Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിളി.

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്