Friday, October 8, 2010

മാറ്റത്തിന്‌ എന്തിനാ വോട്ട്‌?

ഒടുവില്‍ ജമാഅത്തെ ഇസ്‌ലാമി മനസ്സുതുറന്നു. മാറ്റത്തിന്‌ ഒരു വോട്ട്‌ എന്ന മുദ്രാവാക്യത്തോടെയാണ്‌ പുതിയ വരവ്‌. ഒരു മാറ്റവും സമൂഹത്തില്‍ ക്ലിക്ക്‌ ചെയ്യാതെ പോയതിന്റെ ആശങ്കയാവാം പുതിയ മുദ്രാവാക്യത്തിന്റെ പിറവിക്ക്‌ പിന്നില്‍. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പലയിടത്തും അടിതെറ്റി വീണു. പിന്നെ കിനാലൂരിനെ കിനാവ്‌ കണ്ട്‌ കുതിച്ചപ്പോഴും വീണു പരിക്കേറ്റു. ഇപ്പോഴിതാ പുതിയ തെരഞ്ഞെടുപ്പിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. അമിതമായ ആത്മവിശ്വാസം നല്ലതിനല്ല എന്നേ പറയേണ്ടൂ!
എന്തുകൊണ്ടാണ്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ നേരെ നിരന്തരം മുസ്‌ലിം സംഘടനകള്‍ വാളോങ്ങുന്നത്‌? അവരുടെ മുദ്രാവാക്യങ്ങളില്‍ വല്ല ഇസ്‌ലാം വിരുദ്ധതയുമുണ്ടോ? അതല്ലെങ്കില്‍ അവരുടെ നിലപാടുകളും നയങ്ങളും ഇസ്‌ലാമിക വിരുദ്ധമാണോ? ഇതിനെല്ലാം ഉത്തരം ജമാഅത്ത്‌ സാഹിത്യങ്ങള്‍ തന്നെ വിളമ്പുന്നുണ്ട്‌. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിയുടെ തിരുപ്പിറവി കണ്ടിട്ടല്ലാതെ നിയമ സംവിധാനങ്ങളുമായി സഹകരിക്കുകയുയോ അതിനെപ്പറ്റി ആലോചിക്കുകയോ ചെയ്യുകയില്ലെന്ന പഴയ പഴഞ്ചന്‍ പ്രമാണങ്ങളെല്ലാം ഇന്നവര്‍ ഒഴിവാക്കി. പകരം പൊതുജന താല്‌പര്യത്തിന്നനുസരിച്ച്‌ മാറാനുള്ള തത്രപ്പാടിലാണിവര്‍.
ജമാഅത്തിന്റെ പുതിയ മുദ്രാവാക്യം ചിരിക്കും ചിന്തക്കും വക നല്‌കുന്നുണ്ട്‌. ഒന്നാമതായി മാറ്റം എന്ന പദമെടുക്കാം. ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതല്‍ അവര്‍ മാറിക്കൊണ്ടിരിക്കുകയാണ്‌. ആദര്‍ശവും നയങ്ങളും മാറിക്കൊണ്ടിരിക്കുന്നു. മതരാഷ്‌ട്ര വാദം അവരിന്ന്‌ പുറത്തു പറയുന്നില്ല എന്ന്‌ മാത്രം. ഇന്നവര്‍ക്ക്‌ പ്രിയം ജനരാഷ്‌ട്ര വാദത്തോടാണ്‌. മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള കുറുക്കുവഴിയായിട്ടാണോ ജന രാഷ്‌ട്ര വാദത്തെ കൂട്ടുപിടിച്ചത്‌ എന്നതിലും അവ്യക്തതയുണ്ട്‌.
ജമാഅത്തിന്റെ മുന്‍കാല ദര്‍ശനങ്ങള്‍ ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവരത്‌ തിരുത്തുകയോ അവയെല്ലാം തെറ്റാണെന്ന്‌ സമൂഹത്തിന്‌ മുമ്പില്‍ ബോധ്യപ്പെടുത്തുകയോ ചെയ്യുന്നതുവരെ അവര്‍ ആരോപണങ്ങളെ ഏറ്റുവാങ്ങേണ്ടി വരും. സ്വന്തം തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നവര്‍ക്ക്‌ നാടിനെ മാറ്റാന്‍ വേണ്ടി വോട്ടു നല്‌കണമെന്ന്‌ പറയുമ്പോള്‍ ബുദ്ധിയുള്ളവര്‍ ചിന്തിക്കാതിരിക്കുന്നതെങ്ങനെ?
ശരിയായാലും തെറ്റായായാലും ജനപ്രീതി ഒന്നു മാത്രമായിരിക്കുന്നു ജമാഅത്തിന്റെ ലക്ഷ്യം. പ്രവാചകനെ നിന്ദിച്ച പ്രൊഫസറെ ആക്രമിച്ചത്‌ ഒട്ടും ശരിയായ കാര്യമല്ലായിരുന്നു. എന്നാല്‍ അദ്ദേഹം ചെയ്‌ത പ്രവൃത്തി തീര്‍ത്തും നന്ദ്യകരമാണ്‌. ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്‌ത പ്രൊഫസര്‍ക്ക്‌ രക്തദാനം നടത്താന്‍ മാത്രം `ഹൃദയ വിശാലത' ജമാഅത്തിന്‌ എവിടെ നിന്ന്‌ കിട്ടി എന്ന്‌ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എന്നതു മാത്രമാണ്‌. അവരുടെ അമീറവര്‍കള്‍ ഈ രക്തദാനത്തെപ്പറ്റി നടത്തിയ പ്രസ്‌താവന അതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു. അവരുടെ ഈ പ്രവര്‍ത്തനത്തെ മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോയതില്‍ അമീര്‍ വ്യസനിക്കുന്നത്‌ കാണുകയുണ്ടായി. ഒരു നല്ല കാര്യം ചെയ്‌താല്‍ അതിനെപ്പറ്റി നാലാളുകള്‍ അറിയാതിരുന്നാല്‍ അതില്‍ ഖേദമെന്തിന്‌? ഇവിടെയാണ്‌ അവരുടെ പ്രകടനപരതയും പ്രദര്‍ശന പരതയും മറനീക്കി പുറത്തുവരുന്നത്‌. നിരന്തരം മാറി മാറി അസ്‌തിത്വം പോലും ഇല്ലാത്ത അവസ്ഥയിലേക്ക്‌ കൂപ്പുകുത്തിയ ജമാഅത്തുകാര്‍ക്ക്‌ മാറ്റത്തിന്‌ ഒരു വോട്ട്‌ വേണം പോല്‍! കുപ്പായം മാറുന്നതുപോലെ നയനിലപാടുകള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ജമാഅത്തിന്‌ മാറ്റത്തിനൊരു വോട്ട്‌ വേണമെന്ന്‌. ലജ്ജ വറ്റിപ്പോയവര്‍ക്ക്‌ ഇതിലപ്പുറവും ചോദിക്കാം.
ലേഖകന്‍ :    ഹബീബ്‌ റഹ്‌മാന്‍ (പിസി പാലം)

6 പ്രതികരണങ്ങള്‍:

Malayali Peringode said...

"നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരഞ്ഞെടുപ്പില്‍ നിന്ന്‌ അവര്‍ തികച്ചും വിട്ടുനില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്‌. അവര്‍ സ്വയം സ്ഥാനാര്‍ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടുനല്‍കുകയോ അരുത്‌. യഥാര്‍ഥ വഴിയില്‍ കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌"

(പ്രബോധനം പു. 4, ലക്കം 2, ജൂലായ്‌ 1956, പേജ്‌ 35, മുസ്‌ലിംകളും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും, അബുലൈസ്‌ സാഹിബ്‌)

Noushad Vadakkel said...

സ്വന്തം വീട്ടിലേക്കു ചിലവിനു കൊടുക്കുന്നത് പോലും ഇനി 'മാധ്യമ'ത്തിലും 'പ്രബോധന'തിലും 'ബോധന'തിലും വാര്‍ത്തയാക്കി സായൂജ്യമടയേണ്ട ഗതികേടിലാണ് ജമാഅത്തെ ഇസ്ലാമി .ലോകത് നടക്കുന്ന സകല നന്മകള്‍ക്ക് പിന്നിലും തങ്ങളാണ് എന്നും എല്ലാ തിന്മകള്‍ക്കും പിന്നില്‍ ഇതര മുസ്ലിം സംഘടനകളും ആണ് എന്നും മറ്റുള്ളവര്‍ വിശ്വസിക്കണേ എന്ന പ്രാര്തനയോടെയാണോ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരും സംശയിച്ചു പോകും ...ഇക്കണക്കിനു പോയാല്‍ തങ്ങള്‍ സംഘടനക്ക് രൂപം കൊടുത്തത് തന്നെ ജനാതിപത്യ മതേതര വ്യവസ്ഥയോട് പിന്തിരിഞ്ഞു നിന്ന മുസ്ലിം സമുദായത്തെ ജനാതിപത്യ മതേതര വ്യവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടു വരുവാനാണ് എന്ന് വരെ ഇവര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തേക്കാം ...

കാത്തിരിക്കാം മാറ്റത്തിന് വേണ്ടിയുള്ള പാച്ചിലില്‍ അനാവരണം ചെയ്യപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ പൊയ്മുഖങ്ങല്‍ക്കായി ....

Anonymous said...

jinn,sihr,shirk tharkkam theernno?

CKLatheef said...

>>> മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള കുറുക്കുവഴിയായിട്ടാണോ ജന രാഷ്‌ട്ര വാദത്തെ കൂട്ടുപിടിച്ചത്‌ എന്നതിലും അവ്യക്തതയുണ്ട്‌. <<<

എന്തേ ഉറപ്പുണ്ട് എന്ന് പറയാതിരുന്നു. ഏതായാലും പറയുന്നത് സത്യമാണോ അസത്യമാണോ എന്ന് നോക്കേണ്ടതില്ലല്ലോ ആരോപണം ജമാഅത്തെ ഇസ്്‌ലാമിയെക്കുറിച്ചാകുമ്പോള്‍ പ്രത്യേകിച്ചും.

ഇന്ത്യന്‍ said...

മുസ്ലിങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളും നിഷേധാത്മകമായി മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, മുസ്ലിങ്ങള്‍ ചെയ്യുന്ന നന്മകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കേണ്ടത് കാലഘട്ടത്തിന്റെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അക്ഷരങ്ങളില്‍ നിന്ന് ഇസ്ലാമിനെ വായിക്കുന്നതും, ആശയങ്ങളില്‍ നിന്ന് ഇസ്ലാമിനെ ഉള്‍കൊള്ളുന്നതും തമ്മിലുള്ള വ്യത്യാസമുണ്ട് ഇതില്‍. മതം എന്നത് കര്‍മ്മശാസ്ത്രത്തിന്‍റെ അതിരുകള്‍ക്കിടയില്‍ അമര്‍ന്ന് പുറത്തേക്ക്‌ പ്രസരിക്കാനാവാത്ത ആചാരാനുഷ്ഠാനങ്ങളുടെ സമുച്ചയമാണ് എന്ന് കരുതുന്ന "മതവാദികള്‍" വായിക്കുന്ന ഇസ്ലാം ദുര്‍ബലന്‍റെ പക്ഷം ചേരണം എന്ന ഇസ്ലാമിക അധ്യാപനത്തെ അക്കാദമിക്‌ രംഗത്ത് മാത്രം ഒതുക്കി സായൂജ്യമടയട്ടെ. ഇസ്ലാം വെറുമൊരു അക്കാദമിക്‌ അഭ്യാസമാണെങ്കില്‍ അതിനു ഫുള്‍ മാര്‍ക്ക്‌.

പ്രസ്താവനകളാണ് സമൂഹവുമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗ്ഗം എന്ന് ചിന്തിക്കുന്ന യാഥാസ്ഥിതികത്വം (അത് അക്ഷര പൂജകരായാലും, പാരമ്പര്യ(?)വാദികളയാലും) ജമാഅത്തെ ഇസ്ലാമി കര്‍മ്മങ്ങളിലൂടെ സമൂഹവുമായി നടത്തുന്ന ആശയവിനിമയം തിരിച്ചറിയാന്‍ ഇസ്ലാം വായനയുടെ വിശാലതയിലേക്ക്‌ ഇനിയും പ്രവേശിക്കേണ്ടതുണ്ട്. സംഘടനപക്ഷപാതിത്വമാണ് പ്രശ്നമെങ്കില്‍ കാലത്തിന്‍റെ ചികില്‍സയില്‍ തിരിച്ചറിവ് കിട്ടും എന്ന് പ്രതീക്ഷിക്കാം.

jasy said...

ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌. താങ്കളുടെ ബ്ലോഗുകളില്‍ ലിങ്ക് നല്‍കി ഇത് പ്രചരിപ്പിക്കാവുന്നതാണ് അല്ലാഹു അനുഗ്രഹിക്കട്ടെ www.theislamblogger.blogspot.com

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്