Thursday, December 22, 2011

ആത്മീയഗുരുക്കന്മാര്‍ ആര്‍ എസ്‌ എസ്സിന്റെ ആലയില്‍!

- രാം പുനിയാനി -
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ആത്മീയ ഗുരുക്കന്മാര്‍ അങ്ങോട്ടുള്ള തുടര്‍ച്ചയായ യാത്രയിലാണ്‌. അഴിമതിക്കെതിരെ ഈ ഗുരുക്കന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ ഉത്‌ബോധനം നല്‍കുന്നു. (നവംബര്‍ 2011). ഇതില്‍ പ്രധാനപ്പെട്ടത്‌ ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറുമാണ്‌. അണ്ണ ഹസാരെയുമായി വേദി പങ്കിട്ട ശ്രീ ശ്രീ ഹസാരെയെ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തപ്പോള്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്‌തിരുന്നു. തടവിലായിരിക്കുമ്പോള്‍ അണ്ണായ്‌ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇടയില്‍ മധ്യസ്ഥനായി വര്‍ത്തിച്ചതും ശ്രീ ശ്രീ ആയിരുന്നു. അതുവരെ ദൈവികത രൂപപ്പെടുത്തുകയായിരുന്ന, ബാബ രാംദേവും ശ്രീ ശ്രീയും പെട്ടെന്നാണ്‌ അഴിമതിയുടെ ശല്യം കണ്ടു പിടിച്ചതും ദീര്‍ഘകാലമായി നടന്നുവന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക്‌ സ്വയം ഇറങ്ങിച്ചെന്നതും. 
ബാബ രാംദേവ്‌ അദ്ദേഹത്തിന്റെ അധ്യാപനങ്ങളില്‍ അഴിമതി വിരുദ്ധത അനുബന്ധ വിഷയമായി ചേര്‍ക്കുകയും പ്രസംഗങ്ങളില്‍ അത്‌ ഉള്‍പ്പെടുത്തുകയും ചെയ്‌തു. സമാന രീതിയില്‍ ശ്രീ ശ്രീയും

Tuesday, December 20, 2011

കാവിക്കൊടിയും ചെങ്കൊടിയും ഭാരത് മാതാ കീ ജയ്

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന്‍ അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് വന്നത് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും ചോദിച്ചു പോവുക സ്വാഭാവികം.

കാവിയില്‍ മുങ്ങിയ ത്രിവര്‍ണപതാകയേന്തി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് സംഘ് മുദ്രാവാക്യം ഉരുവിട്ടുകൊണ്ടുള്ള ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സംഘ് രാഷ്ട്രീയം അറിയാത്തവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

Monday, November 28, 2011

നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും

നവോത്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും എന്താണ് നവോത്ഥാനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു തുടര്‍ പ്രക്രിയ ആണ്.  കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടും ആശയാദര്‍ശ അടിത്തറയില്‍ ഉറച്ച് നിന്ന് കൊണ്ടും ജീവിതത്തെ നവീകരിച്ചുകൊണ്ടിരിക്കുക എന്ന അനസ്യൂത പ്രക്രിയയെ നവോത്ഥാന പരിശ്രമം എന്ന് പറയാം.

ഇമാം സുയൂഥി തന്റെ അന്‍ജാമിഉസ്വഗീര്‍  എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുകയുണ്ടായി “ മത പരിഷ്ക്കരണം (തജ്ദീദ്) കൊണ്ട് അര്‍ഥമാക്കുന്നത് അതിന്റെ സന്മാര്‍ഗത്തെ പ്രകാശിപ്പിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യത്തെയും അര്‍ഹതയെയും വെളിപെടുത്തലുമാണ്.  അതു പോലെ മതവിശ്വാസികളെ ബാധിക്കുന്ന അത്യാചാരങ്ങളില്‍ നിന്നും തീവ്രചിന്തകളില്‍ നിന്നും അവരെ തടയുകയും അതിന്റെ സംസ്ഥാപനത്തില്‍  വരുന്ന വീഴ്ച്ചകളെ പ്രതിരോധിക്കുകയും അതിന്റെ സംഹിതകളില്‍ പറഞ്ഞ സാമൂഹിക, നാഗരിക പദ്ധതികളെയും മനുഷ്യരുടെ പൊതുവായ താല്പര്യങ്ങളെയും  പരിപ്പാലിക്കലുമാണ്”

നവോത്ഥാനത്തിന്റെ ചരിത്രവും വായിച്ചറിയുമ്പോഴും അതിന്റെ വര്‍ത്തമാനത്തെ അനുഭവിച്ചറിയുമ്പോഴും ഈ പദത്തിന് ഇത്ര സമഗ്രമായ ഒരു വിശദീകരണം മറ്റൊരാളും നല്‍കിയതായി കാണാവുന്നതല്ല.

Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിളി.

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു.


മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു.



ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല'' എന്ന് മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്റെ അന്വേഷണങ്ങളെയും രീതിശാസ്ത്രത്തെയും 'മാര്‍ക്‌സിസം' എന്ന് ആദ്യമായി വിളിച്ചുകേട്ടപ്പോഴാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. മതങ്ങളും ദൈവശാസ്ത്രവും മനുഷ്യന് ദുഃഖങ്ങള്‍ മറയ്ക്കാനും മനുഷ്യത്വം നിലനിര്‍ത്താനും ഉതകുന്ന മയക്കുമരുന്നാണ് എന്നാണ് അദ്ദേഹത്തിന്റെ മതം.
ലെനിന്റെ വിശകലനത്തില്‍ മാര്‍ക്‌സിസം, ജര്‍മ്മന്‍തത്വചിന്തയുടെയും ഫ്രഞ്ച് രാഷ്ട്രമീമാംസയുടെയും ഇംഗ്ലീഷ് ധനതത്ത്വശാസ്ത്രത്തിന്റെയും പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 'ദൈവം മരിച്ച' യൂറോപ്പിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിസം വളര്‍ന്നത്. ഒരു ഭാഗത്ത് മുതലാളിത്ത സമൂഹനിര്‍മ്മാണം, മറുഭാഗത്ത് മാര്‍ക്‌സിസത്തിന്റെ വെളിച്ചം വീണ തൊഴിലാളിവര്‍ഗ പ്രസ്ഥാനം. മുതലാളിത്ത പ്രത്യയശാസ്ത്രകാരന്മാരും മാര്‍ക്‌സിസവും ഒരുപോലെ, മതത്തെയും ദൈവത്തെയും ഒരു മധ്യയുഗപ്രതിഭാസമായി എഴുതിത്തള്ളി. പകരം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദേശീയനിര്‍മാണത്തിന്റെയും മൂല്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മൂല്യ പരികല്‍പനകളെ വിമര്‍ശനാത്മകമായി മാത്രമാണ് മാര്‍ക്‌സിസം സമീപിച്ചതെങ്കിലും അവ പങ്കിട്ട പൈതൃകം മാര്‍ക്‌സിസവും പിന്‍പറ്റി. ക്രൈസ്തവ യൂറോപ്പില്‍ നടന്ന സാമൂഹ്യപരിഷ്‌കരണ സംരംഭങ്ങളുടെയും സാമൂഹ്യ നിര്‍മാണ പ്രക്രിയയുടെയും കലാനിര്‍മാണ സംരംഭങ്ങളുടെയും ആകെത്തുകയായാണ് ഈ പദ്ധതികള്‍ നിലവില്‍ വന്നത്. അവ മതത്തെയും ദൈവവിശ്വാസത്തെയും സ്വകാര്യസ്ഥലികളായി പരിമിതപ്പെടുത്തി.

Saturday, July 23, 2011

എന്തുകൊണ്ട് അബേദ്ക്കര്‍ ഇസ്ലാം സ്വീകരിച്ചില്ല.

റാഷിദ്‌ സലീം ആദില്‍
/യോഗീന്ദര്‍ സിക്കന്ദ്‌

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും രാഷ്‌ട്രീയക്കാരനുമായ റാഷിദ്‌ സലീം ആദില്‍, ദലിത്‌ വിഭാഗത്തില്‍ നിന്ന്‌ ഇസ്‌ലാം മതം പുല്‍കിയ ആക്‌ടിവിസ്റ്റാണ്‌. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും സംസാരിക്കുന്നു.



എന്താണ്‌ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്‌?

ജാതിവ്യവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ പരമകാഷ്‌ഠയാണ്‌ മതപരിവര്‍ത്തനം. ആത്മാഭിമാനം തേടിയുള്ള അന്വേഷണത്തിന്റെ അന്ത്യം. ദല്‍ഹിക്കടുത്തുള്ള കൊച്ചു ഗ്രാമത്തില്‍ ദലിത്‌ വിഭാഗത്തില്‍ പെട്ട ദരിദ്ര ചമര്‍ കുടുംബത്തിലാണ്‌ ജനനം. പാരമ്പര്യമായി തുകല്‍ പണിക്കാരായിരുന്നു കുടുംബം. ഉന്നത കുലജാതര്‍ ഞങ്ങളെ തൊട്ടുകൂടാത്തവരായാണ്‌ കണ്ടത്‌. എന്റെ നിരക്ഷരനായ അച്ഛന്‌ ഒരു കൊച്ചു കടയുണ്ടായിരുന്നു. ദലിതര്‍ക്ക്‌ ഭക്ഷണം നല്‍കുന്ന കടയായിരുന്നു അത്‌. എന്നെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അതു മതിയാകുമായിരുന്നില്ല. ഹൈസ്‌കൂള്‍ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും ഒരു ജോലിക്കായി ദല്‍ഹിയിലേക്കു വരികയും ചെയ്‌തു. ദല്‍ഹിയാണ്‌ എന്റെ വ്യത്യസ്‌തമായ കഴിവുകള്‍ പുറത്തുകൊണ്ടുവന്നത്‌. ആശയങ്ങളുടെ തികച്ചും വ്യത്യസ്‌തമായ ഒരു ലോകമായിരുന്നു അത്‌.

Sunday, July 3, 2011

സെക്യുലര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഭൂമിപൂജ?



രാം പുനയാനി
ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിലും പൊലീസ്‌ സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കാണുന്നത്‌ പതിവാണ്‌. പൊതുമേഖലാ ബസ്സുകളിലും ഇത്തരം കാഴ്‌ചകള്‍ കാണാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണവേളയിലും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. പല ആളുകളും ഇതിന്റെ

മതപരമായ വിവക്ഷകളെക്കുറിച്ച്‌ ചിന്തിക്കാതെയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും.

സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും മതവിശ്വാസങ്ങളുമായും ആചാരങ്ങളുമായും ചേര്‍ത്തുവെക്കുന്നത്‌ സ്വാതന്ത്ര്യാനന്തരം വിവിധ ചിന്തകര്‍ ഏറെ വിമര്‍ശിച്ച കാര്യമാണ്‌ എന്ന വസ്‌തുത നാം ഓര്‍ക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ സോമനാഥ ക്ഷേത്ര നിര്‍മാണത്തിന്‌ ഫണ്ടനുവദിക്കാന്‍ വിസമ്മതിച്ചെന്ന്‌ മാത്രമല്ല, ക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതില്‍ നിന്ന്‌ രാഷ്‌ട്രപതി എന്ന നിലയില്‍ ഡോ. രാജേന്ദ്രപ്രസാദ്‌ വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. മതപരമായ വിശുദ്ധ സ്ഥലങ്ങളില്‍ രാഷ്‌ട്രീയനേതാക്കള്‍ എത്തുന്നത്‌ തീര്‍ത്തും സ്വകാര്യമായിരിക്കണമെന്നും മാധ്യമശ്രദ്ധ ഇത്തരം പരിപാടികള്‍ക്ക്‌ ലഭിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിവരുന്നതായാണ്‌ കാണുന്നത്‌. അനുഗ്രഹം തേടി മതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‌ രാഷ്‌ട്രീയ നേതാക്കള്‍ പരസ്‌പരം മത്സരിക്കുകയാണ്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപന, ഉദ്‌ഘാടന ചടങ്ങുകളില്‍ ബ്രാഹ്‌മണര്‍ മന്ത്രങ്ങളുരുവിട്ട്‌ കാര്‍മികത്വം വഹിക്കുന്നതും ഭൂമിപൂജ നടത്തുന്നതുമെല്ലാം നിത്യകാഴ്‌ചയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഗുജറാത്തില്‍ നിന്നുള്ള ദളിത്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജേഷ്‌ സോളങ്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ശ്രദ്ധേയമാകുന്നത്‌. ഹൈക്കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‌ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങില്‍ ഭൂമിപൂജ നടത്തിയത്‌ രാജ്യത്തിന്റെ മതേതര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്ന്‌ കാണിച്ചാണ്‌ സോളങ്കി ഹൈക്കോടതിയെ സമീപിച്ചത്‌. സംസ്ഥാന ഗവര്‍ണറും ഹൈക്കോടതി ചീഫ്‌ ജസ്റ്റിസും പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്തരം മതാചാരങഅങള്‍ എന്നത്‌ ശ്രദ്ധേയമാണ്‌.


ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ചടങ്ങെന്നും മതവും ഭരണകൂടവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണിതെന്നും സോളങ്കി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭൂമിപൂജ നടത്തുന്നതും ബ്രാഹ്‌മണര്‍ മന്ത്രോച്ചാരണങ്ങളുമായി കാര്‍മികത്വം വഹിക്കുന്നതും ജുഡീഷ്യറിയുടെ മതേതര സ്വഭാവം നഷ്‌ടപ്പെടുത്തുമെന്ന്‌ ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി വിവേചനപരമോ മതേതര കാഴ്‌ചപ്പാടുള്ളതോ എന്ന്‌ പരിഗണിക്കാതെ തള്ളുക മാത്രമല്ല, പരാതിക്കാരന്‌ കോടതി 20,000 രൂപ പിഴ ചുമത്തുകയും ചെയ്‌തത്‌ പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌.

ഭൂമിയെ വേദനിപ്പിക്കുന്നതിനുള്ള പ്രായശ്ചിത്തമാണിതെന്നും കെട്ടിടനിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്‌ പൂജയെന്നുമാണ്‌ ജഡ്‌ജിമാര്‍ പറയുന്നത്‌. എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടിയാണെന്ന്‌ പറയപ്പെടുന്ന ഈ ചടങ്ങുകളുടെ അടിസ്ഥാനം ഹിന്ദുമൂല്യങ്ങളില്‍ പറയുന്ന വസുദൈവ കുടുംബകം (എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങള്‍), സര്‍വജന്‍ സുഖിനോ ഭവന്തു (എല്ലാവര്‍ക്കും നന്മ വരട്ടെ) തുടങ്ങിയ വിശ്വാസങ്ങളാണെന്നും അവര്‍ വാദിക്കുന്നു.

ഭൂമിയെ ആരാധിക്കണമെന്നത്‌ ഹിന്ദു മതാചാരപ്രകാരം മാത്രമുള്ള വിശ്വാസമാണ്‌. ചില മതങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുന്നു. വേറെ ചില മതവിഭാഗങ്ങള്‍ മറ്റ്‌ ആചാരങ്ങളുമായാണ്‌ ഇത്തരം ചടങ്ങുകള്‍ നടത്തുന്നത്‌. ഉദാഹരണത്തിന്‌ ക്രിസ്‌ത്യാനികള്‍ വിശുദ്ധ ജലം തെളിച്ചാണ്‌ ഇത്തരം കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്‌. ഭൂമിയുടെ അതിജീവനമാണ്‌ ലക്ഷ്യമെങ്കില്‍ ഭൂമിശാസ്‌ത്രപരവും വാസ്‌തുശില്‍പ്പപരവുമായ കാര്യങ്ങള്‍ക്കാണ്‌ മേല്‍പറഞ്ഞതിനേക്കാള്‍ താല്‍പര്യം കാണിക്കേണ്ടതും ശ്രദ്ധ പുലര്‍ത്തേണ്ടതും. പൊതു സംവിധാനത്തില്‍ ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുവരുന്നതിനെ നിയമം ഉപയോഗിച്ച്‌ ന്യായീകരിക്കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്‌. മാത്രമല്ല, മതങ്ങളില്‍ നിന്ന്‌ ഭരണകൂടം അകലംപാലിക്കണമെന്നും എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കണമെന്നുമുള്ള ഭരണഘടനാ നിര്‍ദേശം കാറ്റില്‍ പറത്തുക കൂടിയാണ്‌.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്താണ്‌ എന്നത്‌ എസ്‌ ആര്‍ ബൊമ്മൈ കേസില്‍ സുപ്രീംകോടതി അക്കമിട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: 1). സ്റ്റേറ്റിന്‌ മതമില്ല. 2). സ്റ്റേറ്റ്‌ മതങ്ങളില്‍ നിന്ന്‌ പൂര്‍ണമായും വിട്ടുനില്‍ക്കണം. 3). ഏതെങ്കിലും മതത്തിന്റെ ചിഹ്നങ്ങളെയോ മതത്തേയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവരുത്‌. എന്നാല്‍ ഭൂമിപൂജയുമായി ബന്ധപ്പെട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി നിരീക്ഷണത്തിന്‌ തീര്‍ത്തും കടകവിരുദ്ധമാണ്‌.

മതങ്ങളുടെ ധാര്‍മിക തത്വങ്ങള്‍ പലതും സമൂഹം വ്യാപകമായി സ്വീകരിക്കാറുണ്ട്‌. വസുദൈവ കുടുംബകം (ഹിന്ദുമതം), എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണ്‌ (ഇസ്‌ലാം), അയല്‍ക്കാരെ സ്‌നേഹിക്കുക (ക്രിസ്‌ത്യന്‍) തുടങ്ങിയവ ഇത്തരം ധാര്‍മികമൂല്യങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. എന്നാല്‍ മതപരമായ ആചാരങ്ങളെ ഇതില്‍ നിന്നും വ്യത്യസ്‌തമായി മാത്രമേ കാണാന്‍ കഴിയൂ. മതങ്ങളുടെ കേന്ദ്രാശയം ആചാരങ്ങളല്ല, ധാര്‍മിക മൂല്യങ്ങളാണ്‌. പൊതുവീക്ഷണത്തില്‍ പൂജകള്‍ നടത്തുന്നത്‌ ഏതെങ്കിലും ഒരു മതത്തെ തിരിച്ചറിയാന്‍ കഴിയുന്ന ചടങ്ങാണ്‌. മഹത്തുക്കളുടെ ജീവിതത്തില്‍ നിന്ന്‌ നാം പഠിച്ചെടുക്കേണ്ടത്‌ മതങ്ങളുടെ ധാര്‍മിക കാഴ്‌ചപ്പാടുകളെയായിരിക്കണം. മതപരമായ ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നതിന്‌ സമൂഹത്തിനോ വ്യക്തികള്‍ക്കോ യാതൊരു തടസ്സവുമില്ല. പ്രത്യേകിച്ച്‌ വ്യത്യസ്‌ത മതക്കാര്‍ തിങ്ങിത്താമസിക്കുകയും മതങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങള്‍ പിന്തുടരുന്ന വ്യത്യസ്‌ത വിഭാഗങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌.

ഭരണഘടനയുടെ 51(എ) വകുപ്പിന്‌ തീര്‍ത്തും വിരുദ്ധമാണ്‌ ഭൂമിപൂജ പോലുള്ള കര്‍മങ്ങള്‍. സമൂഹത്തില്‍ നേരിട്ട്‌ വംശീയ ചിന്താഗതി പടര്‍ത്തുന്ന കാര്യങ്ങളാണത്‌. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാകര്‍മങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ ചടങ്ങുകളില്‍ ഉപയോഗിക്കപ്പെടുക വഴി നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന കാഴ്‌ചപ്പാടിന്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. വിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഇടയിലുള്ള വരയുടെ കനം ഇല്ലാതാക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌. അന്ധവിശ്വാസം സമൂഹത്തെ തെറ്റായ വഴിയിലേക്കായിരിക്കും നയിക്കുക.

അനുയോജ്യമായ സ്ഥലം കണ്ടെത്താതെയും ശാസ്‌ത്രീയ രീതികള്‍ അവലംബിക്കാതെയും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത്‌ നമുക്കെല്ലാം അറിവുള്ള കാര്യമാണ്‌.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണകൂടങ്ങള്‍ പല മാനദണ്ഡങ്ങളും കൊണ്ടുവരുന്നത്‌. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതിനും നമ്മള്‍ സാക്ഷികളാവുന്നു. മതപരമായ ആചാരങ്ങളെ ഭരണകൂടത്തിന്റെ നടപടികളായി സ്വീകരിക്കുന്നതിനു പകരം ഇത്തരം പ്രായോഗിക നടപടികള്‍ ഉറപ്പുവരുത്താനാണ്‌ കോടതികള്‍ ജാഗ്രത കാണിക്കേണ്ടത്‌.

``എല്ലാ പൗരന്മാര്‍ക്കും തുല്യത ആസ്വദിക്കാന്‍ കഴിയണം. രാഷ്‌ട്രം പൂര്‍ണമായും മതേതരത്വ സ്വഭാവത്തിലുള്ളതായിരിക്കണം. അതിനുവേണ്ടിയാണ്‌ ഞാനെന്റെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്‌'' -രാഷ്‌ട്രപിതാവ്‌ മഹാത്മജിയുടെ വാക്കുകളാണിത്‌ (ഹരിജന്‍, 1947 ആഗസ്‌ത്‌ 31), ``മതം ദേശീയത കുറിക്കാനുള്ള ഉപകരണമല്ല. അത്‌ വ്യക്തിക്കും ദൈവത്തിനും ഇടയിലുള്ള കാര്യം മാത്രമാണ്‌'' (അതേപുസ്‌തകം, പേജ്‌ 90), ``മതം ഓരോ മനുഷ്യരുടെയും വ്യക്തിപരമായ കാര്യം മാത്രമാണ്‌. അതിനെ രാഷ്‌ട്രീയവുമായോ രാഷ്‌ട്രവുമായോ കൂട്ടിക്കലര്‍ത്തരുത്‌'' (പേജ്‌ 90) തുടങ്ങിയ ഗാന്ധിയന്‍ വാക്കുകളും നാം കണക്കിലെടുക്കണം. എന്നാല്‍ അടുത്തകാലത്തായി ഹിന്ദു ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഭരണകൂടങ്ങള്‍ വ്യാപകമായി ദേശീയ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നുണ്ട്‌. ഇത്‌ പുനരാലോചനക്ക്‌ വിധേയമാക്കേണ്ടതാണ്‌.

Thursday, March 24, 2011

സാമ്രാജ്യത്ത്വ വിരുദ്ധതയും ജമാഅത്തിന്റെ കാപട്യങ്ങളും


ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാ‍അത്തെ ഇസ്ലാമിയുടെ നിലപാട്.  സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന്‍ മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും ആഘോഷിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ദൈവാധിപത്യത്തിന്റെ വിരുദ്ധമുഖമാണ് ജനാധിപത്യമെന്ന് പറഞ്ഞ് മതവിരുദ്ധമായി വിധിയെഴുതി ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ദശാബ്ദങ്ങളോളം വനവാസം വരിച്ച ജമാ‍അത്തെ ഇസ്ലാമി ജനാധിപത്യത്തെ ഉള്‍കൊണ്ടതില്‍ പിന്നെ അതൊരു വൈകാരിക ഉന്മാദമാക്കി മാറ്റിയിരിക്കും.  അറബ് ലോകത്ത് നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ ആവേശഭരിതരായി കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഷ്ഠി ചുരുട്ടി മുദ്രാവാക്യം മുഴക്കിയ സോളിഡാരിറ്റിക്കാര്‍ ഇപ്പോള്‍ ഗതിവിട്ട തരത്തിലാണ് നീങ്ങികൊണ്ടിരിക്കുന്നത്.  സംഖ്യ സൈന്യം ലിബിയയിലേക്ക് മിസൈല്‍ വര്‍ഷം നടത്തിയ പിറ്റേന്ന് ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന്റെ റിപ്പോര്‍ട്ടിങ്ങ് രീതി കണ്ടപ്പോള്‍ ഏറെ ആശ്ചര്യപ്പെട്ടു പോയി.  സാമ്രാജ്യത്വ വിരുദ്ധതയുടെ പേറ്റന്റ് പോക്കലിട്ടു നടക്കുന്ന ജമാഅത്തെയുടെ പത്രം മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് എന്തുമാത്രം ആവേശഭരിതമായാണെന്ന് വായിച്ചവര്‍ക്കൊക്കെ തോന്നിയിട്ടുണ്ടാവും.  ജനാധിപത്യം ഒരു മിത്തായി ഭവിച്ചതിന്റെ പരിണതി സാമ്രാജ്യത്വ ശാക്തീകളോടുള്ള അനുരാഗാത്മക ഭ്രമമായിത്തീര്‍ന്നത് ആ റിപ്പോര്‍ട്ടില്‍ നിഴലിച്ചു കാണാം..

ലിബിയന്‍ ജനത അവേശത്താല്‍ നൃത്തം ചെയ്യുന്നതായി തോന്നിപ്പോകും റിപ്പോര്‍ട്ട് വായിച്ചാല്‍ സഖ്യ സൈന്യം തങ്ങളെ സഹായിക്കാനെത്തുന്നു എന്ന വാര്‍ത്ത ലിബിയയിലെ ജനാധിപത്യ പ്പോരാളികള്‍ക്ക് കരുത്ത് പകര്‍ന്നു എന്നും ലിബിയന്‍ സൈന്യത്തെ പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ച് തടസ്സപ്പെടുത്തിയെന്നുമൊക്കെ എഴുതിയ പത്രം അതു കൊണ്ടും അവസാനിപ്പിച്ചില്ല.  സംഖ്യസൈന്യത്തിന്റെ വരവ് ആവേശപൂര്‍വ്വം കാത്തിരിക്കയാവും ലിബിയന്‍ ജനത.

ജനാധിപത്യം തലക്ക് പിടിച്ച് കണ്ണും കാണാതായത് കൊണ്ടാവണം സംഖ്യസൈന്യം ലിബിയന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് എന്ന് പറഞ്ഞ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സിവിലിയന്മാരാണെന്ന വസ്തുത റിപ്പോര്‍ട്ടിലെവിടെയും കാണുന്നില്ല.  എന്നാല്‍ മിക്ക മുഖ്യധാരാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കിട്ടുന്ന അവസരം മുതലാക്കുകയെന്നതില്‍ കവിഞ്ഞ് പശ്ചിമേഷ്യയില്‍ നിലവിലുള്ള പ്രശ്നങ്ങളില്‍ ക്രിയാത്മകമായ നിലപാടെടുക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു എന്നത്രെ ഇത് വ്യക്തമാക്കുന്നത്.  ഹുസുനി മുബാറക്ക് ഭരണം വിട്ടൊഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ ജമാഅത്തെക്കാരും സോളിഡാരിറ്റിക്കാരും നടത്തിയ പ്രകടനങ്ങള്‍ കണ്ട് എട്ടുകാലി മമ്മുഞ്ഞിമാരെന്ന് വഴിയാത്രക്കാരന്‍ പരിഹസിച്ചപ്പോള്‍ ലോകത്തിന്റെ നിയന്ത്രണം തങ്ങളുടെ ഗര്‍വ്വിലാണ് അവര്‍ നടന്നു നീങ്ങിയത്. സംഖ്യ സൈന്യാക്രമണത്തെ ലിബിയന്‍ ജനത ആവേശപൂര്‍വ്വം വരവേറ്റു എന്നത് വസ്തുതാപരമല്ല തന്നെ. പശ്ചിമേഷ്യയിലെ ജനാധിപത്യ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യമുള്ളവരൊക്കെ തന്നെ അതിന് വിദേശ ഇടപെടല്‍ പരിഹാരമല്ലെന്ന് അഭിപ്രായപെട്ടത് ഉള്‍ക്കൊണ്ടിരുന്നു.    ലിബിയയിലെ ഗദ്ദാഫി വിരുദ്ധ പോരാളികളും അതുകൊണ്ട് തന്നെ സൈനിക ഇടപെടലിന് അവര്‍ അറച്ചു നില്‍ക്കുകയായിരുന്നു.

ലിബിയന്‍ ജനാധിപത്യം പുന:സ്ഥാപിക്കുകയെന്നതല്ല സംഖ്യസൈന്യത്തിന്റെ ലക്ഷ്യമെന്ന് സംഭവങ്ങളുടെ നാള്‍വഴി അറിയുന്നവര്‍ക്കൊക്കെ വായിച്ചെടുക്കാന്‍ കഴിയും.   യു.എന്‍ സെക്രട്ടറി ജനറല്‍ ലിബിയയിലേക്ക് ദൂതതനെ അയച്ചിട്ടുണ്ട്.  ആഫ്രിക്കന്‍ യൂണിയന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ലിബിയയിലേക്ക് അയച്ചിട്ടുണ്ട്.  ഇവരുടെയൊന്നും റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ ഇങ്ങനെയരാക്രമണം നടത്താന്‍ മാത്രം ഗുരുതരമാണ് ലിബിയയിലെ സാഹചര്യമെന്ന് വിവരമുള്ളവര്‍ അംഗീകരിക്കില്ലന്നതുകൊണ്ട് തന്നെയാണ് ലിബിയന്‍ പ്രക്ഷോഭകാരികളില്‍ ഒരു വിഭാഗം സംഖ്യസൈന്യത്തിന്റെ ആക്രമണത്തെ എതിര്‍ത്തത്. ഇത് ജമാഅത്തുകാര്‍ മറച്ചുവെച്ചിട്ട് കാര്യമില്ല.

സഖ്യസൈന്യം ലക്ഷ്യം സാധിച്ചാല്‍ ഒരു പക്ഷേ കേരളത്തിന്റെ തെരുവുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയ്ക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസിയുടെയും കൂറ്റന്‍ ചിത്രങ്ങളുമായി സോളിഡാരിറ്റിക്കാര്‍ അഭിപ്രായ പ്രകടനം നടത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

ഓര്‍ക്കുന്നുണ്ടോ ഒരു ഇഫ്ത്വാര്‍ വിരുന്ന്.  അമേരിക്കന്‍ കോണ്‍സുലിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞതിനു മുമ്പത്തെ റമദാനില്‍ തൃശൂരില്‍ സംഘടിപ്പിച്ച ഒരു ഇഫ്ത്വാര്‍ വിരുന്ന്  ജമാഅത്തെ ഇസ്ലാമി വിവാദമാക്കിയത് മറക്കാറായിട്ടില്ല.  ഓബാമയുടെ ഇഫ്ത്വാര്‍ വിരുന്നിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും സാമ്രാജ്യത്വ ദാസ്യരാക്കി ചിത്രീകരിച്ച് ഭൂമികുലുക്കി നടക്കുകയായിരുന്നുവല്ലോ ജമാഅത്തുകാര്‍.

ഒബാമ ഇഫ്ത്വാറില്‍ പങ്കെടുത്തതിന്റെ വിശദീകരണത്തില്‍  മുജാഹിദ് നേതാക്കള്‍ അന്ന് പറഞ്ഞത് ലിബിയയില്‍ സംഭവിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.   പശ്ചിമേഷ്യന്‍ പ്രശ്നങ്ങളില്‍ തന്റെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്ത്വാര്‍ വിരുന്നിലെ ആശയ വിനിമയം ഒബാമയില്‍ സ്വാധീനം ചെലുത്തിയേക്കാം എന്നത് അന്ന് വിശദീകരിക്കപ്പെട്ടതാണ്.

ലിബിയയില്‍ അത് സംഭവിച്ചിരിക്കുന്നു.  ലിബിയയിലെ സൈനികാക്രമണത്തിന് അമേരിക്ക മുന്‍കയ്യെടുത്തില്ലെന്ന് മാത്രമല്ല. അമേരിക്കന്‍ യുദ്ധവിമാനങ്ങളൊന്നും തന്നെ ലിബിയയില്‍ പറക്കുന്നില്ലെന്ന് ബാരക് ഒബാമ എടുത്തു പറയുകയുണ്ടായി.

മധ്യ ധരണ്യാഴിയിലെ യു എസ് കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തെടുത്തുവിടുന്നെതെങ്കിലും അമേരിക്കന്‍ ഭടന്മാര്‍ ലിബിയയില്‍ ഇറങ്ങുന്ന പ്രശ്നമില്ലെന്നും ഒബാമ പ്രഖ്യാപിക്കുകയുണ്ടായി.  ഭാവിയില്‍ എന്തു സംഭവിച്ചാലും നിലവിലുള്ള നിലപാട് ശുഭ സൂചകവും മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റവുമാണ്.  ഇറാനിലെ ശീആ ചേരിയോടുള്ള  അനുരാഗാത്മക ഭ്രമമാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകള്‍ നിശ്ചയിക്കുന്നത് എന്നു വേണം കരുതാന്‍. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അമേരിക്കന്‍ ഇടപെടലുണ്ടാകുമ്പോള്‍ അത് സാമ്രാജ്യത്വധിനിവേശവും  സഊദി അനുബദ്ധ അറബ് രാഷ്ട്രങ്ങളിലാവുമ്പോള്‍ അത്  ജനാധിപത്യ പോരാട്ടത്തിന് ശക്തി പകരുന്നതുമായി കാണുന്നത് ഇതിന്റെ വ്യക്തമായ നിദര്‍ശനമാണ്.

സഊദി കേന്ദ്രീകൃത അറബ് ലോകം പ്രശ്നകലുഷമായിത്തീരാനുള്ള  ഇറാന്‍ ശീആ ചേരിയുടെ താല്പര്യത്തിന്റെ കൂടെയാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നതിന്റെ വ്യക്തമായ സൂചകമാണ് പഴയകാല ജമാഅത്തെ താത്വികന്‍ കഴിഞ്ഞ ലക്കം പച്ചക്കുതിരയിലെഴുതിയ ലേഖനം.

സഊദി അറേബ്യയില്‍ ഒരു വിപ്ലവം  അദ്ദേഹം സ്വപ്നം കാണുന്നു.  പെട്ടെന്നൊന്നും അത് സാധ്യമാവില്ലെന്നതില്‍ അദ്ദേഹം കുണ്ഠിതപ്പെടുന്നത് ഇപ്രകാരമാണ്. ‘ജി.സി.സി നാടുകളില്‍ പൊതുവിലും സഊദിയില്‍ പ്രത്യേകിച്ചും തുണീഷ്യയില്‍ അടിച്ചുവീശിയ ജാസ്മിന്‍ കാറ്റ് ആ അളവില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീ‍ക്ഷിക്കുന്നത് ആഗ്രഹചിന്ത മാത്രമായിരിക്കും.  സഊദി ഭരണകൂടം തുര്‍ക്കി രാജകുമാരന്‍  ആഗ്രഹിക്കും പോലെ പെട്ടൊന്നൊന്നും കെട്ടുകെട്ടാന്‍ പോകുന്നില്ല. (പച്ചക്കുതിര-മാര്‍ച്ച് 2011)

സഊദിയില്‍ ഒരു വിപ്ലവം സ്വപ്നം കണ്ട് അതിനുള്ള സാധ്യതകള്‍ സുദീര്‍ഘമായി ഉപന്യസിച്ചതിന്റെ അവസാനത്തില്‍  അദ്ദേഹത്തിന്റെ ആഗ്രഹം  പ്രതിഫലിക്കുന്നത് ഇപ്രകാരമാണ്.  ‘പുതിയ സംഭവ വികാസങ്ങള്‍ സഊദി പ്രതിപക്ഷത്തെ ആവേശം കൊള്ളിക്കുമെന്നതില്‍ സംശയമില്ല’(പച്ചക്കുതിര)

കാള പെറ്റെന്ന് കേട്ടു കയറെടുത്തവന്റെ അവസ്ഥയിലെത്തിയിരിക്കുന്നു  ജമാഅത്തുകാരന്‍.  തുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം  എന്നു കേട്ടപ്പോഴേക്ക് നാടുനീളെ പ്രകടനം നടത്തി കേമത്തം പ്രകടിപ്പിക്കുകയും ഇതര മുസ്ലിം സംഘടനകള്‍ക്ക് പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ നിലപാടുകളില്ലെന്ന് ആക്ഷേപിക്കുകയും ചെയ്തവരിന്ന് സാമ്രാജ്യത്വ ശക്തികളെ നെഞ്ചിലേറ്റുന്ന അതീവ പരിഹാസ്യമായ അവസ്ഥയിലെത്തിയിരിക്കുന്നു.

പുനര്‍വായനക്കായ് തെരഞ്ഞടുത്തത് :   ബി.പി.എ ഗഫൂറിന്റെ ‘ഒബാമയുടെ ഇഫ്ത്താറും ലിബിയക്കു നേരെയുള്ള ആക്രമണവും’  എന്ന ലേഖനം,  വര്‍ത്തമാനം ദിനപത്രം 24-03-2011


Tuesday, February 15, 2011

നമ്മുടെ ലോകം വിഭജിക്കപ്പെട്ടതിന്‌ കാരണം മതമല്ല



കാരന്‍ ആംസ്‌ട്രോങ്‌




ഇസ്‌ലാമും പടിഞ്ഞാറുമായുള്ള അതിരുകവിഞ്ഞ ശത്രുതയുടെ പ്രതീകമായി ഏറെക്കുറെ 9/11 മാറിയിട്ടുണ്ട്‌. ആക്രമണത്തിനു ശേഷം ഏറെ അമേരിക്കക്കാര്‍ ചോദിച്ചത്‌, എന്തിനാണ്‌ അവര്‍ ഞങ്ങളെ വെറുക്കുന്നത്‌ എന്നാണ്‌. പ്രമുഖര്‍ പങ്കെടുത്ത ഒട്ടേറെ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം, ഇസ്‌ലാം പാരമ്പര്യമായി അക്രമണോത്സുകതയുള്ള മതമാണെന്നാണ്‌. അങ്ങനെയാണോ?

Saturday, January 15, 2011

രാഷ്ട്രീയം-അധികാരം-തീവ്രവാദം

ബി. പി. എ. ഗഫൂര്‍

രിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.  രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്.  ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന  വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം.  ഈ മഹാരാജ്യത്തിലെ  മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം.  ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ്.

Saturday, January 1, 2011

‘പുനര്‍വായന’ പുനര്‍വായിക്കപെടുമ്പോള്‍

ബൂലോകത്തെ സൂപ്പര്‍ താരത്തിനും മെഗാതാരത്തിനും  വേണ്ടി കാരികേച്ചറുകളും പോസ്റ്റുകളും ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും കറങ്ങി നടക്കുന്നതിനിടയിലാണ് ഈ പുനര്‍വായനക്കാരന്റെ ബ്ലോഗെസ്പ്പീരിയന്‍സിന്റെ ഒന്നാം വാര്‍ഷികം എത്തുന്നത്.   ബൂലോകത്ത് പുനര്‍വായന എന്ന ഈ ബ്ലോഗ് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയെ എന്തുകൊണ്ടും  ആത്മ പരിശോധനക്കുള്ള അവസരമായാണ് കാണുന്നത്.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്