Saturday, July 23, 2011

എന്തുകൊണ്ട് അബേദ്ക്കര്‍ ഇസ്ലാം സ്വീകരിച്ചില്ല.

റാഷിദ്‌ സലീം ആദില്‍
/യോഗീന്ദര്‍ സിക്കന്ദ്‌

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും രാഷ്‌ട്രീയക്കാരനുമായ റാഷിദ്‌ സലീം ആദില്‍, ദലിത്‌ വിഭാഗത്തില്‍ നിന്ന്‌ ഇസ്‌ലാം മതം പുല്‍കിയ ആക്‌ടിവിസ്റ്റാണ്‌. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും സംസാരിക്കുന്നു.



എന്താണ്‌ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്‌?

ജാതിവ്യവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ പരമകാഷ്‌ഠയാണ്‌ മതപരിവര്‍ത്തനം. ആത്മാഭിമാനം തേടിയുള്ള അന്വേഷണത്തിന്റെ അന്ത്യം. ദല്‍ഹിക്കടുത്തുള്ള കൊച്ചു ഗ്രാമത്തില്‍ ദലിത്‌ വിഭാഗത്തില്‍ പെട്ട ദരിദ്ര ചമര്‍ കുടുംബത്തിലാണ്‌ ജനനം. പാരമ്പര്യമായി തുകല്‍ പണിക്കാരായിരുന്നു കുടുംബം. ഉന്നത കുലജാതര്‍ ഞങ്ങളെ തൊട്ടുകൂടാത്തവരായാണ്‌ കണ്ടത്‌. എന്റെ നിരക്ഷരനായ അച്ഛന്‌ ഒരു കൊച്ചു കടയുണ്ടായിരുന്നു. ദലിതര്‍ക്ക്‌ ഭക്ഷണം നല്‍കുന്ന കടയായിരുന്നു അത്‌. എന്നെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അതു മതിയാകുമായിരുന്നില്ല. ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും ഒരു ജോലിക്കായി ദല്‍ഹിയിലേക്കു വരികയും ചെയ്‌തു. ദല്‍ഹിയാണ്‌ എന്റെ വ്യത്യസ്‌തമായ കഴിവുകള്‍ പുറത്തുകൊണ്ടുവന്നത്‌. ആശയങ്ങളുടെ തികച്ചും വ്യത്യസ്‌തമായ ഒരു ലോകമായിരുന്നു അത്‌.

നിരീശ്വരവാദിയായിരുന്നു ഞാനാദ്യം. എന്നാല്‍ പിന്നീട്‌ വിശ്വാസിയായി. സാമൂഹികതുല്യത എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആര്യസമാജത്തില്‍ അംഗത്വമെടുത്തിരുന്നു. ഉല്‍പതിഷ്‌ണുക്കള്‍ എന്നാണ്‌ ആര്യസമാജക്കാര്‍ സ്വയം പരിചയപ്പെടുത്താറ്‌. അവരുടെ എഴുത്തുകളും സമീപനവും നിങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍ ജാതിയുടെ കാര്യത്തില്‍ മറ്റു ഹിന്ദുക്കളില്‍ നിന്ന്‌ അവര്‍ അല്‍പം വിശിഷ്‌ടമാണെന്ന്‌ കാണാന്‍ കഴിയും. ആര്യസമാജം വിട്ട ഞാന്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. വികാരവിക്ഷുബ്‌ധനായ ബുദ്ധമതക്കാരനായിരുന്നു അന്ന്‌. അംബേദ്‌കറുടെ എല്ലാ പുസ്‌തകങ്ങളം വായിക്കുകയും ബുദ്ധമത പഠനത്തില്‍ എംഫില്‍ നേടുകയും ചെയ്‌തു. പിന്നീട്‌ നിയമ ബിരുദം കരസ്ഥമാക്കി.

ദല്‍ഹി വികസന അതോറിറ്റിയില്‍ നിയമ ഓഫിസറായി ജോലി നോക്കിയ കാലത്ത്‌ ദലിതര്‍ക്കിടയിലെ ബുദ്ധമത പ്രസ്ഥാനത്തില്‍ സജീവമായി. ചേരികളില്‍ ബുദ്ധ വിഹാരങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ചു. 1981ലായിരുന്നു അത്‌. തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തു നിന്ന്‌ ഒട്ടേറെ ദലിത്‌ കുടുംബങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനു തൊട്ടു ശേഷമുള്ള കാലം. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യത്തെ കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാടപ്പാടെ മാറ്റി മറിച്ച സംഭവമുണ്ടായി. ഓഫിസിലേക്കു പോകുകയായിരുന്നു ഞാന്‍. ദല്‍ഹി വികസന അതോറിറ്റിയുടെ ഒരു കൂട്ടം ബുള്‍ഡോസറുകള്‍ ദലിത്‌ ബുദ്ധരുടെ വിഹാരം വലിച്ചു തകര്‍ക്കുന്നതു ഞാന്‍ കണ്ടു. സര്‍ക്കാര്‍ സ്ഥലത്ത്‌ അനധികൃതമായി പണിതതായിരുന്നു അത്‌. എന്നാല്‍, ബുദ്ധവിഹാരത്തോടു തൊട്ടു സ്ഥിതി ചെയ്‌തിരുന്ന സമാനമായ ഒരു ഹിന്ദു ക്ഷേത്രം സംഘം ഒഴിവാക്കി; അതും അനധികൃതമായിരുന്നുവെങ്കിലും. ഞങ്ങളുടെ ബുദ്ധ വിഹാരം തകര്‍ക്കപ്പെട്ടത്‌, തങ്ങള്‍ ദലിതരായതു കൊണ്ടാണെന്ന്‌ എനിക്കു ബോധ്യമായി. ബുദ്ധമതത്തിലേക്കു പരിവര്‍ത്തിക്കപ്പെട്ടുവെങ്കിലും ഞങ്ങള്‍ ദലിതരായി തന്നെയാണ്‌ പരിഗണിക്കപ്പെട്ടിരുന്നതെന്ന തിരിച്ചറിവുണ്ടായി എനിക്ക്‌. ശാക്തീകരണത്തിനുള്ള ഞങ്ങളുടെ തൃഷ്‌ണയ്‌ക്ക്‌ ബുദ്ധ മതവിശ്വാസം ഞങ്ങളെ തീരെ സഹായിച്ചില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍, താങ്കള്‍ കരുതുന്നുണ്ടോ, അവ്വിധം വിഹാരങ്ങള്‍ തകര്‍ക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നുവെന്ന്‌?

നിങ്ങളുടെയും നിങ്ങളുടെ കൂട്ടരുടെയും ശാക്തീകരണത്തിന്‌ ഇസ്‌ലാം നിങ്ങളെ സഹായിക്കുമെന്ന അഭിപ്രായത്തില്‍ എങ്ങനെയാണ്‌ എത്തിയത്‌?

മീനാക്ഷിപുരത്തെ ദലിതുകള്‍ ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തിതരായപ്പോള്‍ പുകള്‍പെറ്റ മേല്‍ജാതിക്കാര്‍ക്ക്‌ അവരോടുള്ള സമീപനത്തില്‍ പെട്ടെന്നു മാറ്റമുണ്ടായി. ഇപ്പോള്‍ അവര്‍ക്ക്‌ ഗ്രാമത്തിലെ ചായക്കടയില്‍ പ്രയാസമില്ലാതെ കയറി ചായ കുടിക്കാം, ഷൂ ധരിക്കാം. ഇതൊന്നും നേരത്തെ സാധ്യമായിരുന്നില്ല. തങ്ങള്‍ ഇവരോട്‌ നേരത്തെ പെരുമാറിയ പോലെ തുടരാന്‍ മുസ്‌ലിംകള്‍ അനുവദിക്കില്ലെന്ന്‌ ഹിന്ദുക്കള്‍ക്ക്‌ ശരിക്കും അറിയാം. ഇക്കണക്കില്‍ ഇസ്‌ലാം ദലിതുകള്‍ക്ക്‌ ഒരു പുതിയ വ്യക്തിത്വവും അഭിമാനവും നല്‍കി.

മീനാക്ഷിപുരം പരിവര്‍ത്തന വാര്‍ത്ത കാട്ടു തീ പോലെയാണ്‌ പടര്‍ന്നത്‌. ദലിതുകള്‍ ഇസ്‌ലാമിനെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയ ഉത്തരേന്ത്യയിലും വാര്‍ത്തയെത്തി. മേല്‍ജാതിക്കാരെ ഇത്‌ പരിഭ്രാന്തരാക്കി; ഇന്ത്യയെത്തന്നെ! ഇസ്‌ലാം വിമോചനത്തിന്റെ എന്തുമാത്രം ശക്തിയേറിയ ആയുധമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ സ്വയം ഇസ്‌ലാമിനെക്കുറിച്ചു പഠിക്കാനാരംഭിച്ചു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരെ വലിച്ചടുപ്പിക്കുന്നതിന്‌ എന്താണ്‌ ആ മതത്തിലുള്ളതെന്ന്‌ അറിയാന്‍ ഞാനാഗ്രഹിച്ചു. നീതി, തുല്യത എന്നീ മൂല്യങ്ങളിലും ഏകദൈവത്തിന്റെ മാത്രം പരമാധികാരത്തിലും ഇസ്‌ലാം നല്‍കുന്ന ഊന്നല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ മൂല്യങ്ങള്‍ മനുഷ്യനിര്‍മിതമായ എല്ലാ യജമാനന്മാരെയും പുരോഹിതരെയും പണ്ഡിറ്റുകളെയും മൗലാനമാരെയും തിരസ്‌കരിക്കുന്നതായിരുന്നു.

ഇസ്‌ലാമിനെക്കുറിച്ച്‌ വിശാലമായി പഠിച്ചതിനു പിന്നാലെ പരിവര്‍ത്തിതനാകാന്‍ ഞാന്‍ തീരുമാനിച്ചു. പുരാന ദില്ലിയിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്‌ജിദില്‍ വെച്ച്‌ ഞാന്‍ ശഹാദത്ത്‌ കലിമ ചൊല്ലി. ഡോ. അംബേദ്‌കറുടെ 25ാം ചരമവാര്‍ഷികദിനത്തില്‍ 1981 ഡിസംബര്‍ ആറിനായിരുന്നു അത്‌.

നിങ്ങളുടെ ആളുകള്‍ എങ്ങനെയാണ്‌ താങ്കളുടെ മതപരിവര്‍ത്തനത്തെ സ്വീകരിച്ചത്‌?

അക്കാലത്ത്‌ ദലിത്‌ മൂവ്‌മെന്റുകളില്‍ ഞാന്‍ സജീവമായി ഇടപെടുന്ന കാലമായിരുന്നു. എന്റെ ഉറച്ച തീരുമാനത്തെ അഭിനന്ദിക്കാന്‍ ഒരുപാട്‌ ദലിത്‌ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പുരോഗമനേച്ഛുക്കളായ എന്റെ ദലിത്‌ സഖാക്കള്‍ എന്റെ മാര്‍ഗം ശരിയാണന്ന്‌ സ്വകാര്യമായി സമ്മതിച്ചു. ദലിതുകളുടെ സ്വാതന്ത്ര്യത്തിന്റെ ശരിയായ മാര്‍ഗമിതാണെന്ന്‌ അവര്‍ രഹസ്യമായി പറഞ്ഞു. എന്നാല്‍ അവരില്‍ പലര്‍ക്കും എന്റെ തീരുമാനം പിന്തുടരാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഉറ്റ ബന്ധുക്കള്‍ എന്തു പറയുമെന്നും പ്രതികരിക്കുമെന്നുമായിരുന്നു ചിലരുടെ ആശങ്കയെങ്കില്‍, ഉന്നത ജാതിക്കാര്‍ എങ്ങനെയാണ്‌ പ്രതികരിക്കുകയെന്നതായിരുന്നു ചിലരുടെ ശങ്ക. തങ്ങള്‍ മുസ്‌ലിംകളായാല്‍ ജോലി നഷ്‌ടപ്പെടുമെന്ന്‌ ചിലര്‍ ഭയപ്പെട്ടു. എന്നാല്‍ ദലിതുകളുടെ പതിതാവസ്ഥയ്‌ക്കുള്ള പരിഹാരം ഇസ്‌ലാമിലൂടെ മാത്രമാണെന്ന്‌ അവരുടെയെല്ലാം ഹൃദയങ്ങളില്‍ ആഴത്തില്‍ വേരു പടര്‍ത്തിയിരുന്നു.

എങ്കിലും താങ്കളുടെ ഇസ്‌ലാമിലേക്കുള്ള മാറ്റം തീര്‍ച്ചയായും ചില കടുത്ത എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്താതിരിക്കില്ല!

തീര്‍ച്ചയായും, എന്റെ പങ്കിനെക്കാളും. എന്റെ ഭാര്യയും കുട്ടികളും എന്നോടൊപ്പം പരിവര്‍ത്തിക്കപ്പെട്ടിരുന്നു. ഭാര്യയുടെ ബന്ധുക്കള്‍ ഇതേക്കുറിച്ചറിഞ്ഞപ്പോള്‍ അവര്‍ അവളെ എനിക്കെതിരെ തിരിക്കാന്‍ ആവുന്നതൊക്കെ ചെയ്‌തു. അങ്ങനെ എന്റെ വിവാഹജീവിതം വേര്‍പ്പെടുത്തപ്പെട്ടു. അതിനു ശേഷവും, എന്റെ പരിവര്‍ത്തനം സഹിക്കാത്ത ഉന്നത ജാതിക്കാരില്‍ നിന്ന്‌ കടുത്ത പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടായിരുന്നു. ആര്യസമാജത്തിന്റെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ എന്നെ വന്നു കാണുകയും ഇസ്‌ലാമിനെ നിരാകരിക്കാനും ആര്യരുടെ അടുത്തേക്ക്‌ മടങ്ങിപ്പോകാനും പ്രേരിപ്പിക്കുകയും ചെയ്‌തു. സാമൂഹിക സമത്വവും സാഹോദര്യവും പ്രഘോഷണം ചെയ്യുന്ന ശരിയായ ഹിന്ദൂയിസം ആര്യ സമാജമാണ്‌ എന്നവര്‍ പറഞ്ഞു. ഒരിക്കല്‍ ഞാന്‍ ആര്യസമാജത്തിന്റെ ഭാഗമായിരുന്നുവെന്നവര്‍ക്കറിയില്ലായിരുന്നു. തങ്ങളുടെ വേദങ്ങളില്‍ നിന്ന്‌ ജാതി മേധാവിത്വത്തെയും വംശമഹിമയെയും ന്യായീകരിക്കുന്ന സംസ്‌കൃത ഉദ്ധരണികള്‍ ഉദ്ധരിച്ചപ്പോള്‍ അവര്‍ സ്‌തബ്‌ധരായി.

വിമോചനത്തിന്റെ വഴിയില്‍ ദലിതുകള്‍ ഇന്ന്‌ ഒട്ടേറെ വഴികള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നുണ്ട്‌. മതപരിവര്‍ത്തനം ഒരു മാര്‍ഗം മാത്രമായിരിക്കേ എന്തുകൊണ്ടാണ്‌ അത്‌, ദലിതുകള്‍ക്ക്‌ വളരെ പ്രധാനമാണെന്ന്‌ താങ്കള്‍ക്കു അനുഭവപ്പെട്ടത്‌?

ഈ ചോദ്യത്തെ സംബോധന ചെയ്യുമ്പോള്‍ ഇന്ത്യാ ചരിത്രത്തില്‍ കുറെ പിന്നോട്ട്‌ സഞ്ചരിക്കേണ്ടിവരും. ഈ മണ്ണിന്റെ യഥാര്‍ഥ അവകാശികള്‍ ദലിതരായിരുന്നു. മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, വടക്കു പടിഞ്ഞാറന്‍ ദേശത്തു നിന്നുള്ള തൊലി നിറമുള്ള ആര്യന്മാര്‍ ഇന്ത്യ ആക്രമിച്ചു. ഇന്ത്യയുടെ യഥാര്‍ഥ അവകാശികളെ, ദ്രാവിഡരെ അവര്‍ കീഴടക്കി അടിമകളാക്കിക്കളഞ്ഞു. ഇവരെ കീഴൊതുക്കി നിര്‍ത്താന്‍ ശാരീരിക നീക്കങ്ങള്‍ക്കു പുറമെ താത്വിക -സാസ്‌കാരിക സേനകളും സജീവമായി രംഗത്തുവന്നു. അതുകൊണ്ടു തന്നെ എല്ലാ മേഖലകളിലും ബ്രാഹ്‌മണരുടെ മേധാവിത്വം ഉറപ്പിക്കപ്പെടുകയും ദലിതുകള്‍ കൂടുതല്‍ തരം താഴ്‌ത്തപ്പെടുകയും ചെയ്‌തു. മൃഗങ്ങളെക്കാള്‍ മോശമായാണ്‌ കൈകാര്യം ചെയ്യപ്പെട്ടത്‌. ഹിന്ദൂയിസത്തില്‍ പശുവും പാമ്പും കുരങ്ങന്മാരും ആരാധിക്കപ്പെട്ടപ്പോള്‍ ദലിതുകള്‍ കൃമികീടങ്ങളെക്കാള്‍ അധമരായാണ്‌ പരിഗണിക്കപ്പെട്ടത്‌. അങ്ങനെ ജാതിവ്യവസ്ഥയില്‍ നിന്ന്‌ മോചിതരാകുന്നതിനായി, ദലിതുകള്‍ ആദ്യം ഹിന്ദൂയിസത്തില്‍ നിന്നു പുറത്തുകടക്കണം. ദലിതര്‍ക്കു മേല്‍ ബ്രാഹ്‌മണിസം വച്ചുപുലര്‍ത്തുന്ന ശാശ്വതമായ അടിമത്വ മനോഭാവത്തെ കുറിച്ച്‌ ചിന്തിക്കുന്ന ദലിതുകള്‍ ബോധവാന്മാരാണ്‌. അതുകൊണ്ടാണ്‌ 1935ല്‍, ദലിത്‌ വിമോചനത്തിന്‌ പരിവര്‍ത്തനം അനിവാര്യമാണെന്ന്‌ ബി ആര്‍ അംബേദ്‌കര്‍ പ്രഖ്യാപിച്ചത്‌. നാലു ലക്ഷത്തോളം അനുയായികള്‍ക്കൊപ്പം, 1956ല്‍ നടന്ന വലിയൊരു ചടങ്ങില്‍ ഹിന്ദൂയിസത്തെ തിരസ്‌കരിച്ചയാളാണ്‌ അംബേദ്‌കര്‍.

പക്ഷെ അംബേദ്‌കര്‍ ബുദ്ധമതത്തിലേക്കാണ്‌ പരിവര്‍ത്തിതനായത്‌, ഇസ്‌ലാമിലേക്കല്ല?

അംബേദ്‌കറുടെ ഏറ്റവും വലിയ അബദ്ധമായാണ്‌ ഞാനതിനെ കാണുന്നത്‌. ഒരര്‍ഥത്തില്‍ അദ്ദേഹം അതിനു നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയാണ്‌ ദലിത്‌ വിമോചനത്തിന്‌ ഫലപ്രദമായ മാര്‍ഗമെന്ന്‌ അംബേദ്‌കര്‍ ബോധവാനായിരുന്നുവെന്ന്‌ എനിക്കുറച്ച ബോധ്യമുണ്ട്‌. മേല്‍ജാതിക്കാരുടെ തൊട്ടുകൂടായ്‌മയില്‍ നിന്ന്‌ ദലിതുകള്‍ക്ക്‌ മറികടക്കാന്‍ മുസ്‌ലിമാവുകയാണ്‌ നല്ല മാര്‍ഗമെന്ന്‌ മഹാത്മ ജ്യോതിബ ഫൂലെ വാദിച്ചിരുന്നു. അംബേദ്‌കറും ഈ പക്ഷക്കാരനായിരുന്നു. 1935ല്‍ ഒരു പൊതുയോഗത്തില്‍ ദലിതുകള്‍ ഹിന്ദുമതം വെടിഞ്ഞ്‌ മറ്റു മതങ്ങളിലേക്ക്‌ പരിവര്‍ത്തിക്കപ്പെടേണ്ടതുണ്ടെന്ന്‌ അംബേദ്‌കര്‍ ആദ്യമായി സംസാരിച്ചു. ദലിതുകള്‍ക്ക്‌ സിഖ്‌, ക്രിസ്‌ത്യന്‍, ഇസ്‌ലാം മതങ്ങള്‍ സ്വീകരിക്കാമെന്നും അംബേദ്‌കര്‍ പറഞ്ഞു. അതേസമയം ഇസ്‌ലാമാണ്‌ ദലിതുകള്‍ക്ക്‌ കൂടുതല്‍ മികച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. മുസ്‌ലിംകള്‍ എത്രമാത്രം അടുത്ത്‌ ഇടപഴകുന്നുണ്ടെന്നും ഇസ്‌ലാമിക സാഹോദര്യ ബന്ധത്തിന്‌ മറ്റു മതസമൂഹങ്ങളിലോ പാരമ്പര്യത്തിലോ സമാന മാതൃകകളില്ലെന്നും ബി ആര്‍ അംബേദ്‌കര്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലില്‍ നിന്ന്‌, ഈ സമയത്ത്‌ അംബേദ്‌കര്‍ ബുദ്ധമതത്തെ കുറിച്ച്‌ പ്രതിപാദിക്കുക പോലും ചെയ്‌തില്ലെന്നു വ്യക്തമാണ്‌.

എങ്കില്‍ എന്തുകൊണ്ട്‌ അദ്ദേഹം ഇസ്‌ലാം തെരഞ്ഞെടുത്തില്ല?

അദ്ദേഹം ആ വഴിക്ക്‌ നീങ്ങുകയായിരുന്നുവെന്നാണ്‌ എനിക്കു തോന്നുന്നത്‌. അപ്പോഴാണ്‌, 1947ല്‍ വിഭജനം വന്നുഭവിക്കുന്നത്‌. അത്‌ അദ്ദേഹത്തിന്റെ പദ്ധതികളെ മാറ്റിമറിക്കുകയായിരുന്നു. അദ്ദേഹം മുസ്‌ലിംകളുമായി രാഷ്‌ട്രീയ മേഖലയില്‍ കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നുണ്ടായിരുന്നു. തന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക്‌ ഹൈദരാബാദ്‌ നൈസാം വലിയൊരു തുകയാണ്‌ നീക്കിവെച്ചത്‌. ഹിന്ദു വിഭാഗക്കാരുടെ ഭാഗത്തു നിന്ന്‌ കടുത്ത എതിര്‍പ്പുണ്ടായിരിക്കെ ഭരണഘടനാ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടാന്‍ കിഴക്കന്‍ ബംഗാളിലെ മുസ്‌ലിംകളാണ്‌ അംബേദ്‌കറെ സഹായിച്ചത്‌. ദലിതു മുസ്‌ലിംകള്‍ക്കു വേണ്ടിയുള്ള അവകാശ പോരാട്ടത്തില്‍ സാധാരണ മുസ്‌ലിം ഗ്രാമങ്ങള്‍ അംബേദ്‌കറെ അകമഴിഞ്ഞു സഹായിച്ചു. ഗ്രാമത്തിലെ കുടിവെള്ള ടാങ്കുകള്‍ ദലിതുകള്‍ക്ക്‌ ഉപയോഗിക്കാന്‍ വേണ്ടിയുള്ള മഹര്‍ ടാങ്ക്‌ പ്രക്ഷോഭത്തില്‍ ഇതു പ്രത്യക്ഷമായിരുന്നു. ഉന്നത ജാതിക്കാരുടെ ആധിപത്യത്തിനെതിരെ ജിന്നയുമായും മുസ്‌ലിംലീഗുമായും അംബേദ്‌കര്‍ വളരെയടുത്ത്‌ സഹകരിച്ചിരുന്നു.

ദലിതുകള്‍ കൂട്ടമായി ഇസ്‌ലാം ആശ്ലേഷിച്ചാല്‍ മുസ്‌ലിംകള്‍ രാജ്യത്തെ എറ്റവും വലിയ സമുദായമായിത്തീരുമെന്ന്‌ അംബേദ്‌ക്കര്‍ക്ക്‌ വ്യക്തമായിരുന്നുവെന്നാണ്‌ ഞാന്‍ കരുതുന്നത്‌. ഇത്‌ ദലിത്‌ ശാക്തീകരണ പോരാട്ടത്തെ സഹായിക്കുമെന്നും അദ്ദേഹത്തിന്‌ കൃത്യമായി അറിയാമായിരുന്നു. ഇക്കാരണത്താലാണ്‌ കോണ്‍ഗ്രസിലെയും ഹിന്ദു മഹാസഭയിലെയും ഉന്നത ജാതിക്കാര്‍ ജിന്നയെ വിഭജനത്തിലേക്കു വഴിതിരിച്ചുവിടാന്‍ ഗൂഢനീക്കം നടത്തിയത്‌. മുസ്‌ലിംകളുടെ സംരക്ഷണത്തിനായി രാജ്യം വിഭജിക്കുക എന്ന ഒരു മാര്‍ഗമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ പാകിസ്‌താനു വേണ്ടി വാദിക്കാന്‍ ജിന്നയെ പ്രേരിപ്പിച്ചതും ഇതാണ്‌. ഐക്യ ഇന്ത്യയിലെ മുസ്‌ലിം താല്‌പര്യങ്ങളുടെ സംരക്ഷണം തല്ലിക്കെടുത്തുകയായിരുന്നു ലക്ഷ്യം. ഒരു കല്ലുകൊണ്ട്‌ രണ്ടു പക്ഷികളെ കൊലപ്പെടുത്തുകയായിരുന്നു അവര്‍. പാകിസ്‌താന്‍ സൃഷ്‌ടിക്കപ്പെടുന്നതിലൂടെ രാജ്യത്തെ മുസ്‌ലിം ജനസംഖ്യയുടെ പ്രശ്‌നങ്ങളില്‍ നിന്ന്‌ രക്ഷ നേടാനും മുസ്‌ലിംകളെ ഇന്ത്യയില്‍ ന്യൂനപക്ഷമായി നിലനിര്‍ത്താനും ഉന്നത ജാതിക്കാര്‍ക്കു കഴിഞ്ഞു. ഇതുകൂടാതെ മുസ്‌ലിം വിരുദ്ധ മുന്‍വിധി കത്തിക്കുകയും ന്യൂനപക്ഷ വിരുദ്ധ പ്രൊപ്പഗണ്ടകള്‍ തുടര്‍ച്ചയായി ആവിഷ്‌കരിക്കുകയും ചെയ്‌തു മേല്‍ജാതിക്കാര്‍. ഇസ്‌ലാമിലേക്കു പരിവര്‍ത്തിക്കപ്പെട്ടാല്‍ എന്താണു തങ്ങളെ കാത്തിരിക്കുന്നതെന്ന്‌ ദലിതരെ അവര്‍ ബോധ്യപ്പെടുത്തുകയും ചെയ്‌തു.

സ്വാഭാവികമായി ഈ ഘട്ടത്തില്‍ അംബേദ്‌കര്‍ തന്ത്രം മാറ്റുകയായിരുന്നു. ഇസ്‌ലാമിലേക്കു മാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച അംബേദ്‌കര്‍, ബുദ്ധമതം പിന്നീടുള്ള മികച്ച ബദല്‍ മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. ഇസ്‌ലാമിലേക്കു പരിവര്‍ത്തിക്കപ്പെട്ടാല്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദലിതര്‍ കൂട്ടക്കൊല ചെയ്യപ്പെടുമെന്ന്‌ അംബേദ്‌കര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നു. ഇതാണ്‌ ബുദ്ധമതത്തിലേക്ക്‌ നയിച്ചത്‌.

അംബേദ്‌കറുടെ ബുദ്ധമതാശ്ലേഷം ഇന്ന്‌ എങ്ങനെയാണ്‌ കാണുന്നത്‌?

ചെറിയൊരു വിഭാഗം ദലിതുകളാണ്‌ ബുദ്ധമതത്തിലേക്ക്‌ പരിവര്‍ത്തിതരായത്‌. പ്രധാനമായും മഹാരാഷ്‌ട്രയിലെ മഹറുകളും പൂര്‍വ യു പിയിലെ ചാമറുകളുമാണ്‌ യഥാര്‍ഥത്തില്‍ ബുദ്ധമതത്തിലേക്ക്‌ മാറിയത്‌. ആ നിലയ്‌ക്ക്‌ ഇന്ത്യയിലെ ദലിതുകളെല്ലാം മതം മാറിയിരുന്നില്ല. ബുദ്ധ മതത്തിലേക്കുള്ള മാറ്റത്തിന്റെ പ്രധാന പ്രശ്‌നം, തങ്ങള്‍ക്കു ലയിച്ചു ചേരാനും ദലിതത്വം ഇല്ലാതാക്കാനും ഇന്ത്യയില്‍ അപ്പോള്‍ വേരുകളുള്ള ബുദ്ധ സമൂഹം ഇല്ലെന്നതായിരുന്നു. ദലിതുകള്‍ ബുദ്ധമതത്തിലേക്കു പരിവര്‍ത്തിതരായിട്ടും അവര്‍ ദലിതുകള്‍ എന്നു തന്നെയാണ്‌ അറിയപ്പെട്ടതും. ഈ നിലയ്‌ക്ക്‌ ദലിത്‌ വ്യക്തിത്വത്തില്‍ നിന്നും വൃത്തികെട്ട ജാതി വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം ദലിതരെ സഹായിച്ചിട്ടില്ല. പുറംതൊലിയില്‍ ചില മാറ്റങ്ങള്‍ മാത്രമാണു വരുത്തിയത്‌. ഭൂരിഭാഗം ദലിതരും തങ്ങളുടെ മുന്‍പത്തെ മതാചാരങ്ങളും മറ്റു ചടങ്ങുകളുമാണ്‌ പിന്നീടും തുടര്‍ന്നത്‌. ദലിതുകള്‍ ഇസ്‌ലാമിലേക്കു വരുന്നതിനെയാണ്‌ ഹിന്ദു ഷോവനിസ്റ്റുകള്‍ എതിര്‍ക്കുന്നത്‌. ബുദ്ധമതത്തിലേക്കു വേണമെങ്കില്‍ മാറുന്നതിന്‌ അവര്‍ കാര്യമായ എതിര്‍പ്പുയര്‍ത്തുന്നില്ല. ഹിന്ദു മതത്തിന്റെ ഒരു ശാഖയാണ്‌ ബുദ്ധിസം എന്നവര്‍ കരുതുതുന്നു.

ദലിതുകളെ ശാക്തീകരിക്കുന്നതില്‍ ബുദ്ധമതത്തിലേക്കുള്ള മാറ്റം ഒരു വിജയമല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ ഇസ്‌ലാം ഉത്തരമാകുന്നത്‌?

ഇസ്‌ലാമും ബ്രാഹ്‌മണിസവും തീര്‍ത്തും എതിര്‍വശത്തുള്ള രണ്ട്‌ ആശയസംഹിതകളാണ്‌. സാമൂഹിക വിഷയങ്ങളിലുള്ള കാഴ്‌ചപ്പാടുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇതു വ്യക്തമാകും. ജാതി വ്യവസ്ഥയിലൂന്നിയ ബ്രാഹ്മണിസം തീര്‍ത്തും പദവിനിഷ്‌ടമാണ്‌. പുരോഹിതരുടെ മേല്‍ക്കോയ്‌മയും കീഴാളരുടെ അടിമത്തവും അവിടെ പ്രകടമാണ്‌. ആരാധനയിലും വേദപഠനത്തിലും ഈ വിരുദ്ധമനോഭാവം നിലനില്‍ക്കുന്നുണ്ട്‌.

എന്നാല്‍ നേരെ മറിച്ച്‌ സാമൂഹിക നീതിയിലധിഷ്‌ഠിതമാണ്‌ ഇസ്‌ലാം. മനുഷ്യ കുലത്തിന്റെ ഐക്യപ്പെടലാണത്‌. എല്ലാവരും ആദമിന്റെയും ഹവ്വയുടെയും മക്കളാണെന്ന കാഴ്‌ചപ്പാടാണ്‌ ഇസ്‌ലാമിന്റേത്‌. ഒരു മതവും നീതിക്കും സാമൂഹിക സമത്വത്തിനും ഇത്രയധികം പ്രാധാന്യം നല്‍കുന്നില്ല. ആ നിലയ്‌ക്ക്‌ ഇസ്‌ലാം ദലിതുകള്‍ക്ക്‌, അടിച്ചമര്‍ത്തുന്ന ജാതി വ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള ഫലപ്രദമായ വഴിയാണ്‌. ഇസ്‌ലാം ഒരു പുതിയ സാമൂഹിക ക്രമം പ്രദാനം ചെയ്യും; ആത്മാഭിമാനവും. പൂര്‍ണ മനുഷ്യനായി സമൂഹം സ്വീകരിക്കുന്നുവെന്ന വല്ലാത്ത ബോധവും അത്‌ സമ്മാനിക്കും. ഹിന്ദൂയിസം അതൊരിക്കലും നല്‍കുന്നില്ല. ദലിതുകള്‍ ഇസ്‌ലാമിലേക്ക്‌ മാറിയാല്‍ അവര്‍ എളുപ്പത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെടും. ഒരു വലിയ സമുദായത്തിന്റെ ഭാഗമായി ദലിതത്വം മറികടന്ന്‌ ശാക്തീകരിക്കപ്പെടുകയും ചെയ്യും.

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ജാതി പ്രശ്‌നം ഉണ്ടല്ലോ?

ജാതീയമായ ചില സ്വഭാവങ്ങള്‍ ഇന്ത്യന്‍ മുസ്‌ലികളിലുമുണ്ട്‌. ഇത്‌ വലിയൊരു ഹിന്ദു സമൂഹത്തിനിടയില്‍ ജീവിച്ചതുകൊണ്ടു സംഭവിച്ചതാണ്‌. ഇസ്‌ലാം ജാതി സംവിധാനത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്‌. ഇസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടാല്‍ ഈ തട്ടുകള്‍ ഇല്ലാതാക്കപ്പെടും. എന്റെ കാര്യം തന്നെയെടുത്താല്‍, ആദ്യ വിവാഹ മോചനത്തിനു ശേഷം സയ്യിദ്‌ കുടുംബത്തിലെ ഒരാളെ വിവാഹം കഴിക്കാന്‍ എനിക്കു കഴിഞ്ഞു. എന്റെ മക്കളും ഉന്നതരായ മുസ്‌ലിം കുടുംബങ്ങളിലുള്ളവരെയാണ്‌ വിവാഹം ചെയ്‌തത്‌.

ഒരു മുസ്‌ലിം എന്ന നിലയില്‍ ദലിത്‌ വിമോചന പദ്ധതികളില്‍ നിങ്ങള്‍ക്കെന്തെങ്കിലും റോളുണ്ടോ? ദലിത്‌- മുസ്‌ലിം സംഭാഷണങ്ങള്‍ക്ക്‌ എന്തെങ്കിലും സാധ്യതകളുണ്ടോ?

വിവിധ ദലിത്‌ വിഭാഗങ്ങളുമായി അടുത്തിടപഴകുന്നുണ്ട്‌ ഇപ്പോഴും. ദലിതുകള്‍ക്ക്‌ ഇസ്‌ലാം തുറക്കുന്ന വിമോചനത്തിന്റെ വഴികളെ കുറിച്ച്‌ പ്രതിപാദിക്കുന്നതുള്‍പ്പെടെ പുസ്‌തകങ്ങള്‍ക്കായി പ്രസിദ്ധീകരണ ശാല ആരംഭിച്ചിട്ടുണ്ട്‌. ജാതി അടിമത്തത്തില്‍ നിന്ന്‌ അവരെ മോചിപ്പിക്കുകയാണ്‌ ലക്ഷ്യം. ഒരു രാഷ്‌ട്രീ പാര്‍ട്ടിക്കും (സബ്‌ ജന്‍ പാര്‍ട്ടി- എല്ലാവരുടെയും പാര്‍ട്ടി) രൂപം നല്‍കിയിട്ടുണ്ട്‌. അതിപ്പോഴും അതിന്റെ ശൈശവ ദശലിയാണ്‌. ഈ പാര്‍ട്ടിയിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരെയെല്ലാം പൊതു മണ്ഡലത്തില്‍ ഒരുമിച്ചുകൂട്ടുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം.

കടപ്പാട്
ശബാബ് വാരിക.

10 പ്രതികരണങ്ങള്‍:

Joker said...

Thanks for this article..Please change the layout of this blog. Verydifficult to read.

Anonymous said...

അംബേദ്കര്‍ക്ക് ബുദ്ധിയുപയോഗിച്ച് ചിന്തിക്കാന്‍ അറിയാമായിരുന്നു...ഒന്നില്‍നിന്നും ഒന്നിലേക്കു ചാടി നടക്കുന്നവന് വയറ്റിപ്പിഴപ്പു തന്നെ ലക്ഷ്യം

ലൂസിഫര്‍ said...

ആദ്യ വിവാഹ മോചനത്തിനു ശേഷം സയ്യിദ്‌ കുടുംബത്തിലെ ഒരാളെ വിവാഹം കഴിക്കാന്‍ എനിക്കു കഴിഞ്ഞു. എന്റെ മക്കളും ഉന്നതരായ മുസ്‌ലിം കുടുംബങ്ങളിലുള്ളവരെയാണ്‌ വിവാഹം ചെയ്‌തത്‌.

ഇതിന്റെ അര്‍ഥം എന്താണ് , അവര്‍ണന്‍ ആയിരുന്ന ആള്‍ക്ക് , ഉന്നമനം ഉണ്ടായി എന്ന് തോന്നിയപ്പോള്‍ ഉന്നത കുലജാതന്‍ ആവാനുള്ള കൊതിയോ ?
എന്താണീ ഉന്നത മുസ്ലിം കുടുംബം ? ബ്രാഹ്മണര്‍ മുസ്ലിം ആയതോ ? ആണെങ്കില്‍ അതില്‍ താങ്കള്‍ അഭിമാനിക്കുന്നോ ?

Unknown said...

ദലിതർ ഹിന്ദുമതത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചിതരാവണമെന്ന് അംബേദ്ക്കർ മാത്രമല്ല,ഇങ്ങു കേരളത്തിലെ ഒട്ടുമിക്ക സാമൂഹ്യപ്രവർത്തകരും സമുദായപ്രവർത്തകരും തിരിച്ചറിഞ്ഞ വസ്തുതയാണ്‌.1930-കളിൽ തന്നെ അംബേദ്ക്കർ അതിനു നീക്കം നടത്തിയിരുന്നു.പ്രധാനപ്പെട്ട മൂന്നു മതങ്ങളെയാണ്‌ പരിഗണിച്ചിരുന്നത്.മുസ്ളീം-കൃസ്ത്യൻ-സിക്ക് മതങ്ങൾ.ഇസ്ളാമും കൃസ്ത്യാനിയും ഒരു മരത്തിലെ രൺറ്റുശിഖരങ്ങളാണ്‌.മനുഷ്യവംശം ആദാമിന്റേയും ഹവ്വയുടേയും മക്കളാണന്നു പറയും.എന്നാൽ കടുത്ത വംശീയത് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യും.അതിനും പുറമേ ദേശീയത്ക്ക് പുറത്താണുതാനും.ഇത് ദലിത് സമൂഹത്തിനു ഗുണം ചെയ്യില്ല.സിക്ക് സമുദായത്തിൽ ജാട്ടുകളുടെ മേധാവിത്വമാണ്‌.കീഴാള സമുദായങ്ങളിൽ നിന്നും വരുന്നവർക്ക് ഒരു പരിഗണനയും കിട്ടിയിരുന്നില്ല.അതുകൊണ്ടു തന്നെ ആ ശ്രമം ഉപേക്ഷിക്കയുണ്ടായി.പിന്നീട് 1955-ലാണ്‌ ബുദ്ധമതത്തെ പറ്റി ചിന്തിക്കുന്നത്.ഇന്ത്യയിൽ ചത്തുപോയ മതമാണന്നറിഞ്ഞു കൊണ്ടു തന്നെയാണ്‌ ,ആ വഴിക്കു ചിന്തിച്ചത്.അതായത് അനുഷ്ഠാന ബുദ്ധമതത്തെ നിരാകരിച്ച് ധാർമ്മികതയിൽ കേന്ദ്രീകരിക്കുന്ന പുതു ബുദ്ധമതമാണത്.ഒരു ദേശീയ ജനത യെന്ന നിലയിൽ സ്വയം നിർണ്ണയിക്കാൻ കഴിയുന്ന വിധം പ്രത്യശാസ്ത്രം രൂപപ്പെടുത്തി തന്നെയാണ്‌ ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന 'നിയോ-ബുദ്ധിസം'.അത് രാഷ്ട്രീയധികാരത്തേയും,വിഭവാധികാരത്തേയും ഉന്നയിക്കുന്നുണ്ട്.മതം മാറി ദലിത്-കൃസ്ത്യാനിയോ,ദലിത് -മുസ്ളീമോ ആയവരൊന്നും അതിന്റെ ഗുണം അനുഭവിക്കുന്നില്ല.സചാർ കമ്മീഷനും,മിശ്ര കമ്മീഷനും ഇത് വ്യക്തമാക്കിയതാണ്‌.
വ്യക്തിയെന്ന നിലയിൽ ചിലർക് ഗുണം കിട്ടിയെന്നതുകൊണ്ടുമാത്രം,അടിസ്ഥാന രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും വഴുതിമാറുന്നത് ശരിയല്ല.ആധുനികതയുടെ പാഠങ്ങളോട് വിമുകത കാണിക്കുന്ന ഇസ്ളാമിനെ സ്വീകരിച്ച് 'രക്ഷപെടാമെന്ന്' ഒരു ദലിതനും ഇന്നു ചിന്തിക്കുന്നില്ല.ഹൈന്ദവ ഭീകരതെക്കെതിരെ ഐക്യപ്പെടേണ്ടതുണ്ടന്നത് സത്യമാണുതാനും.

നിസ്സഹായന്‍ said...

ലേഖകന്‍ ദലിതനായിരുന്നു. മുസ്ലീമായപ്പോള്‍ ഇസ്ലാമിന്റെ സമത്വത്തിലും സാഹോദര്യത്തിലും ലയിക്കാന്‍ കഴിഞ്ഞു. മൃതമതമായ ബുദ്ധമതത്തില്‍ അംബേദ്ക്കറോടൊപ്പം പോയവരിന്നും ദലിതാവസ്ഥയില്‍ നിന്ദിതരായി കഴിയുന്നു. ഒറ്റപ്പെട്ട വ്യക്തികള്‍ ഇസ്ലാം സ്വീകരിച്ചാല്‍ അവരെ ഇസ്ലാം സമൂഹം സ്വാംശീകരിക്കുമെന്നത് സത്യമാണു്. ഈ വസ്തുതയെയാണു് ലേഖകന്‍ സമാന്യവത്ക്കരിക്കുന്നത്. ദലിതര്‍ കൂട്ടമായി ഇസ്ലാം സ്വീകരിച്ചാല്‍ ആ മതത്തിലും അവര്‍ ദലിതരായിത്തന്നെ അവശേഷിക്കും. അതാണു് ഇന്ത്യന്‍ ചരിത്രത്തില്‍ നാം കാണുന്ന യാഥാര്‍ത്ഥ്യം.

"അനുഷ്ഠാന ബുദ്ധമതത്തെ നിരാകരിച്ച് ധാര്‍മ്മികതയില്‍ കേന്ദ്രീകരിക്കുന്നത് പുതുബുദ്ധമതമാണ്. ഒരു ദേശീയ ജനതയെന്ന നിലയിൽ സ്വയം നിർണ്ണയിക്കാന്‍ കഴിയുന്ന വിധം പ്രത്യശാസ്ത്രം രൂപപ്പെടുത്തി തന്നെയാണ്‌ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന 'നിയോ-ബുദ്ധിസം'. അത് രാഷ്ട്രീയധികാരത്തേയും, വിഭവാധികാരത്തേയും ഉന്നയിക്കുന്നുണ്ട്."

"മതം മാറി ദലിത്-കൃസ്ത്യാനിയോ, ദലിത് -മുസ്ളീമോ ആയവരൊന്നും അതിന്റെ ഗുണം അനുഭവിക്കുന്നില്ല. സചാര്‍ കമ്മീഷനും, മിശ്ര കമ്മീഷനും ഇത് വ്യക്തമാക്കിയതാണ്‌." - സീഡിയന്‍

സീഡിയന്‍ പറയുന്ന രണ്ടു വസ്തുതകളും മുന്‍വിധിയില്ലാതെ പരിശോധിക്കപ്പെടേണ്ടതാണു്. പക്ഷെ നിയോബുദ്ധിസത്തെ വലിയ മുന്നേറ്റമായി കൊണ്ടുപോകാനോ, ദേശീയ അജന്‍ഡയായി പ്രഖ്യാപിക്കാനോ ദലിതുകള്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടുമില്ല. അതുപോലെ ഇസ്ലാമിനെ അഭയമായിക്കണ്ട് അതിലേയ്ക്കു പോയ ദലിത് സമൂഹത്തിന്റെ ഇന്നത്തെ ദാരുണമായ അവസ്ഥ സച്ചാര്‍ കമ്മീഷനും മിശ്ര കമ്മീഷനും വെളിപ്പെടുത്തുമ്പോള്‍ ഇസ്ലാമിലേയ്ക്കുള്ള പ്രയാണം ഒരു രക്ഷാമാര്‍ഗമായി എങ്ങനെ സ്ഥാപിക്കാന്‍ കഴിയും ?

ദീര്‍ഘകാലത്തെ ചരിത്രത്തില്‍ നിന്നും നാം പഠിക്കുന്ന പാഠമിതാണു്. ദലിതര്‍ വിഭാവാധികാരം ഇല്ലാത്ത ജനതയാണു്.വിഭവമില്ലാതെ, അധികാരമില്ലാതെ, സമ്പത്തില്ലാതെ, വിദ്യാഭ്യാസമില്ലാതെ ഏതു മതം സ്വീകരിച്ചാലും അവര്‍ ദലിതാവസ്ഥയില്‍ തുടരും. ഹിന്ദുവില്‍ നില്‍ക്കുന്നതും കൃസ്തുമതത്തില്‍ നില്‍ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല.രണ്ടലും ജാതിവ്യവസ്ഥ രൂക്ഷമായി നിലനില്‍ക്കുന്നു.ഇസ്ലാമിലേയ്ക്കു ചേക്കേറിയാല്‍ കൃസ്തുമതത്തില്‍ പോകുന്നതിനേക്കാള്‍ വിവേചനം തുലോം കുറഞ്ഞിരിക്കാം. പക്ഷെ കൂട്ടമായി ഇസ്ലാമിലേയ്ക്കു വരുന്ന ദലിതന്റെ ഭൌതികാവസ്ഥ മാറ്റിയെടുക്കാന്‍ ഇസ്ലാമിനാകുമോ ? കേരളമൊഴിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദലിതു മുസ്ലീം ഒരു വലിയ സാന്നിദ്ധ്യമാണു്. അവരുടെ ജീവിതാവസ്ഥയെന്താണ് ? മതം മാറാതിരുന്ന ദലിതരേക്കാള്‍ പീഢനങ്ങള്‍ സവര്‍ണഹിന്ദുത്വത്തില്‍ നിന്നും അവര്‍ അനുഭവിക്കേണ്ടിവരുന്നു. ദലിതര്‍ക്ക് ഭരണഘടനാപരമായി ലഭിക്കുന്ന പരിരക്ഷണം ലഭിക്കാതെയും വരുന്നു. ഇരട്ട ദുരന്തം. ഇതിനെ അഭിസംബോധന ചെയ്യാന്‍ മുഖ്യധാരാ ഇസ്ലാം ഒന്നും ചെയ്യുന്നുമില്ല. ഏതു മതം സ്വീകരിക്കുന്നുവെന്നതിനേക്കാള്‍ ദലിതരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള രാഷ്ട്രീയത്തിനു രൂപംകൊടുക്കുകയെന്നതാണു് അവരുടെ രക്ഷാമാര്‍ഗം. അതിനു് ഉതകുന്ന മതമെന്ന നിലയില്‍ നിയോബുദ്ധിസമായിരിക്കും കൂടുതല്‍ ഗുണം ചെയ്യുന്നതെന്നു തോന്നുന്നു. പരിഷ്ക്കരണത്തിനും ആധുനീകരണത്തിനും തയ്യാറാകാത്ത ഇസ്ലാം ദലിതരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. എന്നാല്‍ അവകാശപ്പോരാട്ടങ്ങളില്‍ ദലിതുമുസ്ലീങ്ങളുമായി സാഹോദര്യപ്പെടുന്നതും ഐക്യപ്പെടുന്നതും ഇരുവര്‍ക്കും ദലിതരെന്ന നിലയില്‍ ഗുണം ചെയ്യുകയും ചെയ്യും. കാരണം മതമേതായാലും ദലിതന്‍ ദലിതന്‍ തന്നെയാകുന്നു. അവരെ രക്ഷിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയൂ, എല്ലാ അര്‍ത്ഥത്തിലും.

J.Mandumpal Ph.D said...

വിഭവമില്ലാതെ, അധികാരമില്ലാതെ, സമ്പത്തില്ലാതെ, വിദ്യാഭ്യാസമില്ലാതെ ഏതു മതം സ്വീകരിച്ചാലും അവര്‍ ദലിതാവസ്ഥയില്‍ തുടരും.

^^^^^^^^^

True

J.Mandumpal Ph.D said...

ncm.nic.in/pdf/report%20dalit%20%20reservation.pdf

The interviewee might be correct in his own right, but the statistics says quite the opposite. Buddist and muslim dalits are the poorer than sikhs,christian, hindhu dalits..

Please go through the link I provided.

Anonymous said...

mr. J.Mandumpal Ph.D നല്‍കിയ ലിങ്കില്‍ ഒരു പ്രത്വേക ഭാഗം (page 96 : A-1) പറയുന്നത്‌ ഇപ്രകാരം..

a) post islamisation of meos (a rajastan tribe ), low caste hindus refused to accept cooked food from them

അതായത്‌ അടിമകളായി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ഇസ്ളാമിലേക്ക്‌ പോകുന്നത്‌ മറ്റ്‌ അടിമത്വം ഇഷ്ടപ്പെടുന്ന താഴ്ന്ന ജാതികള്‍ പോലും ഇഷ്ടപ്പെടുന്നില്ല എന്നാണ്‌. 'നിസ്സാഹായ'ണ്റ്റെ കമണ്റ്റ്‌ അത്തരത്തിലാണ്‌ അനുഭവപ്പെട്ടത്‌.

മറ്റ്‌ മതങ്ങളില്‍ പോകുന്നവര്‍ ഭൌതിക അടിമത്തം മാത്രമല്ല, ആത്മീയമായ വല്ല ഉണര്‍വ്വുകളും ആ മതം നല്‍കുന്നുണ്ടോ എന്നുകൂടി നോക്കേണ്ടതുണ്ട്‌..

മതം മാറിയാല്‍ മാത്രമല്ല, ഏത്‌ രാഷ്ട്രീയ പാര്‍ട്ടി മാറിയാലും വിവേചനങ്ങള്‍ എന്ന് തോന്നിയേക്കാവുന്ന കോമ്പ്ളക്സുകള്‍ സ്വാഭാവികമായി കുറച്ചു കാലത്തേക്ക്‌ നിലനില്‍ക്കും. അത്‌ ഇന്ത്യന്‍ സാഹചര്യമാണ്‌. മാറപ്പെടുന്ന മതത്തിണ്റ്റെ കുഴപ്പമല്ല.


മതം മാറിയവര്‍ക്കിടയില്‍ ക്രിസ്റ്റ്യാനിറ്റിയില്‍ കാണുന്നത്‌ പോലെ വിവേചനങ്ങള്‍ ഇസ്ളാമില്‍ ഇല്ലെന്നും ആ പേജില്‍ തന്നെ തുടര്‍ന്ന് പറയുന്നു.

kiran kumar said...

ഇസ്ലാമിലേക്ക് മതം മാറിയ ഒരു ദളിതൻ നടത്തുന്ന വാദങ്ങളും അവക്കുള്ള മറുപടിയും

ഇദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം ഇങ്ങിനെ
<<<< അംബേദ്‌കറുടെ ഏറ്റവും വലിയ അബദ്ധമായാണ്‌ ഞാനതിനെ കാണുന്നത്‌. >>>>

അംബേദ്‌കർ ചെയ്തത് അബദ്ധം എന്ന് പറയാൻ ഇയാൾ ആരാണ് ?
അങ്ങിനെയെങ്കിൽ ബുദ്ധ ആൻഡ്‌ ഹിസ്‌ ധാമമ, അസ്പർശ്യർ ആരായിരുന്നു, ബുദ്ധനോ കാറൽ മാർക്സോ, വിപ്ലവവവും പ്രതി വിപ്ലവവും മുതലായ ബുദ്ധിസത്തിൽ കേന്ദ്രീകരിച്ച രചനകൾ എല്ലാം അബദ്ധം എന്ന് പറയാൻ കഴിയുമോ ?

മുസ്‌ലിമാവുകയാണ്‌ നല്ല മാര്‍ഗമെന്ന്‌ മഹാത്മ ജ്യോതിബ ഫൂലെ വാദിച്ചിരുന്നു പോലും. എപ്പോൾ എങ്ങിനെ എന്ന് തെളിവ് നൽകുവാൻ ഇയാൾക്ക് കഴിയുമോ ? വെല്ലു വിളിക്കുന്നു

<<<< ദലിതുകള്‍ക്ക്‌ സിഖ്‌, ക്രിസ്‌ത്യന്‍, ഇസ്‌ലാം മതങ്ങള്‍ സ്വീകരിക്കാമെന്നും അംബേദ്‌കര്‍ പറഞ്ഞു. അതേസമയം ഇസ്‌ലാമാണ്‌ ദലിതുകള്‍ക്ക്‌ കൂടുതല്‍ മികച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി>>>>

നുണ , നുണ കല്ല്‌ വച്ച നുണ
അങ്ങിനെ ഉണ്ടെങ്കിൽ 1935 ഇൽ നടന്ന എതു പൊതു യോഗത്തിൽ ആണ് എന്ന് പറയാനുള്ള ആർജവം ഇയാൾ കാണിക്കേണ്ടതുണ്ട്. അതിൻറെ വിശ്വസനീയം ആയ റെക്കോർഡ്‌ കൂടി കാണിക്കണം

<<< മുസ്‌ലിംകള്‍ എത്രമാത്രം അടുത്ത്‌ ഇടപഴകുന്നുണ്ടെന്നും ഇസ്‌ലാമിക സാഹോദര്യ ബന്ധത്തിന്‌ മറ്റു മതസമൂഹങ്ങളിലോ പാരമ്പര്യത്തിലോ സമാന മാതൃകകളില്ലെന്നും ബി ആര്‍ അംബേദ്‌കര്‍ പറഞ്ഞു>>>>

അപ്പോൾ ബാബാസഹെബ് വിപ്ലവവവും പ്രതി വിപ്ലവവും എന്നാ ഗ്രന്ഥത്തിൽ ഇസ്ലാമിക അധിനിവേശത്തെ കുറിച്ച് ബാബാസഹെബ് പറഞ്ഞത് ഇയാൾ എങ്ങിനെ വായിച്ചെടുക്കും ?

<<< ഉന്നത ജാതിക്കാരുടെ ആധിപത്യത്തിനെതിരെ ജിന്നയുമായും മുസ്‌ലിംലീഗുമായും അംബേദ്‌കര്‍ വളരെയടുത്ത്‌ സഹകരിച്ചിരുന്നു.>>>

ഇയാൾ പറയുന്നതല്ല വിശ്വസനീയം , ജിന്നയുടെയും മുസ്ലീമുകളുടെയും സഹായത്തെ കുറിച്ച് അംബേദ്‌കർ പറയുന്നുണ്ടോ എന്നതാണ് വിശ്വസനീയം

<<<< ഇസ്‌ലാമിലേക്കു പരിവര്‍ത്തിക്കപ്പെട്ടാല്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദലിതര്‍ കൂട്ടക്കൊല ചെയ്യപ്പെടുമെന്ന്‌ അംബേദ്‌കര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നു. ഇതാണ്‌ ബുദ്ധമതത്തിലേക്ക്‌ നയിച്ചത്‌.>>>>

ഇയാളുടെ വാക്കുകൾ വിശ്വസിക്കരുത്
സ്വതന്ത്രതോടനുബന്ധിച്ചു നടന്ന വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിന് ദളിതരും 'ഹിന്ദു' എന്ന് മുദ്രകുത്തപ്പെട്ടു മുസ്ലീം കലാപകാരികളാൽ കൊല്ലപ്പെട്ടിരുന്നു എന്നതാണ് വാസ്തവം.
ഇനി മുസ്ലീമുകൾക്ക് വേണ്ടി മറ്റൊരു രാഷ്ട്രം എന്നാ വാദം ജിന്ന ഉയർത്തിയ സാഹചര്യത്തിൽ ബാബക്ക് ദളിതരെ പുതിയ രാഷ്ട്രത്തിലേക്ക് പ്രവേശിപ്പിക്കുവാൻ അവസരം ഉണ്ടാകുമായിരുന്നല്ലോ ?
ഇതെല്ലാം തന്നെ അവിശ്വസനീയമായ നിർമിതികൾ മാത്രമാണ്, ബാബാസഹെബിന്റെ വാക്കുകളോ പ്രവർത്തിയോ ഒന്നും തന്നെ ഇതിനെ സാധൂകരിക്കുന്നില്ല

കേവലം ബാബയുടെ മതം മാറ്റം മാത്രമല്ല അദ്ധേഹം ബുദ്ധിസത്തെ ഉയർത്തിപ്പിടിക്കുന്നു എന്നതിന് ദ്രിഷ്ടാന്തം. മറിച്ച് ബുദ്ധ ആൻഡ്‌ ഹിസ്‌ ധാമമ, അസ്പർശ്യർ ആരായിരുന്നു, ബുദ്ധനോ കാറൽ മാർക്സോ, വിപ്ലവവവും പ്രതി വിപ്ലവവും മുതലായ ബുദ്ധിസത്തിൽ കേന്ദ്രീകരിച്ച രചനകൾ എല്ലാംതന്നെ ബാബാസഹെബ് ഉയർത്തിപ്പിടിച്ചത് ബുദ്ധിസം തന്നെയായിരുന്നു എന്നതിന് തെളിവാണ്
എന്തായാലും ബാബുരാജിനെ പോലുള്ള മുസ്ലീം എജെന്റുമാരുടെ കയ്യിലെ ഒരു തുരുപ്പു ചീട്ടു ആയിരിക്കും ഈ കക്ഷി

Unknown said...

😂😂😂

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്