള്‍ കാര്‍ സര്‍വ്വീസ് ആണ് അല്‍ സുദയില്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നു.  അബഹ നഗരം പിന്നിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.  അല്‍ സുദ എന്ന സൈന്‍ ബോര്‍ഡുകള്‍ കണ്ടു തുടങ്ങി. ഒപ്പം വന്‍കിട ഹോട്ടല്‍ സംരഭകരുടെ പരസ്യങ്ങളും ഇന്റര്‍ കോണ്ടിനെന്റല്‍ അടക്കം വന്‍കിട ഹോട്ടല്‍ ചെയിനുകള്‍ ഉണ്ടിവിടെ..  പച്ച പുതച്ച മലനിരകള്‍, കൃഷിയിടങ്ങള്‍ കാഴ്ച്ചമറക്കുന്ന കോടമഞ്ഞുകള്‍ എന്നിവയല്ലാം പിന്നിട്ട് ഞങ്ങല്‍ അല്‍ സുദ മലമുകളില്‍ എത്തി.


ആകാശവും ഭൂമിയും പരസ്പരം ലയിക്കുന്ന അനിര്‍വചനീയമായ ഒരു അനുഭവമാണ് അല്‍ സുദ ഞങ്ങള്‍ക്ക് നല്‍കിയത്.  ആകെ ഇരുണ്ട കാലാവസ്ഥ. ഉച്ച 12 മണിയോടടുത്തിട്ടുണ്ട് പക്ഷെ സൂര്യനെ മാത്രം കാണാനില്ലായിരുന്നു.  ബസ്സിറങ്ങി പലരും കോട്ടുംകളും സ്വറ്ററുകളും ധരിക്കാന്‍ തുടങ്ങി. പെടുന്നനെ  ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് കോടമഞ്ഞ് എത്തിയത്.  ഞങ്ങളുടെ പരസ്പരമുള്ള കാഴ്ച്ചപോലും അത് മറച്ച് കളഞ്ഞു.  സമാനമായ അനുഭവം മുന്‍പ് മൂന്നാറിലെ രാജമലയില്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.  നട്ടുച്ചക്ക് സ്ട്രീറ്റ് ലൈറ്റുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പക്ഷെ വെളിച്ചം മാത്രമില്ല.  സുബ്ഹാനല്ലാഹ്... നിന്റെ സൃഷ്ടി വൈഭവം അതുല്യം തന്നെ..  ഇല്ല നിമിശങ്ങള്‍ക്കകം മഞ്ഞ് പെയ്തു തുടങ്ങി.. അത് ചെറിയ ചാറ്റല്‍ മഴക്ക് വഴിമാറി...  അതുല്യമായ അനുഭവം പകര്‍ന്ന് കൊണ്ട് അല്‍ സുദ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേ ഇരുന്നു. 


അതിനിടയ്ക്ക് കേബിള്‍ കാര്‍ ടിക്കറ്റിനുള്ള ഓട്ടം തുടങ്ങി  മഞ്ഞും മഴയും കാരണം സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നു.  അതേ സമയത്ത് തന്നെ ഫോക്കസ് റിയാദിന്റെ 40 പേരടങ്ങുന്ന സംഘം അവിടെ എത്തിയിരുന്നു.  ഞങ്ങള്‍ക്ക് മൊത്തം 120ല്‍ അധികം ടിക്കറ്റ് ആവശ്യമുണ്ടായിരുന്നു.  റിയാദില്‍ നിന്നെത്തിയ ബഷീര്‍ ഒളവണ്ണയും ദമ്മാമിലെ റഫീക്ക് തങ്ങളും കേബിള്‍ കാര്‍ സര്‍വ്വീസ് മാനേജറുമായി സംസാരിച്ചു.  മഴ മാറാതെ സര്‍വ്വീസ് തുടങ്ങില്ല. 100 ലധികം ടിക്കറ്റുകള്‍ പെന്റിങ്ങ് ഉണ്ട്.  ഐ ആം സോറി എന്നായി അദ്ദേഹത്തിന്റെ മറുപടി. ഞങ്ങള്‍ ആകെ നിരാശാ ബാധിതരായി. ഹബലയിലെ കേബിള്‍ സര്‍വ്വീസ് മനമില്ലാ മനസ്സോടെ ആണ് ഒഴിവാക്കിയത്. ഒന്നും ഇല്ലാത്ത അവസ്ഥ. എംടിയുടെ ‘മഞ്ഞില്‍‘ വിമലാ ദേവി ഇടക്കിടെ നടത്തുന്ന ‘വരും വരാതിരിക്കില്ല’ എന്ന ആത്മഗതമാണ് ആ സമയത്ത് മനസ്സില്‍ കടന്ന് വന്നത്.  ശുഭ പ്രതീക്ഷയോടെ ഞാന്‍ സമയം നോക്കി,  ഒരു മണി കഴിഞ്ഞു  അന്‍വര്‍ സാഹിബ് ഭക്ഷണവുമായി എത്തികൊണ്ടിരിക്കുന്നു. അത് കഴിഞ്ഞാകാം ഇനി ബാക്കി പരിപാടികള്‍ എന്ന് തീരുമാനിച്ചു.  എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് കഴിഞ്ഞ് ഗഫൂര്‍ക്കയും ഫുആദ് സമാനും പിന്നെ ഹിജാസും കൂടി ഭക്ഷണത്തിനിരുന്നു. ഭക്ഷണം കഴിച്ച് തീരുംമുമ്പേ കാലാവസ്ഥ മാറി..  ഞങ്ങള്‍ക്ക് മുകളിലൂടെ കേബിള്‍ കാര്‍ ഓടിത്തുടങ്ങിയിരുന്നു.

എല്ലാവര്‍ക്കും ശേഷം അവസാനത്തെ കേബിള്‍ കാര്‍ ക്യാബില്‍ എന്റെയും ഹിജാസിന്റെയും കുടുംബങ്ങള്‍ യാത്ര തിരിച്ചു.  ഞാന്‍ ഒന്ന് തിരിഞ്ഞ് താഴേക്ക് നോക്കുമ്പോള്‍ 3 കി.മി ഏറേ ദൈര്‍ഘ്യമുള്ള ഒരു ഗര്‍ത്തത്തിലേക്കാണ് ഞങ്ങളുടെ കേബിള്‍ നീങ്ങി കൊണ്ടിരിക്കുന്നത്. അവിസ്മരണീയമായിരുന്നു ആ കാഴ്ച്ച.  കേബിളുകള്‍ ബന്ധിപ്പിക്കുന്ന ടവരുകള്‍ക്ക് സമീപമെത്തുമ്പോള്‍ ചെറിയ കുലുക്കം ചിലരെയെങ്കിലും ഭയപ്പെടുത്തും.  ഡൌണ്‍ സ്റ്റേഷനില്‍ നിന്നും തിരികെ കയറുമ്പോള്‍ സൂര്യന്‍ അസ്തമയത്തോട് അടുത്തിരുന്നു.  അല്‍ സുദയിലെ കേബിള്‍ കാറില്‍ സഞ്ചരിച്ചില്ലങ്കില്‍ അത് വലിയ നഷ്ടം തന്നെയാണ്.  അല്‍ സുദയിലെ റോഡരികില്‍ മഗ്രിബും ഇശായും നമസ്ക്കരിച്ച് ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി.   അബഹയിലെ  ഒരു പാര്‍ക്കിലേക്കാണ് ഇപ്പോള്‍ പോകുന്നത്.  ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണം അവിടെ  എത്തിച്ചേരും അതിന് ശേഷമാണ് മടക്കയാത്ര.


പാര്‍ക്കിലെ പുല്‍തകിടിയില്‍ ഞങ്ങളെല്ലാവരും ഒത്തുചേര്‍ന്നു.  വിവിധ മത്സര പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനവും അബഹയില്‍ ഞങ്ങള്‍ക്ക് ഭക്ഷണ താമസ സൌകര്യം ഒരുക്കിയ അബഹ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകര്‍ക്കുള്ള കൃതജ്ഞതയും രേഖപ്പെടുത്തി. ഭക്ഷണ ശേഷം വൈകാതെ ഞങ്ങളുടെ ബസ്സ് ജിദ്ദ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.  പുതിയ കാഴ്ചകളും അനുഭവങ്ങളും അതിലെല്ലാം ഉപരി ഒത്തിരി കൂട്ടുകാരെയും സമ്മാനിച്ച അബഹ യാത്ര അവിസ്മരണീയമാക്കിയ സര്‍വ്വശക്തന് നന്ദി...

ചിത്രങ്ങള്‍ : പ്രിന്‍സാദ് പാറായി & ഹിജാസ് കളരിക്കല്‍
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ലഭ്യമാണ്

Tuesday, March 19, 2013

ഇസ്ലാമോഫോബിയയും ഇസ്ലാമോഫീലിയയും.

കെ. അശ്റഫ്  
സ്ലാമിനെക്കുറിച്ച ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്ലിംകള്‍ ബോംബ് സ്ഫോടനം നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of Resistance: Against the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ പുസ്തകം കാണുക). ഫത്വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു.
ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത്, ഒരു മുസ്ലിം അനുകൂല രാഷ്ട്രീയ ലേബല്‍ എന്നു കരുതപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ പോലും ഇതില്‍ നിന്ന് വിമുക്തമല്ലെന്നാണ്. ഈ വാദം വിശദീകരിക്കുന്നതിന് ആന്‍ഡ്രൂ ഷ്റയേക്കും ഒരു സംഘം ഗവേഷകരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ്  Islamophobia / Islamophiia: Beyond the Politics of Enemy and Friend (Indiana University Press, ജൃല, 2010).
ഒരു രാഷ്ട്രീയ ലേബല്‍ എന്ന നിലയില്‍, ഇസ്ലാമോഫോബിയയുടെ ഉപയോഗമൂല്യത്തോടൊപ്പം തന്നെ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കേസ് സ്റഡികളുടെ അടിസ്ഥാനത്തില്‍ പുസ്തകം വാദിക്കുന്നു. ഒമ്പത് കേസ് സ്റഡികള്‍ ഉണ്ട് പുസ്തകത്തില്‍. തോമസ് മസ്തനക്, മുസ്ത്വഫ ബയൌമി, ലാറദീബ്, മുഹമ്മദ് ഖാസിം സമാന്‍, പോള്‍ എ സില്‍വര്‍സ്റൈന്‍, നാമാഹ് പാലെവ്, എസ്റ ഒസ്റുക്, മുജാഹിദ് ബിന്‍ സാലീ ഹൊവെല്‍ എന്നിവരാണ് ലേഖകര്‍. ഇസ്ലാമോഫോബിയ എന്ന വാക്കിനെ രാഷ്ട്രീയപരമായി നേരിട്ടു സമീപിക്കുന്നതിനു പകരം കുറച്ചുകൂടി വിശാലമായ അധികാര ഘടനക്കുള്ളില്‍ ഈ വാക്കുണ്ടാക്കുന്ന പ്രതികരണങ്ങളെ വിലയിരുത്താനുള്ള അക്കാദമിക് യത്നമായി പുസ്തകത്തെ കാണാവുന്നതാണ്.


ഇസ്ലാമോഫോബിയയും ഭരണനിര്‍വഹണവും
വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായി വിശദീകരിക്കുന്ന ഇസ്ലാമോഫോബിയ സെപ്റ്റംബര്‍ പതിനൊന്നോടുകൂടിയാണ് ആഗോള ഭരണനിര്‍വഹണത്തിന്റെ ഭാഗമാകുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ഒരു പ്രത്യേക ശൈലിയില്‍ ഇസ്ലാമോഫോബിയ എന്ന പ്രയോഗം സ്വീകരിക്കുന്നുണ്ട്. ഷറയോക്ക് പരിശോധിക്കുന്നത്, ഇസ്ലാമോഫോബിയ ഒരു ഭരണനിര്‍വഹണ അജണ്ട എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
അതുകൊണ്ടുതന്നെ തങ്ങളെ പറ്റി മറ്റുള്ളവരുടെ ഭാവനയിലുള്ള കാര്യങ്ങളെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ട കാര്യം മുസ്ലിമിനില്ല. ഇസ്ലാമോഫോബിയ ഇസ്ലാമിനെ ഭയക്കുന്നവരുടെ ഒരു ഭാവന മാത്രമാണ്. ഇവിടെയാണ് ഭരണകൂട ഏജന്‍സികള്‍ ഇസ്ലാമിനെ നിര്‍വചിക്കുന്നതിലെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
__________________________________
മുസ്ലിംകളെ നന്മയുള്ള പൌരന്മാരായും സമുദായമായും വാര്‍ത്തെടുക്കുക എന്ന അജണ്ടയാണ് ഇങ്ങനെയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. അതിലൂടെ ഒരു പ്രത്യേക തരത്തിലുള്ള മുസ്ലിമിനെ നിര്‍മിച്ചെടുക്കുന്നു. ‘നല്ല മുസ്ലിം’, ‘മുസ്ലിം സുഹൃത്ത്’ തുടങ്ങിയവയൊക്കെ ഇങ്ങനെ രൂപപ്പെട്ടുവരുന്നു. ഇതിലൂടെ ‘മോശം മുസ്ലിം’, ‘മുസ്ലിം ശത്രു’ തുടങ്ങിയവ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഇത് കുറച്ചുകൂടി വ്യക്തമാക്കാം. ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുസ്ലിംകളുടെ ജീവിതാനുഭവവുമായി വലിയ ബന്ധമൊന്നുമില്ല.
__________________________________

ഇസ്ലാമോഫീലിയ
ഭരണകൂട ഏജന്‍സികള്‍ സവിശേഷ സാംസ്കാരിക/മത/ വംശീയ പശ്ചാത്തലങ്ങളിലുള്ളതാണ്. ഈയര്‍ഥത്തില്‍ ഇസ്ലാമോഫോബിയ എന്ന ഭരണകൂട വ്യവഹാരം മുസ്ലിമിനെ നിര്‍വചിക്കുമ്പോള്‍ നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒരു വിഭജനം രൂപപ്പെടുന്നു. ഇത്തരം ചില നിര്‍വചനങ്ങളിലൂടെ ഒരു ഇസ്ലാമോഫീലിക്ക് (Islamophilic) വ്യവഹാരം രൂപപ്പെടുന്നു. അതിന് വമ്പിച്ച പൊതു സ്വീകാര്യത ലഭിക്കുന്നു. അതിന്റെ പ്രത്യേകതകള്‍ ഷിറയേക്ക് വിശദീകരിക്കുന്നു. ഒന്ന്, സൂഫിയായിരിക്കും (ജമാലുദ്ദീന്‍ റൂമിയുടെ വായനാ കൌതുകം ഓര്‍ക്കുക). രണ്ട്, സമാധാനവാദിയായിരിക്കും (ജിഹാദിന്റെ അര്‍ഥം ആത്മസമരം എന്നു മാത്രമായിരിക്കും). മൂന്ന്, സ്ത്രീകളെ നന്നായി നോക്കുന്നവനും ഏക പത്നിവ്രതം, അവരെ വീടിനു പുറത്ത് തൊഴില്‍ ചെയ്യാന്‍ പറഞ്ഞയക്കല്‍ തുടങ്ങിയ ‘ആധുനിക’ മൂല്യങ്ങള്‍ പുലര്‍ത്തുന്നയാളുമായിരിക്കും. മാത്രമല്ല, ഹിജാബ് സ്വന്തം നിലയില്‍ ‘തെരഞ്ഞെടുത്തതായിരിക്കണം.’ നാല്, ബഹുസ്വരവാദിയും മിതവാദി രാഷ്ട്രീയക്കാരനുമാവും. വിശിഷ്യാ ഇസ്രയേല്‍-അമേരിക്കന്‍ വിമര്‍ശനത്തെ വെറുക്കുന്നവനുമാവും.
ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത് ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന ഭരണകൂട ഏജന്‍സികള്‍ നിര്‍മിക്കുന്ന ‘നല്ല മുസ്ലിം’ ഒരു ഇസ്ലാമോഫീലിയയെയാണ് പ്രതികരണമായി കൊണ്ടുവരുന്നത്. ഇത്തരം ഇസ്ലാമോഫീലിക് വ്യവഹാരം ഇസ്ലാമോഫോബിയയെപ്പോലെ തന്നെ ഒരു ആനന്ദചിന്തയുടെ ഉല്‍പന്നം മാത്രമാണ്. ഇസ്ലാമോഫീലിയ/ഫോബിയ എന്ന ഭരണനിര്‍വഹണ പ്രക്രിയയുടെ അനന്തര ഫലം എന്നത് സ്നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തു (object) എന്ന നിലയിലേക്ക് മുസ്ലിം മാറുന്നുവെന്നതാണ്.

നല്ല സൂഫി, മോശം മുസ്ലിം
പുസ്തകത്തിലെ മറ്റൊരു പ്രധാന ലേഖനം മുസ്ത്വഫ ബയൌമിയുടേതാണ്. The God That Failed: The Neo-Orientalism of Today’s- Muslim Commentators എന്നാണ് തലക്കെട്ട്. പഴയ ഓറിയന്റലിസത്തില്‍നിന്ന് ലോകം പുതിയ ഓറിയന്റലിസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ് മുസ്ത്വഫ ബയൌമി പറയുന്നത്. എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ച പഴയ ഓറിയന്റലിസം വൈജ്ഞാനികമായി കിഴക്കിനെ നിര്‍വചിക്കുമ്പോള്‍ തന്നെ ഭൌതികമായി ഒരകലം സൂക്ഷിച്ചിരുന്നു. നമ്മള്‍/ അവര്‍ എന്ന ദ്വന്ദ്വം പഴയ ഓറിയന്റലിസത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍, ആഗോളീകരണം, കുടിയേറ്റം ഇവയുടെ സാഹചര്യത്തില്‍ വൈജ്ഞാനികവും ഭൌതികവുമായ അകലം ഇല്ലാതാവുകയും നമ്മള്‍/ അവര്‍ എന്ന വിഭജനം പുതിയ തരത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. അയാന്‍ ഹിര്‍സി അലി, ഇര്‍ശാദ് മഞ്ചി, റെസ അസ്ലാന്‍ തുടങ്ങിയവരാണ് പുതിയ ഓറിയന്റലിസത്തിന്റെ വക്താക്കള്‍. ഇതില്‍ തന്നെ മഞ്ചിയും ഹിര്‍സി അലിയും പ്രകടമായും ഇസ്ലാമോഫോബിക്കുകളാണെന്ന് ബയൌമി വിലയിരുത്തുന്നു. എന്നാല്‍, ഇവരില്‍ തന്നെ ഇറാനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ റെസ അസ്ലന്‍ ഇസ്ലാമിനെ ‘സ്നേഹിച്ചും’ ‘അനുകൂലിച്ചും’ സംസാരിക്കുന്നയാളാണ്. No God but God: The Origin, Evolotion, and Future of Islam എന്ന പുസ്തകം ഇസ്ലാമോഫീലിയയുടെ സവിശേഷത പഠിക്കാന്‍ ഏറെ സഹായകമാവുമെന്നാണ് ബയൌമി പറയുന്നത്.
റെസ അസ്ലന്റെ വിവരണത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബയൌമി ഉന്നയിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തില്‍ ഉലമ/സൂഫി എന്ന ദ്വന്ദ്വം അസ്ലന്‍ തന്റെ വിവരണത്തിലൂടെ വികസിപ്പിക്കുന്നുവെന്ന് ബയൌമി പറയുന്നു. സൂഫിയെ എപ്പോഴും മിതവാദിയായും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തവനായും, ഉലമയെ സാധാരണ മുസ്ലിമിനെ വഴിതെറ്റിക്കുന്ന തീവ്രവാദി രാഷ്ട്രീയക്കാരനായും റെസ അസ്ലന്‍ ചിത്രീകരിക്കുന്നു. സൂഫിസം ‘സ്നേഹം’ ആണ്, അത് സംഘര്‍ഷത്തെ ‘ലഘൂകരിക്കുന്നു’ തുടങ്ങിയവയാണ് അസ്ലന്റെ വാചകമടികള്‍. ഇതിനെ ‘ന്യൂ ഏജ് പസാഫിസം’ എന്നാണ് ബയൌമി വിളിക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി അസ്ലന്റെ സൂഫി മുസ്ലിമിനെ വായിക്കുന്ന ബയൌമി, സൂഫി ചരിത്രത്തില്‍ തന്നെ റെസ അസ്ലന്‍ അട്ടിമറികള്‍ നടത്തുന്നതായി ദര്‍ശിക്കുന്നു. സുഡാനിലെ മഹ്ദി പ്രസ്ഥാനത്തെയും അവര്‍ സൂഫികള്‍ എന്ന നിലയില്‍ നടത്തിയ സായുധ പ്രക്ഷോഭത്തെയും അസ്ലന്‍ സൌകര്യപൂര്‍വം മറയ്ക്കുന്നു. അള്‍ജീരിയയില്‍ ശാദിലിയ്യ ത്വരീഖത്തിന്റെ ഭാഗമായിരുന്ന അബ്ദു ഖാദിര്‍ ജസാഇരി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സായുധ ജിഹാദിന് നേതൃത്വം നല്‍കിയിരുന്നു. ഇങ്ങനെയുള്ള സൂഫി അനുഭവങ്ങളെ നിരാകരിച്ച് പാശ്ചാത്യ മാതൃകയിലുള്ള ഒരു ‘സ്വകാര്യ മിസ്റ്റിക്’ അത്ഭുതമായി അസ്ലന്‍ സൂഫിസത്തെ അട്ടിമറിക്കുന്നു.
ബയൌമി പറയുന്നത്, സൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനകളില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലെ തന്നെ അതിസങ്കീര്‍ണമാണ് എന്നാണ്.
_____________________________________
ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. 
_____________________________________ 
ചിരിക്കുന്ന മുസ്ലിം, പൊട്ടിത്തെറിക്കുന്ന മുസ്ലിം
മുസ്ലിംകള്‍ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന നിര്‍വചനങ്ങളുടെയും മേല്‍ക്കോയ്മാ ഭാവനകളുടെയും ‘ഇരകള്‍’ മാത്രമല്ല. ഇതിനോടുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരം നേടിയ ഒരു വിഭാഗമാണ് മുസ്ലിം കൊമേഡിയന്മാര്‍. ഇവരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കുകയാണ് മുജാഹിദ് ബില്‍കി. മുസ്ലിംകള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍, അതെത്ര തന്നെ അടിച്ചമര്‍ത്തുന്നതായാലും സാധിക്കുന്ന ‘അട്ടിമറി’കളാണ് ബില്‍കി കൊമേഡിയന്മാരെ പഠിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. കോമഡി ഗ്രൂപ്പുകളുടെ പേരുകള്‍ തന്നെ ‘അല്ലാഹ് മെയ്ഡ് മി ഫണ്ണി’, ‘ആക്സിസ് ഓഫ് ഈവിള്‍’ തുടങ്ങിയവയാണ്. സെപ്റ്റംബര്‍ പതിനൊന്ന് നല്‍കിയ നെഗറ്റീവ് ജീവിതത്തിന്റെ ‘ആനുകൂല്യം’ പറ്റുന്ന മുസ്ലിംകളാണിവര്‍. മുസ്ലിംകളുടെ ദൈനംദിനാനുഭവങ്ങള്‍, മാധ്യമ വാര്‍പ്പുമാതൃകകള്‍, എയര്‍പോര്‍ട്ടനുഭവങ്ങള്‍, എഫ്.ബി.ഐ അന്വേഷണങ്ങള്‍ ഇവയൊക്കെ തന്നെയാണ് കോമഡികളായി മാറ്റുന്നത്. ഈജിപ്ഷ്യന്‍-അമേരിക്കന്‍ കൊമേഡിയനായ അഹ്മദ് അഹ്മദ് പറയുന്ന ഒരു കോമഡി ശ്രദ്ധിക്കൂ: “മിഡിലീസ്റില്‍നിന്ന് അഹ്മദ് അഹ്മദ് ഒരു അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടെന്നൊരു അനൌണ്‍സ്മെന്റ്. ‘സംശയകരമായ’ സാഹചര്യത്തില്‍ താടി വെച്ച ഒരു വ്യക്തി എയര്‍പോര്‍ട്ടില്‍ ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചുറ്റുപാടും നോക്കിയ അഹ്മദ് ‘സംശയകരമായ’ സാഹചര്യത്തിലുള്ള ആ വ്യക്തിയെ കണ്ടു. ഒന്നു ഞെട്ടിയ അഹ്മദ് പറയുന്നു: “ഞാന്‍ കണ്ടത് എന്റെ തന്നെ കണ്ണാടി പ്രതിബിംബമായിരുന്നു.”
ഇങ്ങനെയുള്ള നിരവധി കോമഡി വിവരണങ്ങള്‍ പഠിച്ചുകൊണ്ട്, അവ വിവേചനത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ പഠിക്കുകയാണ് ബില്‍കി. വിവേചനം ആയാലും കോമഡി ആയാലും അത് പതിവില്‍നിന്ന് വ്യത്യസ്തമാണ്. വിവേചനം അനുഭവിക്കുന്നത് ന്യൂനപക്ഷമായിരിക്കും, ഭൂരിപക്ഷമായിരിക്കില്ല. ഭൂരിപക്ഷം ഗൌരവമായി കാണുന്ന കാര്യങ്ങളെ കോമഡി വേറൊരു തരത്തില്‍ കാണുകയാണ്.
______________________________________
2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
______________________________________
കോമഡിയും വിവേചനവും ഇങ്ങനെ ഒരു ‘ന്യൂനപക്ഷ’ അനുഭവമാണ്. ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇതുണ്ടാക്കുന്ന ചിരിയില്‍ തകര്‍ന്നുവീഴുന്നത് ഭൂരിപക്ഷ ലോകത്തിന്റെ കൃത്രിമ ഗൌരവങ്ങളാണ്. ഇവിടെയാണ് ‘ചിരി’ ശരിക്കും ‘പൊട്ടിത്തെറിക്കുന്നത്.’
എയര്‍പോര്‍ട്ടിലെ ചിരിയും പൊട്ടിത്തെറിയും മറ്റൊരു സന്ദര്‍ഭത്തെ കൂടി കാണിക്കുന്നു. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്.
***
ഇരുനൂറ്റി അമ്പത് പേജുള്ള പുസ്തകം സമകാലിക മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നു. മുസ്ലിമിനെ ‘നല്ലത്’, ‘മോശം’ എന്നിങ്ങനെ വര്‍ഗീകരിക്കുന്നതിലെ അധീശയുക്തിയെ പുസ്തകം നെടുകെ പിളര്‍ക്കുന്നുണ്ട്. ശത്രു/മിത്രം, നല്ലത്/മോശം തുടങ്ങിയ വിഭജനങ്ങളില്‍നിന്ന് മാറി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ/ മത സ്വത്വം ആയി മുസ്ലിമിനെ പുസ്തകം വായിച്ചെടുക്കുന്നു. അതിലേറെ പ്രധാനമായി പൊതുവെ ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന്റെ, ഭരണനിര്‍വഹണപരമായ രൂപാന്തരീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന/ അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരു സൈദ്ധാന്തിക ഇടപെടലായി ഭാവി വായനാ ഭൂപടത്തില്‍ ഈ പുസ്തകം അടയാളപ്പെടുത്തപ്പെടുമെന്ന് കരുതാം.

Islamophobia/Islamophilia: Beyond the Politics of Enemy and Friend, Edited By Andnew Shayock. Indiana University Press.. 2010

Monday, February 4, 2013

മാപ്പിളപ്പാടങ്ങളില്‍ കൊയ്ത യുദ്ധം

""ഓരോ യുദ്ധത്തിലും മാപ്പിളമാര്‍ പ്രദര്‍ശിപ്പിച്ച പോര്‍ വീരതയും ധൈര്യപരാക്രമവും മലയാളത്തിനു മുഴുവനും അഭിമാനകരവും ഗൂര്‍ഖയെ കിടിലം കൊള്ളിച്ചവയുമായിരുന്നു. ആ കഥകള്‍ അനുഭവസ്ഥനായ ആമു സൂപ്രണ്ട് തന്നെ വിവരിച്ചു കേള്‍ക്കണം''. "ജീവിതകഥ' എന്ന പുസ്തകത്തില്‍ മൊയാരത്ത് ശങ്കരന്‍ മലബാര്‍ കലാപത്തിലെ മനുഷ്യക്കശാപ്പുകാരനുമായി നടത്തിയ അഭിമുഖം വിവരിക്കുകയാണ്. ""പകലെന്ന പോലെ രാത്രിയിലും പട്ടാള കേമ്പ് ഏത് സമയവും മാപ്പിളമാരുടെ ആക്രമണവും കാത്തിരിക്കണം. പകല്‍ സമയം പട്ടാളത്തിന് എത്താനും ഊഹിക്കാനും കഴിയാത്ത കാടുകളില്‍ അവര്‍ ഒളിച്ചിരിക്കും. സന്ധ്യമയങ്ങിയാല്‍ സ്വന്തം ചവിട്ടടിയില്‍ നിന്നെന്ന പോലെ ചാടിവീണു പട്ടാള കേമ്പുകളെ കൂട്ടം കൂട്ടമായും ചെറുസംഘമായും കടന്നാക്രമിക്കും......
ഉണ്ട വര്‍ഷിക്കുന്ന മെഷീന്‍ തോക്കിനു മുമ്പില്‍ അതു പിടിച്ചെടുപ്പാന്‍ ആയിരക്കണക്കില്‍ ഓടിവന്നിട്ടും, രാത്രി കാലത്ത് ഇങ്ങനെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്‍മാരുടെ വീടുകളിലെ സ്ത്രീകളും കുട്ടികളും നൂറുക്കണക്കിനു ഒളിച്ചിരിക്കുന്ന കാടുകളെ, പട്ടാളം വളഞ്ഞ് ലൂയിസ്സ് ഗണ്‍ വെച്ച് വെടി കൊണ്ടിട്ടും ഗൂര്‍ഖാ കൃപാണങ്ങളാലും ഏറനാട് മുസല്‍മാന്‍മാര്‍ നശിച്ചതിനു കയ്യും കണക്കുമില്ലായിരുന്നു.''
ആമു സൂപ്രണ്ട് മാപ്പിളയാണെങ്കിലും മലബാര്‍ കലാപത്തെ കുറിച്ച് അതിശയോക്തി കലര്‍ത്തില്ലെന്ന് മൊയാരത്തിനറിയാം. ഖാന്‍ ബഹദൂര്‍ ഇ.വി. ആമു സാഹിബ് മലബാര്‍ ജില്ലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. ഹിച്ച് കോക്ക് സൂപ്രണ്ടും. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി. 1925ല്‍ കുറ്റ്യാടി മദ്രസത്തുല്‍ ഇസ്ലാമിയ്യയുടെ ഉദ്ഘാടനത്തിന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുള്ള വേദിയില്‍ ആമു സൂപ്രണ്ടുമുണ്ടായിരുന്നു. അവിടെ വെച്ചാണ് മൊയാരത്ത് ശങ്കരന്‍ അഭിമുഖം നടത്തിയത്. 1921 ഓഗസ്റ്റ്, സപ്തംബര്‍ മാസത്തെ മാത്രം കണക്കുകള്‍ വെച്ചാവണം ആമു സൂപ്രണ്ട് പറയുന്നു: ""ഇരുന്നൂറും മുന്നൂറും മാപ്പിളമാര്‍ നശിക്കാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടു മാസത്തോളം ആ നില തുടരുകയും ചെയ്തു. 300 പേര്‍ ദിവസം പ്രതി നശിക്കുമ്പോള്‍ രണ്ടു മാസത്തേക്ക് 18000 മാപ്പിളമാര്‍ നശിച്ചിട്ടുണ്ടാവണം. 8000 മാപ്പിളമാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിട്ടുണ്ട്. തെക്കെ ഇന്ത്യയിലെ വിവിധ ജയിലുകളിലായി 2000 മാപ്പിളമാരെ തൂക്കികൊന്നിട്ടുണ്ട്. 5000 മാപ്പിളമാരെ കാണാതായിട്ടുണ്ട്''. താനുള്‍പ്പടെയുള്ളവര്‍ നടത്തിയ കൂട്ടക്കുരുതികളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് പറയുമ്പോള്‍ എത്രമാത്രം ഔദ്യോഗികവും വെട്ടിച്ചുരുക്കിയതുമായിരിക്കുമെന്നത് വെച്ചുവേണം ഈ കണക്കുകളെ കാണാന്‍. ഇതിലൊന്നും പെടാതെ അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവിനു ശിക്ഷിക്കപ്പെട്ട 12000 മാപ്പിളമാര്‍ ബെല്ലാരി ജയിലില്‍ മാത്രം.
കണ്ണൂര്‍, കോയമ്പത്തൂര്‍, വെല്ലൂര്‍ ജയിലുകളിലും ഇതേ കണക്കില്‍ മാപ്പിളതടവുകാര്‍. 1911ലെ സെന്‍സസ് പ്രകാരം കലാപബാധിത പ്രദേശങ്ങളിലെ മുസ്ലിം ജനസംഖ്യ: ഏറനാട് 223000 (ആകെ 393000), വള്ളുവനാട് 1,19000 (ആകെ 3,74000), പൊന്നാനി 222000 (ആകെ 529000), കോഴിക്കോട് 82000 (ആകെ 221000) എന്നീ ക്രമത്തിലായിരുന്നു. കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ മരണവിധിക്കിരയായവരില്‍ ഏറനാടന്‍ മാപ്പിളമാര്‍ മാത്രം ഇരുപതിനായിരത്തോളം വരും. അതായത് നിലവിലുണ്ടായിരുന്ന മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ ഭൂരിപക്ഷവും യുവാക്കള്‍ രണ്ടു മാസത്തിനുള്ളില്‍ അയല്‍ഗ്രാമങ്ങളിലായി വധിക്കപ്പെടുക. ഇതു സര്‍ക്കാര്‍ കണക്ക്. കാല്‍ ലക്ഷത്തിലേറെ ജീവഹാനിയും. ജയിലിലടക്കപ്പെട്ടതും നാടുകടത്തിയതും കാണാതായതുമുള്‍പ്പടെ അര ലക്ഷത്തോളം വേറെയും ബ്രിട്ടീഷ് തേര്‍വാഴ്ചയുടെ ഇരകളായി ജീവിതം ഹോമിക്കപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഒരിക്കലും നിവരാനാവാത്ത ആഘാതവും. സമരത്തില്‍ പങ്കാളികളാവാത്ത മുസ്ലിംകളെയും ഇതര സമുദായക്കാരെയും ബ്രിട്ടീഷ് സൈന്യം വെറുതെവിട്ടില്ല.
മലബാര്‍ കലാപത്തിന് 90 വയസ്സ് തികയുന്ന ഓഗസ്റ്റാണിത്. 1921ലെ പോലെ കലണ്ടറില്‍ ഒരേ തീയതിയും ദിവസവും. ഓര്‍മകളുടെ ആവര്‍ത്തനം. പൂക്കോട്ടൂര്‍ യുദ്ധം നടന്ന ഓഗസ്റ്റ് 26 വെള്ളിയാഴ്ച. അതിനു മുമ്പ് തിരൂരങ്ങാടി കലാപം. പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂര്‍. തലങ്ങും വിലങ്ങും യുദ്ധത്തിന്റെ നകാര മുഴക്കം. തക്ബീര്‍ വിളികള്‍. വൈദേശിക ശക്തിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദരിദ്രരായ മാപ്പിള ജനത ഉത്തരീയമണിഞ്ഞ കാലം. എരിക്കുന്നന്‍ പാലത്ത് മൂലയില്‍ ആലി മുസ്ലിയാരും വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയും നയിച്ച വിമോചനപ്പോരാട്ടം. കെ.എം. മൗലവി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മലപ്പുറം കുഞ്ഞി തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍, കളത്തിങ്ങല്‍ വടക്കുവീട്ടില്‍ മമ്മദ്, ഉമൈത്താനകത്ത് കുഞ്ഞിക്കാദര്‍, പരീക്കുട്ടി മുസ്ലിയാര്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ, ഇ.കെ. മൗലവി, കുഞ്ഞലവി, ലവക്കുട്ടി തുടങ്ങിയ നായകര്‍. മാപ്പിളമാരെ ജീവനുതുല്യം സ്നേഹിച്ചതിന് യാതനകളേറ്റു വാങ്ങിയ എം.പി. നാരായണമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും. പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തവരെങ്കിലും രാജ്യസ്വാതന്ത്രyത്തിനായുള്ള മാപ്പിള പോരാട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയ യു. ഗോപാലമേനോന്‍, കെ. രാമുണ്ണി മേനോന്‍, കെ. മാധവന്‍ നായര്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയവര്‍. പേരറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് ധീര രക്തസാക്ഷികള്‍. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്നും അവരുടെ ഏജന്റുമാരില്‍ നിന്നും മാനം രക്ഷിക്കാന്‍ കിണറിലും കുളത്തിലും ചാടി ആത്മാഹൂതി ചെയ്ത മാപ്പിളപ്പെണ്ണുങ്ങള്‍. പുരുഷ വേഷം ധരിച്ച് കയ്യില്‍ വാളുമായി പട്ടാളത്തെ നേരിട്ട പൂക്കോട്ടൂരിലെ ധീരവനിതാ രക്തസാക്ഷി. സ്വാതന്ത്രyത്തിന്റെ നീലാകാശച്ചുവട്ടില്‍ സ്വൈരവിഹാരം ചെയ്യുന്ന ഓരോ തലമുറയും കടപ്പെട്ടിരിക്കുന്നു ആ വീര സ്മരണകളോട്. 1921 ഓഗസ്റ്റില്‍ തുടങ്ങി 1922 ഫെബ്രുവരി വരെ നിലക്കാതെ നീണ്ട വെടിയൊച്ചകള്‍, ഒരു സമുദായമെന്ന നിലയില്‍, മലബാറിലെ മാപ്പിള സമൂഹം വൈദേശിക ശക്തികള്‍ക്കെതിരെ നാലര നൂറ്റാണ്ടായി തുടര്‍ന്ന, ദേശാഭിമാനപ്പോരാട്ടത്തിന്റെ രക്തരൂക്ഷിതമായ പരിസമാപ്തിയായിരുന്നു.
1498 ല്‍ വാസ്കോഡ ഗാമ ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിയതു മുതല്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരെ തുടക്കമിട്ട അങ്കം. സാമൂതിരി രാജവംശത്തിനു മാപ്പിളമാര്‍ നല്‍കിയ പിന്‍ബലം. ഇന്ത്യയുടെ പ്രഥമ നാവികപ്പടയുണ്ടാക്കി അറബിക്കടലിന്റെ മധ്യത്തില്‍ സ്വന്തം ഹൃദയ രക്തം കൊണ്ട് യുദ്ധക്കളം തീര്‍ത്ത കുഞ്ഞാലിമാര്‍. 1792ല്‍ എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കരും നയിച്ച ബ്രിട്ടീഷ് വിരുദ്ധ ഒളിപ്പോരുകള്‍. 1857ലെ ഒന്നാം സ്വാതന്ത്രy സമരത്തിനു മുമ്പ് മലബാര്‍ മാപ്പിള നയിച്ച സ്വാതന്ത്രy വിപ്ലവങ്ങളായിരുന്നു ഇവ.
പോര്‍ത്തുഗീസ് വിരുദ്ധ പോര്‍ വീര്യമുണര്‍ത്തിയ തുഹ്ഫത്തുല്‍ മുജാഹിദീനും പടപ്പാട്ടുകളും ഏറ്റുപാടിയ അടുത്ത തലമുറ. പത്തൊമ്പതാം നൂറ്റാണ്ട് വെള്ളക്കാരെ തുരത്താനുള്ള മാപ്പിളകലാപ പരമ്പരകളുടെ കാലം. ആദ്യ നാല്‍പത് വര്‍ഷത്തിനകം 90 കലാപങ്ങള്‍. 1852ല്‍ സ്ട്രേഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 31 പ്രധാന കലാപങ്ങളില്‍ നാലെണ്ണം കാര്‍ഷിക പ്രശ്നവും 27 എണ്ണം വിദേശികളെന്ന പേരില്‍ ബ്രിട്ടീഷ് വാഴ്ചയെ തകര്‍ക്കാനുള്ളതുമായിരുന്നു.'' മാപ്പിളമാരെ വെടിവെച്ചു കൊല്ലുക, നാടുകടത്തുക, കൂട്ടപ്പിഴ ചുമത്തുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ പരിഹാര നിര്‍ദ്ദേശങ്ങള്‍.
"അസ്സ്വൈഫുല്‍ബത്വാര്‍' എന്ന കൃതിയിലൂടെ മമ്പുറം സയ്യിദലവി തങ്ങള്‍ മാപ്പിളമാരെ സമരപ്രചോദിതരാക്കി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളും പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളും നാടു കടത്തപ്പെട്ടു. ഉമര്‍ ഖാസിയെ തടവിലിട്ടു. ആയിരക്കണക്കിനു മാപ്പിളമാര്‍ ബ്രിട്ടീഷ് സൈന്യത്തിന്റ വെടിയേറ്റു മരിച്ചു. തടവിലാക്കപ്പെട്ടിരുന്ന മാപ്പിളമാരില്‍ നാലു പേര്‍ കോഴിക്കോട് ജയില്‍ ചാടി പുറത്തു കടന്ന് അന്നത്തെ കിരാതനായ മലബാര്‍ കലക്ടര്‍ കെനോലിയെ 1855 സെപ്തം. 11ന് ബംഗ്ലാവില്‍ കയറി വെട്ടിക്കൊന്നു.
1920 ജൂണ്‍ 14ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വന്ന് മലബാര്‍ ജനതയില്‍ സമരോര്‍ജ്ജം പകര്‍ന്നു. ഖിലാഫത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു മെയ്യായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരെ തെരഞ്ഞെടുപിടിച്ചു ദ്രോഹിച്ചു. സായുധമായ ചെറുത്തുനില്‍പുകള്‍ അനിവാര്യമായി. പൂര്‍വകാലത്തിന്റെ പടപ്പാട്ടുകള്‍ തലമുറകളെ പുളകമണിയിച്ചു.
ആലി മുസ്ലിയാര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. 1921 ഓഗസ്റ്റ് 19ന് മലബാര്‍ കലക്ടര്‍ തോമസ്, ജില്ലാ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു തുടങ്ങിയവരും അഞ്ഞൂറു വെള്ളപ്പട്ടാളക്കാരും അപ്രതീക്ഷിതമായി തിരൂരങ്ങാടിയില്‍ എത്തി. അകാരണമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന നിവേദനവുമായി 20ന് ആലി മുസ്ലിയാരും ഏതാനും അനുയായികളും കലക്ടറെ കാണാന്‍ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ജനക്കൂട്ടത്തിനു നേരെ വെടിയുണ്ടകള്‍ പ്രവഹിച്ചു. 17 മാപ്പിളമാര്‍ രക്തസാക്ഷികളായി. ആറു പോലീസുകാരും വധിക്കപ്പെട്ടു. ഇതായിരുന്നു മലബാറിനെ കൂട്ടക്കുരുതിയിലാഴ്ത്തിയ സംഭവ പരമ്പരകളുടെ തുടക്കം. ഓഗസ്റ്റ് 23ന് വന്‍ സേനാവ്യാഹം തിരൂരങ്ങാടിയിലെത്തി. പട്ടാളക്കാര്‍ പള്ളിക്കു നേരെ തുരുതുരാ നിറയൊഴിച്ചു. സമര ഭടന്‍മാരും പ്രത്യാക്രമണം നടത്തി. പട്ടാളദ്രോഹത്തില്‍ നിന്നു പള്ളിയെയും ജനതയെയും രക്ഷിക്കാന്‍ ആലി മുസ്ലിയാര്‍ 37 അനുയായികളുമായി പുറത്തു വന്ന് കീഴടങ്ങി. ആ രാത്രി തിരൂരങ്ങാടി പട്ടണം കൊള്ളയടിച്ചു പട്ടാളക്കാര്‍ തീയിട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി പൂക്കോട്ടൂര്‍. കോവിലകം കാര്യസ്ഥനായ വടക്കുവീട്ടില്‍ മമ്മദ് ഖിലാഫത്ത് നേതാവായി ഉയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഏജന്റുമാരും കോവിലകത്തെ ചിന്നനുണ്ണി തമ്പുരാനും ചേര്‍ന്ന് മമ്മദിനെ കള്ളക്കേസില്‍ കുടുക്കി. മമ്മദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചു. അഞ്ഞൂറോളം ഖിലാഫത്ത് പ്രവര്‍ത്തകര്‍ കോവിലകത്തേക്ക് മാര്‍ച്ച് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണ മേനോന്‍ മാപ്പിളമാരോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരൂരങ്ങാടി പള്ളിക്ക് പട്ടാളം വെടിവെച്ച വാര്‍ത്ത പരന്നത്. അതു പൂക്കോട്ടൂരിനെ തിളപ്പിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി ഒരു സംഘം പട്ടാളം പൂക്കോട്ടൂരിലേക്കു പുറപ്പെട്ടുവെന്ന വിവരം കിട്ടി ജനം പ്രതിരോധ മാര്‍ഗങ്ങളാലോചിച്ചു. കോഴിക്കോട് മലപ്പുറം റൂട്ടില്‍ പലേടത്തും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഓഗസ്റ്റ് 25ന് അറവങ്കര പാപ്പാട്ടുങ്ങല്‍ പള്ളിയുടെ മുന്‍വശം വരെ എത്തി. പാലം പൊളിച്ചതിനാല്‍ മുന്നോട്ടു പോവാനായില്ല. 22 ലോറികളിലും 25 സൈക്കിളിലുമായിരുന്നു സൈന്യം. 26ന് വെള്ളിയാഴ്ച പട്ടാളം പൂക്കോട്ടൂരില്‍ കടന്നു. മാപ്പിളമാര്‍ ചെറുത്തു. പിലാക്കലില്‍ മുഖാമുഖമുള്ള പോരാട്ടം. ഇന്ത്യന്‍ സ്വാതന്ത്രy സമരര ചരിത്രത്തിലെ ഏക യുദ്ധം. 420 മാപ്പിളപ്പോരാളികള്‍ രക്തസാക്ഷികളായി. പട്ടാളക്കാരുടെ മൃതദേഹവും വഹിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ട ലോറിയിലേക്ക് ബോംബെറിഞ്ഞ് അസി. കമാണ്ടന്റ് ലങ്കാസ്റ്റര്‍ അടക്കം നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. മരക്കൊമ്പില്‍ സ്വയം ബന്ധിതനായി കിടന്നായിരുന്ന ആ മാപ്പിള സേനാനി സ്ഫോടനം നടത്തിയത്. യുദ്ധം കഴിഞ്ഞ് പൂക്കോട്ടൂരിലെ മുന്നൂറോളം വീടുകള്‍ പട്ടാളം വെണ്ണീറാക്കി. നിരവധി പേരെ വെടിവെച്ചു കൊന്നു. ഒക്ടോബര്‍ 25ന് മേല്‍മുറിയില്‍ വീടുകളില്‍ കയറി 256 പേരെ വെള്ളപട്ടാളം കൊന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഭരണം സ്ഥാപിച്ച് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഗവണ്‍മെന്റ് മുന്നോട്ട് പോവുകയാണ്. പാണ്ടിക്കാട് ചന്തപ്പുരക്കുള്ളില്‍ കേമ്പ് ചെയ്ത ഗൂര്‍ഖാ പട്ടാളത്തിനു നേര്‍ക്ക് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തില്‍ മാപ്പിളമാര്‍ ഒത്തുചേര്‍ന്ന് ചന്തമതില്‍ ഉന്തിമറിച്ചിട്ടു.
നവ. 20ന് എം.എസ്.എല്‍.വി 1711 ചരക്കു വാഗണില്‍ നൂറില്‍പ്പരം മാപ്പിളത്തടവുകാരെ കുത്തിനിറച്ച് ബെല്ലാരിയിലേക്കു കൊണ്ടുപോയി. 72 പേര്‍ ശ്വാസം മുട്ടി മരിച്ച "വാഗണ്‍ ട്രാജഡി' ലണ്ടന്‍ പത്രങ്ങളുടെ പോലും പ്രതിഷേധത്തിനിരയായി. 1922 ജനു. 6ന് വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദാജിയെ പട്ടാളം പിടിച്ചു. ജനു. 20ന് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ മരത്തില്‍ ബന്ധിച്ച് വെടിവെച്ച് കൊന്നു. ഫെബ്രു. 17ന് ആലി മുസ്ലിയാര്‍ അനുചരന്‍മാരോടൊപ്പം കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു.
കോടമഞ്ഞ് മൂടിയ ഏറനാടന്‍ താഴ്വാരയില്‍ നിന്ന് വെടിയൊച്ചകള്‍ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു. വിലാപങ്ങളും. പക്ഷെ ചെറുത്തുനില്‍ക്കാനാവാത്ത വിധം രാജ്യസ്നേഹികളുടെ മണ്ണിനെ ലോകത്തിലെ വന്‍സൈനിക ശക്തി കശക്കിയെറിഞ്ഞു കഴിഞ്ഞിരുന്നു. ഈ ആലംബഹീനരുടെ രക്ഷക്കെത്താന്‍ ഒരു ദേശീയനായകനുമുണ്ടായിരുന്നില്ല. ആശ്വാസവാക്കുകള്‍ പോലുമുയര്‍ന്നില്ല. സമരത്തിനു ഊര്‍ജ്ജം പകര്‍ന്നു കടന്നുപോയ രാഷ്ട്രനായകരാരും പിന്നീട് ഈ വഴിയെ വന്നില്ല. ഉണ്ടായത് കുറ്റപ്പെടുത്തലുകള്‍ മാത്രം. തീ തുപ്പുന്ന തോക്കുകള്‍ക്കു മുന്നിലേക്കു അനുയായിയും നേതാവും ഒരു പോലെ അങ്കത്തിനിറങ്ങിയത് ഈ മലബാര്‍ യുദ്ധത്തിലാണ്. ഉത്തരേന്ത്യയിലെ പോലെ അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും നടത്തിയ ചക്രവര്‍ത്തിമാരുടെ പോരാട്ടമായിരുന്നില്ല. ഭരണം രാജ്യക്കാര്‍ക്കു നേടിക്കൊടുക്കാനായിരുന്നു. ഉത്തരേന്ത്യയിലെ സ്വാതന്ത്രy സമര നേതാക്കളെ പോലെ പട്ടാളത്തിലും ഭരണത്തിലും തങ്ങളോട് കൂറുള്ള ഒരാള്‍ പോലും മലബാര്‍ മാപ്പിളക്കില്ലായിരുന്നു. എല്ലാവരും ശത്രുക്കള്‍. കൊല്ലാന്‍ തക്കം പാര്‍ക്കുന്നവര്‍.
അന്നന്നത്തെ അധികാരികള്‍ക്കു കീഴൊതുങ്ങി ജീവിച്ചു പോയിരുന്നെങ്കില്‍ മലബാര്‍ മാപ്പിളക്ക് ഇത്രയും ജീവന്‍ കുരുതി കൊടുക്കേണ്ടി വരില്ലായിരുന്നു. പില്‍ക്കാലം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണപ്പോരാട്ടവും ആവശ്യമാകുമായിരുന്നില്ല. പഠിച്ചും കഠിനാധ്വാനം ചെയ്തും എവിടെയൊക്കെയോ എത്താമായിരുന്നു സാഹസികത ജന്മനക്ഷത്രമായ ഈ ജനതക്ക്. വര്‍ഗീയ കലാപത്തിന്റെ മുദ്രയും കിട്ടുമായിരുന്നില്ല. പക്ഷേ ജീവന്‍ വെടിഞ്ഞും കുടുംബം വെടിഞ്ഞും രാജ്യത്തെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കരുതിയവരുടെ ചെവിയില്‍ ഇതൊന്നും കയറില്ലായിരുന്നു. അവര്‍ക്ക് രാജ്യമായിരുന്നു വലുത്. ജീവനേക്കാളും.

കടപ്പാട്

ചന്ദ്രിക ദിനപത്രം

Monday, January 14, 2013

കേരളം: നഷ്ടപെടുന്ന സൗഹൃദ തുരുത്തുകള്‍

ലോക രാജ്യങ്ങളില്‍ വലുപ്പം കൊണ്ടും ശേഷികൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ.  ജനാധിപത്യവും മതനിരപേക്ഷതയും അതിന്റെ മുഖമുദ്രയാണ്.  മുതലാളിത്വമോ സോഷ്യലിസമോ പൂര്‍ണ്ണമായി പുല്‍കാത്ത ഇന്ത്യന്‍ സാമ്പത്ത് വ്യവസ്ഥ ഭദ്രമല്ലങ്കിലും  ഒട്ടും മോശമല്ലാതെ നിലനില്‍ക്കുന്നു. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഗവര്‍ണ്ണമന്റുമുള്ള ഫെഡ്രല്‍ റിപ്പബ്ലിക്ക് കൂടിയ  ഇന്ത്യയിലെ തെക്കെ അറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനമാണ് കേരളം.  ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കപ്പേട്ടപ്പോള്‍ തിരുകൊച്ചി സംസ്ഥാനവും മദ്രാസ് പ്രസിഡന്‍സിയിലെ മലബാര്‍ ജില്ലയെയും കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ 1 ന് ഐക്യ കേരളം നിലവില്‍ വരുന്നത്. 

‘കേരള മോഡല്‍‘  ലോകത്തിന് തന്നെ  മാതൃകയാണെന്ന് പറയപെടാറുണ്ട്. 56 ആണ്ടുകള്‍ക്ക് അപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍   വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, മതസൗഹാര്‍ദ്ദം, ഉയര്‍ന്ന സാമൂഹിക ബോധം എന്നിങ്ങനെ നമുക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ ഘടകങ്ങള്‍ ദര്‍ശിക്കാവുന്നതാണ്.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്